DCBOOKS
Malayalam News Literature Website

പകരുന്ന മനോരോഗങ്ങള്‍

പകരുന്ന മനോരോഗങ്ങള്‍ (ഷെയേര്‍ഡ് സൈക്കോസിസ്)

ഡോ.റോബിന്‍ കെ മാത്യു,പ്രശസ്ത  ബിഹേവിയർ സൈക്കോളജിസ്റ്റ്

ഫോലി അദു എന്ന ഫ്രഞ്ച് പദം രണ്ടു വ്യക്തികളുടെ മനോവിഭ്രാന്തി എന്ന രോഗാവസ്ഥക്കുപയോഗിക്കുന്ന പേരാണ്. ഏറ്റവും ലളിതമായി പറഞ്ഞാല്‍ ഒരു വ്യക്തിക്ക് പ്രത്യേകതരം മിഥ്യാഭ്രമം ഉണ്ടാകുന്നു എന്ന് കരുതുക. ഉദാഹരണം തന്നെ അപായപ്പെടുത്തുവാന്‍ ഒരു പ്രത്യേക സംഘടനയോ വ്യക്തിയോ ശ്രമിക്കുന്നു എന്ന ചിന്ത. ഈ ചിന്തയോ സംശയമോ അയാള്‍ സമൂഹത്തില്‍ ആരോടും തുറന്ന് പറയുന്നില്ല. വളരെ നോര്‍മല്‍ ആയി ജീവിതം നയിക്കുന്ന ഇയാള്‍ക്ക് ഒരു പ്രശ്‌നവും ഉള്ളതായി ആരും കരുതില്ല. വളരെ സൗഹാര്‍ദപരമായി, മാന്യമായി പെരുമാറുന്ന ആളായിരിക്കും ഇവര്‍. എന്നാല്‍ തന്റെ കൂടെ ജീവിക്കുന്ന ഒരു സുഹൃത്തിനോടോ ജീവിതപങ്കാളിയോടോ മാത്രമയാള്‍ ഇക്കാര്യം തുറന്നു പറയുന്നു. ഇയാള്‍ പറയുന്ന കാര്യം തികച്ചും സത്യമാണെന്നു വിശ്വസിക്കുന്ന ഈ സുഹൃത്ത് അല്ലെങ്കില്‍ പങ്കാളി ഇതേ സംശയങ്ങള്‍ മനസില്‍കൊണ്ട് നടക്കുകയും അത് വിശ്വസിക്കുകയും ക്രമേണ അതൊരു മിഥ്യാഭ്രമത്തിന്റ അവസ്ഥയിലേക്ക് എത്തിച്ചേരുകയും ചെയ്യുവാനുള്ള സാധ്യതയുണ്ട്. കുടുംബങ്ങള്‍ ഒന്നിച്ചുതന്നെ അദൃശ്യനായ ഈ വ്യക്തിയെ ഭയന്ന് ഒളിച്ചോടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്യാം. അപൂര്‍വമായി മാത്രമാണ് ഇങ്ങനെയുള്ള ആളുകള്‍ മറ്റുള്ള വ്യക്തികളെ ആക്രമിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുള്ളത്.

മതമാണ് ഇപ്രകാരം ഏറ്റവും കൂടുതല്‍ ഭ്രാന്ത് പ്രചരിപ്പിക്കുന്നത്. സൗദി അറേബ്യയിലെ പൊടിക്കാറ്റില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രത്യേകതരം വസ്ത്രം(പര്‍ദ്ദ) വേണമായിരുന്നു. എന്നാല്‍ ആ പര്‍ദ്ദ ഒരു മതത്തിന്റെ ഭാഗമായി വന്നു. എന്റെ കുട്ടിക്കാലത്ത് കേരളത്തില്‍ പര്‍ദ്ദ ധരിച്ചവര്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ നല്ലൊരു ശതമാനം മുസ്ലിം പെണ്‍കുട്ടികളും പര്‍ദ്ദ ധരിക്കുന്നു. സൗദി രാജകുമാരന്‍പോലും പര്‍ദ ഒഴിവാക്കികൊള്ളാന്‍ പറഞ്ഞ സമയത്താണ് ഇതെന്ന് ഓര്‍ക്കണം. ഇതുപോലെതന്നെ മതത്തിന്റെ ഭ്രാന്ത് മൂലം ഉണ്ടാകുന്നതാണ് മുട്ടിലിഴഞ്ഞു മല കേറുക , പശുവിന്റെ മൂത്രം കുടിക്കുക ,ചാണകം തിന്നുക, ശരീരം കുത്തി മുറിവേല്പിക്കുക, ആളുകളെ കൊല്ലുക എന്നിവയെല്ലാം.
താന്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിനു എതിര്‍ നില്‍ക്കുന്നവരെ കൊല്ലണമെന്ന ആശയവും ഇതുതന്നെ. ഈ ഭ്രാന്താണ് ഷെയേര്‍ഡ് സൈക്കോസിസ്. കേരളവും നോര്‍ത്ത് ഈസ്റ്റിലെ ചില സംസ്ഥാനങ്ങളും ഒഴിച്ചു ഇതൊരു ഗോഡ് ഒബ്ബ്‌സസ്ഡ് സ്ഥലമാണ്. മതം ശ്വസിച്ചാണ് ഇന്ത്യക്കാര്‍ ജീവിക്കുന്നത്.

ശീലം ഭ്രാന്താകുമ്പോള്‍

അടുത്തിടെ കാണുന്ന വിചിത്രമായ ഒരു ശീലമാണ് ഭ്രാന്തമായ ഹോണടി. പ്രത്യകിച്ച് മൈസൂര്‍ നഗരത്തില്‍. ഷെയേര്‍ഡ് സൈക്കോസിസിന്റെ മറ്റൊരുദാഹരണമാണത്. ഈ ലോക്ഡൗണിന്റെ സമയത്തുപോലും വാഹനം മുന്നോട്ടു നീങ്ങുവാന്‍ ആക്‌സിലേറ്ററിനൊപ്പം അവര്‍ ഹോണടിച്ചു കൊണ്ടിരിക്കും. റോഡില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു വണ്ടിയോ മനുഷ്യനോ ഇല്ലാത്തതോ രാത്രി ഒരു മണിയോ രണ്ടു മണിയോ എന്നുപോലും ഇത്തരക്കാരെ ബാധിക്കുന്നില്ല, ഹോണ്‍ അടിച്ചുകൊണ്ടേയിരിക്കും. പത്തില്‍ ആറുപേരും ഇങ്ങനെ ചെയ്യുന്നു എന്നതാണ് എന്റെ ഒരു നിരീക്ഷണം.

ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും മന:ശാസ്ത്രം

സ്വന്തം പരിശ്രമംകൊണ്ട് സമ്പന്നനായ ഒരു വ്യക്തിയായിരുന്നു ദര്‍ശകന്‍ .അദ്ദേഹത്തിന് പൂച്ച കുഞ്ഞുങ്ങളെ വളരെ ഇഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ ജോലിസ്ഥലത്തും വീട്ടിലും എല്ലാം പൂച്ചക്കുഞ്ഞുങ്ങള്‍ യഥേഷ്ടം വിഹരിച്ചിരുന്നു. എന്നാല്‍ ക്രമേണ ഈ പൂച്ച കുഞ്ഞുങ്ങള്‍ പലപ്പോഴും അദ്ദേഹത്തിന് ജോലിയില്‍ ശല്യം ഉണ്ടാക്കുവാന്‍ തുടങ്ങി. അവസാനം ഒരു പൂച്ചക്കുട്ടി മാത്രമായി അദ്ദേഹത്തിനൊപ്പം . മാസാവസാനം പണം എണ്ണി തിട്ടപ്പെടുത്തുന്ന സമയത്തായിരിക്കും ഈ പൂച്ചക്കുഞ്ഞു വന്നു കയറി പണമെല്ലാം നിരത്തുന്നത്. ഇതൊരു വലിയ ശല്യമായി മാറി കഴിഞ്ഞപ്പോള്‍ ഇദ്ദേഹം ഒരു കാര്യം ചെയ്തു.പണമെണ്ണാന്‍ തുടങ്ങുന്നതിനുമുമ്പ് പൂച്ചക്കുഞ്ഞിനെ ഒരു ചെറിയ കൂട്ടില്‍ അടച്ച് തന്റെ അടുത്തു കൊണ്ടുവയ്ക്കും. പൂച്ച ബഹളം തുടങ്ങുമ്പോള്‍ ഇടയ്ക്കിടെ കുറച്ചു ബിസ്‌ക്കറ്റുകള്‍ കൊടുക്കും. അദ്ദേഹത്തിന്റെ ഈ പ്രവര്‍ത്തികള്‍ കണ്ടാണ് അദ്ദേഹത്തിന്റെ മക്കളും കൊച്ചു മക്കളും ഒക്കെ വളര്‍ന്നത്. വര്‍ഷങ്ങള്‍ കടന്നു പോയി. ദര്‍ശകന്‍ മരിച്ചു. മക്കളും മരുമക്കളും കൂടി അദ്ദേഹത്തിന്റെ ബിസ്സിനസ്സ് സാമ്രാജ്യം വിപുലമാക്കി. ഇപ്പോള്‍ യന്ത്രം ആണ് നോട്ട് എണ്ണുന്നത്. കണക്കുകള്‍ നോക്കുന്നത് കംപ്യൂട്ടറും ,ചാര്‍ട്ടേര്‍ഡ് അക്കൊണ്ടന്റും ഒക്കെയാണ്. പക്ഷെ ദര്‍ശകന്റെ ശീലം അവര്‍ അതേപോലെ ആചരിച്ചു പോന്നു, ഓഡിറ്റിന് മുന്‍പ് ഒരു പൂച്ചകുഞ്ഞിനെ കൂട്ടില്‍ പിടിച്ചിട്ട് പത്തു മിനിറ്റ് കൂടുമ്പോള്‍ ഒരു ബിസ്‌ക്കറ്റ് കൊടുക്കും. ബിസിനസ്സ് നന്നായി മുന്നേറുകയും ചെയ്തു.

‘ഇന്നലെ ചെയ്‌തോരബദ്ധം
മൂഢന്മാര്‍ക്കിന്നത്തെയാചാരമാകാം
നാളത്തെ ശാസ്ത്രമതാവാം…..
എന്തിനെന്നുമെങ്ങോട്ടെന്നും
സ്വയം ഹന്ത!
വിവരമില്ലാതെ,
അന്ധകാരപ്രാന്തരത്തില്‍ കഷ്ടം!
അന്ധരെയന്ധര്‍ നയിപ്പൂ.”
(മഹാകവി കുമാരനാശാന്‍)

Comments are closed.