DCBOOKS
Malayalam News Literature Website

ഗ്രേറ്റ ട്യുന്‍ബെര്‍ഗ് ‘ടൈം പേഴ്‌സണ്‍ ഓഫ് ദി ഇയര്‍’

ന്യൂയോര്‍ക്ക്: കാലാവസ്ഥാ വ്യതിയാനത്തിനും ആഗോളതാപനത്തിനും നേരെ ഭരണകൂടങ്ങളുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ പതിനാറുകാരിയായ സ്വീഡിഷ് പാരിസ്ഥിതികപ്രവര്‍ത്തക ഗ്രേറ്റ ട്യുന്‍ബര്‍ഗ്ഗിനെ ‘ടൈം പേഴ്‌സണ്‍ ഓഫ് ദി ഇയര്‍’ ആയി തെരഞ്ഞെടുത്തു. ഈ ബഹുമതിയുടെ 92 വര്‍ഷത്തെ ചരിത്രത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഗ്രേറ്റ.

യു.എസ്.പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ജനപ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസി, ഹോങ്കോങ് പ്രതിഷേധക്കാര്‍, ട്രംപിന്റെ ഇംപീച്ച്‌മെന്റ് നടപടികള്‍ക്കു വഴിതുറന്ന അജ്ഞാതനായ സി.ഐ.എ ഉദ്യോഗസ്ഥന്‍ തുടങ്ങിയവരാണ് അവസാനപട്ടികയില്‍ ഉണ്ടായിരുന്നത്.

ലോകമെമ്പാടുമുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി ചേര്‍ന്ന് കാലാവസ്ഥാ വ്യതിയാനത്തിനെതിരെ നടത്തുന്ന സമരങ്ങളിലൂടെയാണ് ഗ്രേറ്റ വാര്‍ത്താപ്രാധാന്യം നേടിയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സ്വീഡിഷ് പാര്‍ലമെന്റിനു മുന്നില്‍ കാലാവസ്ഥാ സംരക്ഷണത്തിനുവേണ്ടി പഠിപ്പുമുടക്കി സമരം ആരംഭിച്ചുകൊണ്ടാണ് ഗ്രേറ്റ പോരാട്ടത്തിന് തുടക്കം കുറിച്ചത്. ലോകമാകെ പടര്‍ന്ന സമരത്തില്‍ ഇപ്പോള്‍ ലക്ഷക്കണക്കിന് കുട്ടികള്‍ അണിനിരക്കുന്നു. ഗ്രേറ്റയുടെ നേതൃത്വത്തില്‍ നടന്ന കാലാവസ്ഥാ സമരത്തില്‍ 139 രാജ്യങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. കൂടാതെ, യു.എന്‍.കാലാവസ്ഥാ ഉച്ചകോടിയില്‍ ഗ്രേറ്റ ട്യുന്‍ബെര്‍ഗ് നടത്തിയ പ്രസംഗം ലോകശ്രദ്ധ നേടിയിരുന്നു. ഗ്രേറ്റയുടെ  ഫ്രൈഡേയ്‌സ് ഫോര്‍ ഫ്യൂച്ചര്‍  എന്ന പ്രസ്ഥാനം അന്താരാഷ്ട്ര തലത്തില്‍ കാലാവസ്ഥാ വ്യതിയാനം തടയുന്നതിനായി പ്രവര്‍ത്തിക്കുകയാണ്.

Comments are closed.