DCBOOKS
Malayalam News Literature Website

വ്യാജപുസ്തകങ്ങളുടെ പ്രചാരണത്തിനെതിരെ ശക്തമായ നടപടിയുമായി പൊലീസ്

കോട്ടയം: എഴുത്തുകാരുടെയും പുസ്തകപ്രസാധന മേഖലയുടെയും അതിജീവനത്തിന് വെല്ലുവിളിയുയര്‍ത്തിക്കൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ വ്യാജപുസ്തകങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതിനെതിരെ ശക്തമായ നടപടിയുമായി പൊലീസ്. പകര്‍പ്പവകാശമുള്ള മലയാളത്തിലെ മുന്‍നിര എഴുത്തുകാരുടെ പല പുസ്തകങ്ങളുടെയും വ്യാജപതിപ്പുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പിഡിഎഫ് രൂപത്തിലും അല്ലാതെയും പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്. ഡി സി ബുക്‌സ് ഉള്‍പ്പെടെ പല മുന്‍നിര പ്രസാധകരുടെയും പുസ്തകങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്.

പകര്‍പ്പവകാശമുള്ള പുസ്തകങ്ങളുടെ പി.ഡി.എഫ് പതിപ്പുകള്‍ സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ ഏതു വിധേനയും പ്രചരിപ്പിക്കുന്നത് ഗുരുതരമായ കുറ്റമാണ്. സമൂഹമാധ്യമങ്ങളിലെ ഇത്തരം പ്രവര്‍ത്തികള്‍ പൊലീസും സൈബര്‍ സെല്ലും സസൂക്ഷ്മം നിരീക്ഷിക്കുന്നതായും അംഗങ്ങളില്‍ പലരും നിരീക്ഷണത്തിലാണെന്നും പൊലീസ് വ്യക്തമാക്കി. വ്യാജ പുസ്തകങ്ങള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നിരവധി തവണ ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും അവര്‍ അവഗണിക്കുകയായിരുന്നു. പിന്നീട് ഡി സി ബുക്‌സ് ഉള്‍പ്പെടെയുള്ള പ്രസാധകരുടെ കൂട്ടായ്മ പൊലീസിനെ സമീപിക്കുകയായിരുന്നു.

എഴുത്തിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ട് ജീവിക്കുന്ന നിരവധി എഴുത്തുകാര്‍ കേരളത്തിലുണ്ട്. പല മുതിര്‍ന്ന എഴുത്തുകാരുടെയും ഉപജീവനമാര്‍ഗം എഴുത്തു മാത്രമാണ്. അവരുടെ ജീവനത്തെ പ്രതിസന്ധിയിലാക്കുന്ന തരത്തിലാണ് പി.ഡി.എഫ് പതിപ്പുകള്‍ പ്രചരിച്ചുകൊണ്ടിരുന്നത്. പുസ്തക വ്യാപാര മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ലക്ഷക്കണക്കിനുപേരുടെ ഭാവിയെക്കൂടി ബാധിക്കുന്ന ഒരു വലിയ വിഷയമാണ് വ്യാജ പുസ്തക പ്രചാരണം. ഭാഷയുടെ നിലനില്പിനും പുസ്തകങ്ങളെയും എഴുത്തുകാരെയും സംരക്ഷിക്കാനും വായനക്കാരുടെ കൂട്ടായ ശ്രമം ആവശ്യമാണ്. ഇത്തരത്തിലുള്ള പകര്‍പ്പവകാശ ലംഘനങ്ങള്‍ തടഞ്ഞു കൊണ്ട് എഴുത്തിനെയും ഭാഷയേയും പുസ്തക പ്രസാധനത്തെയും നിലനിര്‍ത്താന്‍ എല്ലാവിധ സഹകരണങ്ങളും വായനക്കാരുടെ ഭാഗത്തുനിന്ന് പ്രതീക്ഷിക്കുന്നതായി കേരള പബ്ലിഷേഴ്‌സ് & ബുക്ക് സെല്ലേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.

Comments are closed.