DCBOOKS
Malayalam News Literature Website

സംവിധായകന്‍ അജയന് വിട

കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത മലയാള സിനിമാ സംവിധായകന്‍ അജയന് ആദരാഞ്ജലികള്‍. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് കഴിഞ്ഞ 13-ാം തീയതിയായിരുന്നു അന്ത്യം. പെരുന്തച്ചന്‍ എന്ന ഒരൊറ്റ ചിത്രത്തിലൂടെ തന്നെ മലയാള സിനിമാ ചരിത്രത്തില്‍ ഇടം നേടിയ അജയന്‍ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.

നാടകകൃത്തും ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ തോപ്പില്‍ ഭാസിയുടെ മൂത്ത മകനായി ജനിച്ച അജയന്‍ 1990-ലാണ് തിലകനെ പ്രധാന കഥാപാത്രമാക്കി പെരുന്തച്ചന്‍ എന്ന സിനിമ സംവിധാനം ചെയ്യുന്നത്. 1990-ല്‍ മികച്ച നവാഗത സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ഈ ചിത്രത്തിലൂടെ അജയനെ തേടിയെത്തി. നവാഗത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും  ഒപ്പം 1990-ലെ മികച്ച ജനപ്രീതിയുള്ള ചിത്രവും പെരുന്തച്ചനായിരുന്നു.

അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ പഠനത്തിനു ശേഷം സിനിമാ മേഖലയിലെത്തിയ അജയന്‍ തോപ്പില്‍ ഭാസിക്കൊപ്പമാണ് സിനിമാ മേഖലയില്‍ തുടക്കം കുറിച്ചത്. പിന്നീട് ഭരതന്റെയും പത്മരാജന്റെയും സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. പഞ്ചവടിപ്പാലം, എന്റെ ഉപാസന, ഒരിടത്ത്, സര്‍വ്വകലാശാല എന്നീ ചിത്രങ്ങളുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ഡോ. സുഷമ. പാര്‍വ്വതി, ലക്ഷ്മി എന്നിവരാണ് മക്കള്‍.

Comments are closed.