DCBOOKS
Malayalam News Literature Website

‘ടി.ജെ.ജോസഫിന് നേരിടേണ്ടിവന്ന ദുരിതങ്ങളില്‍ അറിയാതെയെങ്കിലും കാരണക്കാരനായി’; മാപ്പ് പറഞ്ഞ് പി.ടി.കുഞ്ഞുമുഹമ്മദ്

തൃശ്ശൂര്‍: പ്രൊഫ.ടി.ജെ.ജോസഫ് അനുഭവിച്ച എല്ലാ ദുരിതങ്ങള്‍ക്കും അറിയാതെയെങ്കിലും താന്‍ കാരണക്കാരനായതില്‍ പരസ്യമായി മാപ്പുപറഞ്ഞ് എഴുത്തുകാരന്‍ പി.ടി.കുഞ്ഞുമുഹമ്മദ്. ടി.ജെ.ജോസഫിന്റെ ആത്മകഥ ‘അറ്റുപോകാത്ത ഓര്‍മ്മകള്‍’ തൃശൂരില്‍ പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുഞ്ഞുമുഹമ്മദിന്റെ ‘തിരക്കഥ: ഒരു വിശ്വാസിയുടെ കണ്ടെത്തലുകള്‍’ എന്ന ലേഖനത്തില്‍നിന്നായിരുന്നു ടി.ജെ.ജോസഫ് വിവാദമായ ചോദ്യം ഉണ്ടാക്കിയത്. ചടങ്ങില്‍ കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ്, പ്രൊഫ. ടി ജെ ജോസഫ് എന്നിവര്‍ പങ്കെടുത്തു.

തൊടുപുഴ ന്യൂമാന്‍ കോളെജിലെ മലയാളവിഭാഗം അധ്യാപകനായിരിക്കേ മതതീവ്രവാദികളുടെ ക്രൂരതയ്ക്ക് വിധേയനായ പ്രൊഫ. ടി.ജെ.ജോസഫിന്റെ ജീവിതത്തിലെ സമാനതകളില്ലാത്ത അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുന്ന ആത്മകഥ ദുരന്തത്തിന്റെ പത്താം വാര്‍ഷികത്തിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. നാല്പതോളം അധ്യായങ്ങളിലായി രണ്ടു ഭാഗങ്ങളായിട്ടാണ് ‘അറ്റുപോകാത്ത ഓര്‍മ്മകള്‍’ എഴുതപ്പെട്ടിരിക്കുന്നത്.

അക്ഷരങ്ങളുടെ പേരില്‍, ആശയങ്ങളുടെ പേരില്‍ കൈപ്പത്തി മുറിച്ചുമാറ്റപ്പെട്ട ഒരു അദ്ധ്യാപകന്റെ അറ്റുപോകാത്ത ഓര്‍മ്മകളെ രേഖപ്പെടുത്തുകയാണ് ഈ കൃതിയിലൂടെ. അദ്ധ്യാപകജീവിതത്തിലും വ്യക്തിജീവിതത്തിലും മറ്റാരും അനുഭവിക്കേണ്ടിവന്നിട്ടില്ലാത്ത സന്ദിഗ്ദ്ധ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകേണ്ടിവന്ന ഒരാള്‍ ആ അനുഭവങ്ങളെ മുന്‍നിര്‍ത്തി തന്റെ ജീവിതം തുറന്നെഴുതുന്നു.

ഡി സി ബുക്‌സ് ഓണ്‍ലൈന്‍ ബുക്ക്‌സ്‌റ്റോറില്‍നിന്നും പുസ്തകം വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.