DCBOOKS
Malayalam News Literature Website

രബീന്ദ്രനാഥ ടാഗോറിന്റെ ചരമവാര്‍ഷികദിനം

നൊബേല്‍ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യാക്കാരനാണ് രബീന്ദ്രനാഥ ടാഗോര്‍. കവി, ഗായകന്‍, നടന്‍, നാടകകൃത്ത്, നോവലിസ്റ്റ്, ചിത്രകാരന്‍, വിദ്യാഭ്യാസ വിചക്ഷണന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു അദ്ദേഹം.

1861 മെയ് 7-നായിരുന്നു ജനനം. എട്ടാംവയസ്സില്‍ കവിതയെഴുത്തു തുടങ്ങി. ഒന്നരക്കൊല്ലക്കാലം ഇംഗ്ലണ്ടില്‍ കഴിച്ചുകൂട്ടി. ഇന്ത്യയില്‍ തിരിച്ചെത്തിയ ടാഗോര്‍ ‘സാധന’ എന്ന ബംഗാളി മാസിക പ്രസിദ്ധീകരിച്ചു. 1891 ഡിസംബര്‍ ഒന്നിന് ശാന്തിനികേതനം സ്ഥാപിച്ചു. ഇന്ത്യയുടെ ദേശീയഗാനമായ ജനഗണമന രചിച്ചത് ഇദ്ദേഹമാണ്. 1920-ല്‍ ശാന്തിനികേതനം വിശ്വഭാരതിയാക്കി പരിഷ്‌ക്കരിച്ചു.

1912-ല്‍ ഗീതാഞ്ജലി ബംഗാളി ഭാഷയില്‍ പ്രസിദ്ധീകരിച്ചു. ഇത് ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയപ്പോഴാണ് ജനശ്രദ്ധ നേടിയത്. 1913-ല്‍ ഗീതാഞ്ജലി സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനത്തിന് ടാഗോറിനെ അര്‍ഹനാക്കി. ഗോറ എന്ന ഒരു നോവലും അദ്ദേഹത്തിന്റേതായിട്ടുണ്ട്. മാനസി, സോനാല്‍തരി, പരിശേഷ് എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് പ്രധാന കൃതികള്‍. ബംഗ്ലാദേശിന്റെ ദേശീയഗാനവും ശ്രീലങ്കയുടെ ദേശീയഗാനവും ടാഗോറിന്റെ രചനയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ബ്രിട്ടീഷ് സര്‍ക്കാര്‍ നല്കിയ ‘സര്‍’ സ്ഥാനം ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് അദ്ദേഹം തിരിച്ചു നല്‍കി. 1941 ഓഗസ്റ്റ് ഏഴിന് ടാഗോര്‍ അന്തരിച്ചു.

Comments are closed.