DCBOOKS
Malayalam News Literature Website

മലയാളഭാഷയുടെ ഒരേ ഒരു സുല്‍ത്താന്റെ ഓര്‍മകള്‍ക്ക്‌ 26 വയസ്

സാധാരണക്കാരില്‍ സാധാരണക്കാരനായ നാട്ടുമനുഷ്യന്റെ പച്ചഭാഷയില്‍ വായനക്കാരനെ ഒരുപോലെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, കരയിപ്പിക്കുകയും ചെയ്ത കഥാകാരന്‍. മലയാളഭാഷയുടെ ഒരേ ഒരു സുല്‍ത്താനായ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 26 വയസ്. മലയാളം അതുവരെ കണ്ടിട്ടില്ലാത്ത ഭാഷയില്‍ ജീവിതത്തിന്റെ എല്ലാ നോവുകളെയും ചിരിയുടെ മഷി പുരട്ടി പേപ്പറില്‍  പകര്‍ത്തിയ പ്രതിഭ. അദ്ദേഹത്തിലൂടെ ഭാഷയില്‍, ശൈലിയില്‍ എല്ലാം പുതിയൊരു എഴുത്തു ലോകം മലയാളികള്‍ പരിചയപ്പെടുകയാണ് ചെയ്തത്.

അലക്കി പശ മുക്കി തേച്ചു പതിപ്പിച്ച ഭാഷയായിരുന്നില്ല അദ്ദേഹത്തിന്റേത്. ലളിതമായതും നര്‍മരസം തുളുമ്പുന്നതുമായ സവിശേഷമായ ഒരു രചനാരീതിയാണ് അദ്ദേഹം ചെറുകഥകള്‍ക്കും നോവലുകള്‍ക്കുമെല്ലാം പൊതുവെ സ്വീകരിച്ചിരുന്നത്. എന്നാല്‍, ശക്തമായ ആക്ഷേപഹാസ്യവും ചിലപ്പോള്‍ രൂക്ഷപരിഹാസം തന്നെയും വരികള്‍ക്കിടയില്‍ ഒളിപ്പിച്ചുവച്ച് വായനക്കാരെ ആഴത്തിലുള്ള ചിന്തകളിലേക്ക് ഉയര്‍ത്തിക്കൊണ്ടുപോവുന്ന ശൈലി അദ്ദേഹം ഉപയോഗിച്ചിരുന്നു. ഗുത്തിന ഹാലിട്ട ലിത്താപ്പോ…,ച്ചിരിപ്പിടിയോളം, ലൊഡുക്കൂസ്, ബഡുക്കൂസ്, ഉമ്മിണിശ്ശ, ബുദ്ദൂസ്, വിഷാദ മധുരമോഹന കാവ്യം ഇങ്ങനെ നിഘണ്ടുവില്‍ തപ്പിയാല്‍ കിട്ടാത്ത വാക്കുകളുടെ കൂമ്പാരം അദ്ദേഹത്തിന് ഉണ്ടായിരുന്നു.

ചിരിയും ചിന്തയും ഒരുമിച്ച് പകര്‍ത്തിയ പ്രിയപ്പെട്ട എഴുത്തുകാരന് ഡിസി ബുക്‌സിന്റെ ആദരം

വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികള്‍ വായിക്കുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.