DCBOOKS
Malayalam News Literature Website

വിസ്മരിക്കപ്പെടുന്ന ഭരണഘടന

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2018-ന്റെ വേദിയില്‍ ‘വിസ്മരിക്കപ്പെടുന്ന ഭരണഘടന’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ച, പുനഃപ്രസിദ്ധീകരണം , ബി രാജീവന്‍, വി എന്‍ ഹരിദാസ്, അഡ്വ. എം.എസ്. സജി, ദീപക് ശങ്കര നാരായണന്‍, ഗുലാബ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു

ഒരു കൈയില്‍ ഭരണഘടനയും മറുകൈയില്‍ മനുസ്മൃതിയും തന്നാല്‍ നിങ്ങള്‍ ഇതില്‍ ഏത് തിരഞ്ഞെടുക്കും എന്ന ജിഗ്‌നേഷ് മേവാനിയുടെ ചോദ്യത്തെ ഉയര്‍ത്തിപ്പിടിച്ച് കൊണ്ടാണ് മൂന്നാം ദിനം വേദി രണ്ടില്‍ ‘വിസ്മരിക്കപ്പെടുന്ന ഭരണഘടന’ എന്ന വിഷയത്തിലെ ചര്‍ച്ച ആരംഭിച്ചത്.

ഭരണഘടനാനിര്‍മ്മിതിയിലൂടെയും അതിന്റെ ചരിത്രത്തിലൂടെയും സംസാരിച്ച് മൗലികാവകാശങ്ങള്‍ എന്ന ഭരണഘടനയുടെ അടിസ്ഥാന സ്വത്വത്തില്‍ ചര്‍ച്ച എത്തിനിന്നു. ഭരണഘടനയില്‍ നിന്നും മൗലീകാവകാശം മാറ്റണമെന്നും ഭേദഗതിവരുത്തണമെന്നും ഉളള ആവശ്യങ്ങള്‍ അന്നുമിന്നും നിലനിന്നിരുന്നു. ഭരണഘടനയ്ക്കെതിരെ ഏറ്റവും കൂടുതല്‍ പ്രതികരണങ്ങള്‍ നടത്തിയത് അതിന്റെ ശില്‍പികള്‍ തന്നെ ആയിരുന്നു.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവിയെ കുറിച്ച് ആഴത്തിന്റെ ആശങ്കപ്പെടുന്ന ഒരു കാലമാണിത്. മതേതരത്വം എന്ന ആശയത്തെ എടുത്തുകളയണമെന്ന നിരന്തരമായ ആവശ്യമുയരുന്ന കാലഘട്ടത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ ഭാവി ഏറെ പ്രസക്തമാണ്. ഭരണഘടനാപരമായ അവകാശങ്ങള്‍ പൗരനു ലഭ്യമാക്കാനുളളതാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിരിക്കെ, ഭരണഘടന എന്ന സംഹിതയെ കുറിച്ച് ഒരു ചര്‍ച്ച ആവശ്യമില്ല. എന്നിട്ടും നമ്മള്‍ നിരന്തരം ഭരണഘടനയെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. കാരണം അതിന്റെ അവസ്ഥയും നിലനില്‍പ്പും അത്രയേറെ അരക്ഷിതാവസ്ഥയില്‍ ആയതുകൊണ്ട് മാത്രമാണ്.

ഇത്രയേറെ മനുഷ്യാവകാശ ലംഘനങ്ങള്‍ അടിയന്തരാവസ്ഥ കാലത്ത് മാത്രമാണ് ഇന്ത്യന്‍ ജനങ്ങള്‍ അഭിമുഖീകരിച്ചത്. നവലിബറിലിസത്തിന്റെ കടന്നുവരവാണ് ഭരണഘടന നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. നവമുതലാളിത്തത്തിന്റെയും ആഗോളമുതലാളിത്തത്തിന്റെയും അടിത്തറ ഇല്ലാതാക്കുകയാണ്. ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ഭരണകൂടം എന്ത് തെറ്റ് ചെയ്താലും അതില്‍ തുല്യ ഉത്തരവാദിത്വം വോട്ട് ചെയ്ത് നേതാക്കന്‍ന്മാരെ ജയിപ്പിച്ച് വിടുന്ന ജനങ്ങള്‍ക്കുമുണ്ടെന്ന വാദഗതി വേറിട്ടുനില്‍ക്കുന്നു. ജനാധിപത്യം ഭൂരിപക്ഷത്തിന്റേതല്ലെന്നും അത് ന്യൂന പക്ഷത്തിന്റേതു കൂടിയാണെന്നുമുള്ള നിലപാടില്‍ ഭരണഘടനയുടെ പ്രസക്തി ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ചര്‍ച്ച അവസാനിച്ചു.

Comments are closed.