DCBOOKS
Malayalam News Literature Website

ഷാർജ അന്താരാഷ്ട്ര പുസ്തകമേള; കുട്ടികൾക്കൊപ്പം കളിച്ചും സെൽഫിയെടുത്തും ‘ജോർഡിൻഡ്യൻ’ താരങ്ങൾ

ഷാർജ അന്താരാഷ്ട്ര പുസ്‌തോത്സവത്തിന്റെ രണ്ടാം ദിനം കയ്യടക്കി ‘ജോർഡിൻഡ്യൻ’ താരങ്ങൾക്കൊപ്പം കുട്ടികളും കൗമാരക്കാരും. രണ്ടാം ദിനമായ നവംബർ 4 വ്യാഴം വൈകിട്ട് 8. 30 മുതൽ 10.00 വരെ, ബോൾ റൂമിൽ നടന്ന മുഖാമുഖം പരിപാടിയിലാണ് പ്രശസ്ത ‘ജോർഡിൻഡ്യൻ’ യൂ ട്യൂബ് പരിപാടിയിലെ താരങ്ങളായ നാസർ അൽ അസ്സെ, വിനീത് കുമാർ എന്നിവർ ആസ്വാദകരോട് സംവദിച്ചത്. കൊച്ചുകുട്ടികൾ തുടങ്ങി കൗമാരക്കാരും യുവാക്കളുമായ വലിയ സദസ്സ് ഹർഷാരവത്തോടെയും ആർപ്പുവിളികളോടെയുമാണ് തങ്ങളുടെ പ്രിയ താരങ്ങളെ സ്വീകരിച്ചത്.

സദസ്സിൽ നിന്നുള്ള ചോദ്യങ്ങൾക്ക് നർമവും യുക്തിയും ചേർത്ത മറുപടികളുമായി ഇരുവരും സദസ്സിനെ കയ്യിലെടുത്തു. തങ്ങളുടെ യൂട്യൂബ് പരിപാടിയുടെ തുടക്കം, ‘ജോർഡിൻഡ്യൻ’ എന്നപേരിലേക്കുള്ള എത്തിപ്പെടൽ, തങ്ങൾക്കിടയിലെ സൗഹൃദത്തിന്റെ സവിശേഷത, നേരിടേണ്ടിവന്ന വെല്ലുവിളികൾ, കാഴ്ചപ്പാടുകൾ എന്നിവയെക്കുറിച്ചെല്ലാം ഇരുവരും സംസാരിച്ചു. സമയോചിതമായ വിഷയങ്ങളെ സ്വാഭാവിക നർമഭാവനയിൽ അവതരിപ്പിക്കുകയാണ് തങ്ങൾ ചെയ്യുന്നതെന്നും ജോർഡിൻഡ്യൻ’ താരങ്ങൾ പറഞ്ഞു. കുട്ടികളെ വേദിയിലേക്ക് ക്ഷണിച്ച്, ആടിയും പാടിയും അവർക്കൊപ്പം ചേർന്ന താരങ്ങൾ സദസ്സിനൊപ്പം സെൽഫിയെടുത്തും ആഹ്ലാദത്തിൽ പങ്കെടുത്തു.

മൂന്നാം ദിനമായ നവംബർ 5 വെള്ളിയാഴ്ച വൈകിട്ട് 7.15 മുതൽ 8.15 വരെ മലയാളത്തിൽ നിന്നുള്ള പ്രശസ്ത എഴുത്തുകാരനും വാദ്യ വിദ്വാനുമായ മനോജ് കുറൂർ ആസ്വാദകരോട് സംവദിക്കുന്നു. ഇന്റലെക്ച്വൽ ഹാളിൽ നടക്കുന്ന പരിപാടിയിൽ, 2020 ൽ പുറത്തിറങ്ങിയ നോവൽ ‘മുറിനാവ്’, പുതിയ കവിതാ സമാഹാരം എന്നിവയുടെ വിശേഷങ്ങൾ അദ്ദേഹം പങ്കുവയ്ക്കും. ഒപ്പം, കാല്പനിക കൃതികളുടെ രൂപം, സൗന്ദര്യാത്മകത, നിർമിതി, എന്നിവയെക്കുറിച്ചും വസ്തുതകളെ ഭാവനാത്മകമായി കാല്പനീകരിക്കുമ്പോൾ സ്വീകരിക്കാവുന്ന സ്വാതന്ത്ര്യത്തിന്റെ ഏകകത്തെക്കുറിച്ചും മനോജ് കുറൂർ സന്ദർശകരോട് സംസാരിക്കും.

ഷാർജ അന്താരാഷ്ട്ര പുസ്‌തോത്സവത്തിന്റെ നാലാം ദിനമായ നവംബർ 6 ശനിയാഴ്ച, പ്രശസ്ത ഇന്ത്യൻ നോവലിസ്റ്റ് ചേതൻ ഭഗതിന്റെ ‘400 ദിവസങ്ങൾ’ എന്ന പുതിയ കൃതിയുടെ ആഗോള പ്രകാശനം. വൈകിട്ട് 8 മണിമുതൽ 9 മണിവരെ ബാൾ റൂമിൽ നടക്കുന്ന പരിപാടിയിൽ പുസ്തകത്തിന്റെ എഴുത്തു വഴികളെക്കുറിച്ച് എഴുത്തുകാരൻ ആസ്വാദകരോട് സംവദിക്കും.

വൈകിട്ട് 7.15 മുതൽ 8.15 വരെ ഇന്റലെക്ച്വൽ ഹാളിൽ നടക്കുന്ന പരിപാടിയിൽ ഇന്ത്യൻ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ വീർ സംഘ്‌വി ‘എ റൂഡ് ലൈഫ്’ എന്ന തന്റെ പുതിയ കൃതിയെ ആസ്വാദകർക്ക് പരിചയപ്പെടുത്തുന്നു.

സാധാരണ മലയാളിയുടെ മുന്നിലേക്ക് ലോകത്തിന്റെ ജാലകം തുറന്നിട്ട സഞ്ചാര സാഹിത്യകാരൻ സന്തോഷ് ജോർജ് കുളങ്ങരയുടെ സാന്നിധ്യവും ശനിയാഴ്ച ആസ്വാദകർക്ക് ആവേശമാകും. 8.30 മുതൽ 9.30 വരെ ഇന്റലെക്ച്വൽ ഹാളിൽ നടക്കുന്ന പരിപാടിയിൽ തന്റെ ലോക സഞ്ചാരത്തെക്കുറിച്ചും ബഹിരാകാശ വിനോദയാത്രയ്ക്കായി രുപീകരിച്ച വിർജിൻ ഗാലക്ടിക് സ്ഥാപനവുമായി ബന്ധപ്പെട്ടതിനെക്കുറിച്ചും സന്തോഷ് ജോർജ് കുളങ്ങര സംസാരിക്കുന്നു.

വെള്ളിയും ശനിയുമായി നടക്കുന്ന പ്രധാന പരിപാടികൾ :

2. തീയതി : നവംബർ 5 വെള്ളി
വേദി : ഇന്റലെക്ച്വൽ ഹാൾ
7.15 PM- 8.15 PM : മനോജ് കുറൂർ.
കാല്പനിക കൃതികളുടെ രൂപം, സൗന്ദര്യാത്മകത, നിർമിതി, എന്നിവയെക്കുറിച്ചും വസ്തുതകളെ ഭാവനാത്മകമായി കാല്പനീകരിക്കുമ്പോൾ സ്വീകരിക്കാവുന്ന സ്വാതന്ത്ര്യത്തിന്റെ ഏകകത്തെക്കുറിച്ചും എഴുത്തുകാരനും താള വിദ്വാനുമായ മനോജ് കുറൂർ സംസാരിക്കുന്നു.

3. തീയതി : നവംബർ 6 ശനി
വേദി : ഇൻറലക്ച്വൽ ഹാൾ

7.15 PM- 8.15 PM : വീർ സംഘ്‌വി.

ഇന്ത്യൻ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ വീർ സംഘ്‌വി ‘എ റൂഡ് ലൈഫ്’ എന്ന തന്റെ പുതിയ കൃതിയെക്കുറിച്ച് സംസാരിക്കുന്നു.

4. വേദി : ബാൾ റൂം

8.00 PM- 9.00 PM : ചേതൻ ഭഗത്.
പ്രശസ്ത ഇന്ത്യൻ നോവലിസ്റ്റ് ചേതൻ ഭഗതിന്റെ ‘400 ദിവസങ്ങൾ’ എന്ന പുതിയ കൃതിയുടെ ആഗോള പ്രകാശനം. പുസ്തകത്തിന്റെ എഴുത്തു വഴികളെക്കുറിച്ച് എഴുത്തുകാരന്റെ സംവാദവും.

5. വേദി : ഇന്റലെക്ച്വൽ ഹാൾ
8.30 PM- 9.45 PM : സന്തോഷ് ജോർജ് കുളങ്ങര.
തന്റെ ലോക സഞ്ചാരത്തെക്കുറിച്ചും ബഹിരാകാശ വിനോദയാത്രയ്ക്കായി രുപീകരിച്ച വിർജിൻ ഗാലക്ടിക് സ്ഥാപനവുമായി ബന്ധപ്പെട്ടതിനെക്കുറിച്ചും സന്തോഷ് ജോർജ് കുളങ്ങര സംസാരിക്കുന്നു.

പുസ്തകമേള  നവംബർ  13ന് അവസാനിക്കും. ‘ഏതവസരത്തിനും യോജിച്ച ഒരു പുസ്തകമുണ്ട്’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണ ഷാർജ അന്താരാഷ്ട്ര പുസ്തകമേള സംഘടിപ്പിക്കുന്നത്. പതിനൊന്ന് ദിവസം നീണ്ട് നിൽക്കുന്ന മേളയിൽ ആഗോളതലത്തിലുള്ള എഴുത്തുകാർ, പ്രസാധകർ തുടങ്ങിയവർ പങ്കെടുക്കും. ഇവരോടൊപ്പം പ്രാദേശിക എഴുത്തുകാരും, പ്രസാധകരും മേളയിൽ പങ്ക് ചേരുന്നതാണ്.

ഇന്ത്യയിൽ നിന്നുള്ള പ്രസാധകരിൽ പ്രധാനിയും മലയാള പ്രസാധക രംഗത്തെ പ്രമുഖരുമായ ഡി സി ബുക്സ് ഇത്തവണയും വൈവിധ്യമാർന്ന വൻ പുസ്തക ശേഖരവുമായി മുൻനിരയിലുണ്ട്. ഹാൾ നമ്പർ 6 ലും 7 ലുമായി 30 സ്റ്റാളുകളിലായാണ് ആസ്വാദകർക്കായി ഡി സി ബുക്സ് പുസ്തകങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇനി വരുന്ന 10 ദിവസങ്ങളിൽ വിവിധ സാഹിത്യ, കലാ, സാംസ്‌കാരിക രംഗത്തു നിന്നുള്ള പ്രമുഖർ പുസ്തകോത്സവ നഗരിയിൽ ആസ്വാദകരോട് സംവദിക്കും. ഒപ്പം, യൂ ട്യൂബ് അടക്കമുള്ള നവമാധ്യമ രംഗത്തെ ജനപ്രിയ താരങ്ങളും ഇത്തവണ മേളയിലുണ്ട്. മലയാളത്തിൽ നിന്ന്, പ്രഗത്ഭ നോവലിസ്റ്റും തിരക്കഥാകൃത്തുമായ പിഎഫ് മാത്യൂസ്, കവിയും വാദ്യ വിദ്വാനുമായ മനോജ് കൂറൂർ, സഞ്ചാര സാഹിത്യകാരൻ സന്തോഷ് ജോർജ് കുളങ്ങര, എഴുത്തുകാരി ദീപ നിശാന്ത് എന്നിവർ ഇത്തവണ മേളയിൽ സംബന്ധിക്കും. ഡിസി ബുക്സ് പുറത്തിറക്കുന്ന തങ്ങളുടെ പുതിയ പുസ്തകങ്ങളെക്കുറിച്ച് സംസാരിക്കും.

കടപ്പാട്-സോണിയ ഷിനോയ് പുല്‍പ്പാട്ട്

Comments are closed.