DCBOOKS
Malayalam News Literature Website

എല്ലാ ലൈംഗിക തൊഴിലാളികള്‍ക്കും ഒരു കുടുംബം ഉണ്ടാകും

ആത്മകഥകള്‍ ഒക്കെയും സംഘര്‍ഷപൂരിതങ്ങളായ ജീവിതങ്ങളുടെ ഏകാന്തഗീതകങ്ങളാണ് . അവയില്‍ നിറഞ്ഞു കിടക്കുന്ന ശോകവും രതിയും സ്നേഹവും വേദനയും ഒക്കെത്തന്നെ വളരെ വേഗം മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും കഴിയുന്നതാകുന്നത് അതിനാലാണ് . ഈയൊരു കാഴ്ചപ്പാടില്‍ നിന്നും അകലേക്ക്‌ പോകുന്ന ഓരോ ആത്മകഥകളും ആത്മരതിയുടെ സമ്മേളനം പോലെയാകുന്നു . ഒരിക്കലും ഒരാളിനും നൂറു ശതമാനം ആത്മാര്‍ഥമായി ഒരു ആത്മകഥ എഴുതുവാന്‍/പറയുവാന്‍ കഴിയുകയില്ല . ഓര്‍മ്മയില്‍ നിന്നും പെറുക്കിയെടുത്തു കഴുകി വെളുപ്പിച്ച് അവയില്‍ നിന്നും വായനക്കാരന്‍ അറിയേണ്ടതും തനിക്ക് പറയേണ്ടതും മാത്രം എടുത്തു അടുക്കി വയ്ക്കുകയാണ് ചെയ്യുന്നത് . അവയില്‍ രക്തം പുരണ്ടതും രേതസ്സ് പുരണ്ടതും മണ്ണ് പുരണ്ടതുമായ ഒരുപാട് കാഴ്ചകള്‍ നിറഞ്ഞു നിന്നേക്കും . ചിലര്‍ അവ പറയാന്‍, അതില്‍ പറയേണ്ടി വരുന്നവരുടെ കാലം കഴിയുന്നത്‌ വരെ കാത്തിരിക്കും . അതുമല്ലെങ്കില്‍ അവര്‍ വ്യാജ പേരുകളില്‍ അവരുടെ പറയാനുള്ള കാര്യങ്ങള്‍ അടയാളപ്പെടുത്തി വയ്ക്കും . ഇതില്‍ നിയമപരമായ ഒരു പ്രശ്നം കൂടിയുണ്ട് . സമ്മതം ഇല്ലാതെ ഒരാളെയും കരിവാരിത്തേയ്ക്കാന്‍ വ്യക്തമായ തെളിവുകള്‍ ഇല്ലാതെ കഴിയില്ല എന്ന ജനാധിപത്യ നിയമത്തിനു കീഴെ നില്ക്കുന്ന ജനതയാകുമ്പോള്‍ അത് പ്രധാനമായും അങ്ങനെയേ പറ്റൂ . അതിനാലാണല്ലോ എച്ചുമുക്കുട്ടി അടക്കമുള്ളവര്‍ കവചങ്ങള്‍ അണിഞ്ഞുകൊണ്ട് പലതും പറയേണ്ടി വന്നിട്ടുള്ളതും പലരും ഇന്നും പറയാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതും.

പബ്ലീഷ് ചെയ്തു പതിനൊന്നു എഡിഷന്‍ വരെ ഇറങ്ങിയ ഒരു ആത്മകഥയാണ് ലൈംഗിക തൊഴിലാളിയായ നളിനി ജമീലയുടെ “ഞാന്‍ ലൈംഗികത്തൊഴിലാളി” എന്ന പുസ്തകം . സമൂഹം രണ്ടു തരത്തിലാണ് ഈ പുസ്തകത്തെ സമീപിച്ചതെന്ന് തോന്നുന്നു . പൊതുവില്‍ മനുഷ്യരുടെ സ്വഭാവം അനുസരിച്ച് സമൂഹത്തില്‍ വെറുക്കപ്പെട്ട ചില പ്രവര്‍ത്തികള്‍ ചെയ്യുന്നവരെ പരസ്യമായി എതിര്‍ക്കുകയും രഹസ്യമായി ആസ്വദിക്കുകയും ചെയ്യുക എന്നതാണ് അത് . അടുത്തിടെ ഒരു നടി വരുമ്പോള്‍ ആ ഇടം മനുഷ്യക്കടല്‍ ആയത് നാം അനുഭിച്ചതുമാണല്ലോ . ഇതേ അവസ്ഥ ഈ പുസ്തകത്തിനും സംഭവിച്ചിട്ടുണ്ടോ എന്ന് അറിയില്ല . ഓരോ ഊഹോപോഹങ്ങൾ ആവശ്യമില്ലാത്തതിനാല്‍ തന്നെ ആ ഭാഗത്തേക്ക് കടക്കുന്നില്ല . ഈ പുസ്തകം വായിക്കാന്‍ എടുക്കുന്നത് രണ്ടാമത്തെ പ്രാവശ്യമാണ് . ആദ്യവായന കഴിഞ്ഞു അഞ്ചോ ആറോ വർഷം കഴിഞ്ഞാണ് വീണ്ടും നളിനി ജമീലയെ വായിക്കുന്നത് . അതിന്റെ പ്രസക്തി പ്രത്യേകിച്ചൊന്നും ഉണ്ടായിട്ടല്ല . വായിച്ചവ എഴുതിത്തുടങ്ങിയപ്പോള്‍ ഈ പുസ്തകത്തെ അടയാളപ്പെടുത്താന്‍ കഴിഞ്ഞില്ലല്ലോ എന്ന ചിന്തയാണ് കാരണം. വായിച്ചത് മറന്നു പോയതിനാല്‍ ഓര്‍മ്മയില്‍ നിന്നെഴുതാന്‍ കഴിയാത്തതിനാല്‍ രണ്ടാമതൊരു വായനക്ക് മുതിര്‍ന്നത്. ആദ്യവായനയില്‍ നിന്നും ഒട്ടും തന്നെ അധികം രണ്ടാം വായനയും തന്നിട്ടില്ല . കാരണം അതൊരു ആത്മകഥയാണ് . ഒരു ജീവിതം, തന്റെ ജീവിതത്തിന്റെ പാത തുറന്നിടുന്ന നേര്‍ചിത്രം. അതിനെ എങ്ങനെ വായിച്ചാലും ഒന്നേ കിട്ടൂ ഉത്തരം എന്നറിയുന്നതിനാല്‍ അധികം ആയാസം നേരിടാതെ അത് വായിക്കാന്‍ കഴിഞ്ഞു .

കേരളത്തിലെ ഒരുള്‍നാടന്‍ ഗ്രാമത്തിലെ അത്യാവശ്യം നല്ല ഒരു വീട്ടില്‍ നിന്നും ദാരിദ്ര്യം നന്നായി പിടിമുറുക്കിയ കാലത്ത് മറ്റു തൊഴിലുകളില്‍ നിന്നും കിട്ടുന്നതിലും കൂടുതല്‍ വേതനം കിട്ടും എന്ന അറിവില്‍ സ്വയം തിരഞ്ഞെടുത്ത ഒരു ജോലി ആണ് നളിനിക്ക് ശരീരം ആവശ്യക്കാര്‍ക്ക് വിലപേശി വില്‍ക്കുക എന്ന തൊഴില്‍ . സമൂഹത്തിലെ എല്ലാതട്ടിലും ഉള്ള ആള്‍ക്കാരും പൊതുവായ ആവശ്യക്കാരായി വന്നിരുന്ന ഒരേ ഒരു വസ്തുത സ്ത്രീ ശരീരം ആയിരുന്നു . ഉപയോഗിച്ച് പോകുക എന്നതിനപ്പുറം തങ്ങളുടെ വൈകൃതങ്ങളുടെ പരീക്ഷണ ശാലയായ് ഇങ്ങനെ വില പറഞ്ഞു ഉറപ്പിക്കുന്ന ശരീരങ്ങളെ കണ്ടിരുന്നവരും , സ്വന്തം ലൈംഗിക ശേഷി പരീക്ഷിക്കാന്‍ വരുന്നവരും , വെറുതെ കണ്ട്, കേട്ട് വര്‍ത്തമാനം പറഞ്ഞു പോകുന്നവരും, കണ്ട ഉടന്‍ ജീവിതം ഓഫര്‍ ചെയ്യുന്നവരും, Nalini Jameela-Njan Lymgikathozhilali-Nalini Jameelayude Athmakadhaരണ്ടാം ഭാര്യയായി കൂടെ താമസിപ്പിക്കാന്‍ സന്നദ്ധരാകുന്നവരും ആയ പുരുഷ മനസ്സുകളെ നളിനി തന്റെ അനുഭവങ്ങളിൽക്കൂടി തുറന്നു കാട്ടുന്നു . പൊതുവേ ലൈംഗികത്തൊഴിലാളികള്‍ നേരിടുന്ന രണ്ടു പ്രധാന ശത്രുക്കള്‍ അല്ലെങ്കില്‍ ബുദ്ധിമുട്ടുകള്‍ സ്ഥലത്തെ ചട്ടമ്പികളും പോലീസും മാത്രമാണ് എന്നത് നളിനി വ്യക്തമായി പറയുന്നുണ്ട് . അതുപോലെ ഒരു ലൈംഗികത്തൊഴിലാളി എന്നത് ആര്‍ക്കും കൊന്നു തള്ളാന്‍ ഉള്ള ഒരു ശരീരം മാത്രമാണെന്നും അതിനെക്കുറിച്ച് അന്വേഷിക്കാനോ കുറ്റവാളികളെ അകത്താക്കാനോ നിമയത്തിനും നിയമപാലകര്‍ക്കും ഉത്സുകത ഇല്ലെന്നു രണ്ടു സംഭവങ്ങളെ മുൻനിര്‍ത്തി നളിനി ഇതില്‍ പറയുന്നുണ്ട് . എല്ലാ ലൈംഗിക തൊഴിലാളികള്‍ക്കും ഒരു കുടുംബം ഉണ്ടാകും എന്ന തിരിച്ചറിവ് കൂടി ഇതില്‍ വായിക്കാം . പലപ്പോഴും ലൈംഗികത്തൊഴിലാളികള്‍ക്ക് പറ്റുന്ന ഒരു വലിയ അബദ്ധമാണ് ഒന്നോ രണ്ടോ മൂന്നോ വര്‍ഷത്തേക്ക് കൂടെക്കൂടി വിവാഹം കഴിക്കാതെ ഭാര്യാഭര്‍ത്താക്കന്മാരായി ജീവിച്ചു ഒന്നോ രണ്ടോ കുഞ്ഞിനെ സമ്മാനിച്ചു കടന്നു കളയുന്ന വിരുതന്മാര്‍ . ഒന്നിലധികം ഭര്‍ത്താക്കന്മാര്‍ ജീവിതസായാഹ്നം ആകുമ്പോഴേക്കും ഇത്തരക്കാര്‍ക്ക് ഉണ്ടാകുന്നത് ഒരു വീഴ്ച കൊണ്ട് പാഠം പഠിക്കാഞ്ഞിട്ടല്ല. എക്കാലത്തും ഇത്തരം ഫീല്‍ഡില്‍ നില്‍ക്കുന്നവര്‍ക്ക് ഒരു ആണ്‍ സുരക്ഷയുടെ ആവശ്യം ഉണ്ടാകുന്നു എന്നത് കൊണ്ടാണ് എന്ന് നളിനി ഓര്‍മ്മിപ്പിക്കുന്നു . രോഗവും ശാരീരിക വൈഷമികതകളും സംഭവിച്ചാൽ അതോടെ ഫീല്‍ഡില്‍ നിന്നും ഔട്ടാകുന്ന ഇവര്‍ക്ക് പലപ്പൊഴും ആ അവസ്ഥ ആകുമ്പോഴേക്കും കൈകളില്‍ മിച്ചം ഒന്നും ഉണ്ടാകുക ഇല്ല സമ്പാദ്യം . അവര്‍ തങ്ങളുടെ മക്കൾക്കോ കുടുംബാംഗങ്ങള്‍ക്കോ വേണ്ടി അവയൊക്കെ പണ്ടേ ചിലവഴിച്ചിട്ടുണ്ടാകും . ആദ്യം ഇഷ്ടമല്ലാതെ പുറംതള്ളപ്പെട്ട ഒരു സ്ത്രീ ഒടുവിൽ അവളുടെ ഭര്‍ത്താവിനും രണ്ടാം ഭാര്യക്കും അയാളുടെ സഹോദരിമാരും ചേട്ടാനിയന്മാരും അവരുടെ ഭാര്യമാരും എല്ലാ അടങ്ങുന്ന കുടുംബത്തിനു താങ്ങായതായും അവരെല്ലാം ഈ തൊഴിലിൻ്റെ ഗുണം കണ്ടു ഒരു കമ്പനിയായി ജോലിക്കിറങ്ങിയതും നളിനി ഓർക്കുന്നുണ്ട് ഇതില്‍ .

സ്വന്തം മകളെ വളര്‍ത്താന്‍ ബുദ്ധിമുട്ടുന്ന അവസ്ഥകളും ഒരു മുസ്ലീമിന്റെ കൂടെ ജീവിക്കുമ്പോൾ ജമീല എന്ന പേരുകൂടെ സ്വീകരിച്ചതും പില്‍ക്കാല ജീവിതം മുഴുവന്‍ ഇസ്ലാം മതത്തിൽ നിന്നതും ഓര്‍മ്മിക്കുന്ന നളിനി ജമീലയ്ക്ക് മകളെ ആദ്യം വിവാഹം കഴിച്ചയച്ചതില്‍ പറ്റിയ പിഴവുകളും മറ്റും ഖേദപൂര്‍വ്വം സ്മരിക്കുന്നു . ജ്വാലാമുഖി എന്ന സംഘടനയില്‍ അംഗം ആയതും പ്രവര്‍ത്തിച്ചതും തന്റെ ജീവിതത്തെ രൂപപ്പെടുത്തുന്നതിലും മെച്ചപ്പെടുത്തുന്നതിലും സഹായിച്ചു എന്നത് നളിനിയുടെ സന്തോഷങ്ങള്‍ ആണ് . പ്രശ്നങ്ങളെ സമചിത്തതയോടെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒരു മനസ്സും വിവേകവും കൈവശം ഉണ്ടായിരുന്നു എന്നുള്ളതുകൊണ്ടാണ് അധികം പരുക്കുകള്‍ ഇല്ലാതെ നളിനി ജമീലയ്ക്ക് ഈ ഫീല്‍ഡില്‍ തുടരാന്‍ ഇന്നും കഴിയുന്നതും ആസ്വദിക്കാന്‍ കഴിയുന്നതും . മദ്യപാനം നല്‍കുന്ന അസുഖങ്ങള്‍, ശാരീരിക ബുദ്ധിമുട്ടുകള്‍ എന്നിവ ലൈംഗികത്തൊഴിലില്‍ ശാസ്ത്രീയമായി ഒരുപാട് മുന്നോട്ടു പോകാന്‍ ഉള്ള സാഹചര്യങ്ങളെ കൂടി സൂചിപ്പിക്കുന്നു .ലൈംഗിക തൊഴില്‍ ഒരു മോശം വസ്തുതയായി കണക്കാക്കാന്‍ കഴിയുന്നില്ല . ആവശ്യക്കാര്‍ ഏറെയുള്ള ഒരു വിപണിയില്‍ സ്വന്തം ശരീരത്തിന്റെ സാധ്യതകൾ മനസ്സിലാക്കി അതിനെ ഉപയോഗിച്ച് പണം സമ്പാദിക്കുന്നതില്‍ തെറ്റുകള്‍ ഇല്ല . അതിനു വരുന്നവര്‍ മാന്യരും അത് ചെയ്യുന്നവര്‍ അമാന്യരും ആകുന്ന സമൂഹ കാഴ്ചപ്പാട് മാറേണ്ടിയിരിക്കുന്നു . ആരോഗ്യകരമായ ബോധവത്കരണ ക്ലാസുകളും സുരക്ഷാ മാര്‍ഗ്ഗങ്ങളും ഉണ്ടാക്കിയും നിയമത്തിന്റെ വിക്ടോറിയന്‍ കണ്ണുകള്‍ അടയ്ക്കുകയും ചെയ്‌താല്‍ ഇതൊരു തെറ്റായ രീതിയല്ല . ഒരുപക്ഷെ, മഹാനഗരങ്ങളിലെ അസംതൃപ്തരായ പുരുഷന്മാരുടെ ലൈംഗിക വിശപ്പുകള്‍ക്ക് ഇത്തരം തൊഴിലാളികള്‍ നല്ലൊരു ആശ്വാസമാകും . രണ്ടായിരത്തി അഞ്ചില്‍ ഇതെഴുതുമ്പോള്‍ നളിനി ജമീല ഓര്‍മ്മിക്കുന്നു കേരളത്തില്‍ സ്ത്രീകളേക്കാൾ പുരുഷന്മാര്‍ ലൈംഗികത്തൊഴിലാളികൾ ആയുണ്ട് എന്ന് . ഇത്തരത്തില്‍ സ്വ വര്‍ഗ്ഗ ലൈംഗികത കേരളത്തിന്റെ പുരുഷ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട് എന്നതും ഇപ്പോഴത്തെ ചെറുപ്പക്കാര്‍ക്ക് പണ്ടത്തെപ്പോലെ ചെറുപ്പക്കാര്‍ തന്നെ വേണമെന്ന നിര്‍ബന്ധമൊന്നും ഇല്ല എന്നും അവരുടെ രുചി ഇപ്പോള്‍ മധ്യവയസ്കരിലേക്കാണ് എന്നും നളിനി ജമീല ചൂണ്ടിക്കാണിക്കുന്നു . പുരുഷ വേശ്യകള്‍ ഇന്ന് നമ്മുടെ സമൂഹത്തില്‍ ഒരു സാന്നിധ്യമായി പരസ്യമായി വന്നു തുടങ്ങിയിട്ടുണ്ട് . വളരെക്കാലം മുന്‍പ് മുംബൈയില് കേട്ടിരുന്നതാണ് കൈകളിൽ തൂവാല കെട്ടി കാത്ത് നില്‍ക്കുന്ന ചെറുപ്പക്കാരെ തേടി വണ്ടിയില്‍ വന്നിരുന്ന കൊച്ചമ്മമാരെ കുറിച്ച്. അത് തീം ആയ സിനിമയും ഹിന്ദിയിൽ ഉണ്ടായിട്ടുണ്ട്. ഇതിന്റെ പുതിയ വെർഷന്‍ ഇന്ന് കേരളത്തില്‍ പോലും കാണാൻ കഴിയും . ലൈംഗികത എന്നത് അടച്ചു വയ്ക്കേണ്ട ഒരു വിഷയമല്ല തന്നെ . ഒരു കാലത്ത് കേരളത്തിൽ നിലനിന്ന ലൈംഗികത്തൊഴിൽ എങ്ങനെയായിരുന്നു എന്നും ഇന്നത് എവിടെ എത്തി നില്ക്കുന്നു എന്നും മനസ്സിലാക്കിക്കാൻ ഈ ആത്മകഥയ്ക്ക് കഴിഞ്ഞു.

സ്വന്തം തൊഴിലിനോട് ജാള്യം തോന്നാതെ , അത് സധൈര്യം തുറന്നു പറയാന്‍ കഴിയുന്ന നളിനി ജമീലമാര്‍ ഇന്നിന്റെ നന്മയാണ് . കാരണം അവര്‍ തുറന്നിടുന്ന ആകാശം വളരെ വലുതാണ് . എന്തില്‍ നിന്നും പഠിക്കാൻ എന്തെങ്കിലും നമുക്ക് ലഭിക്കും എന്നതാണ് ഓരോ വായനയുടെയും ബാക്കിപത്രമാകുന്നത് . അതിനാല്‍ തന്നെ നളിനി ജമീലയെ വെറുതെ വായിച്ചു പോകേണ്ടതായി തോന്നുന്നുമില്ല .

‘ഞാന്‍ ലൈംഗികത്തൊഴിലാളി’ എന്ന നളിനി ജമീലയുടെ ആത്മകഥയ്ക്ക് ബിജു ജി നാഥ് വര്‍ക്കല എഴുതിയ വായനാനുഭവം

പുസ്തകം ഇപ്പോൾ തന്നെ 69 രൂപയ്ക്ക് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Comments are closed.