DCBOOKS
Malayalam News Literature Website

ലൈംഗികത്തൊഴിലാളിയാണ് ഞാൻ; പറയാന്‍ ഒരു മടിയുമില്ല: നളിനി ജമീല

How to Talk about Sex Without Offending People | Eye News,The ...

ലൈംഗികത്തൊഴിലാളിയുടെ ജീവിതം തുറന്നെഴുതി മലയാളികളെ ഞെട്ടിച്ച നളിനി ജമീലയുടെ ആത്മകഥയുടെ രണ്ടാം ഭാഗമെത്തി. ആദ്യഭാഗമെഴുതി 13 വർഷങ്ങൾക്കുശേഷമാണ് ‘റൊമാൻഡിക് എൻകൗണ്ടേഴ്സ് ഓഫ് എ സെക്സ് വർക്കർ’ എന്ന രണ്ടാം ഭാഗം പുറത്തിറങ്ങിയത്. മലയാളത്തിൽ ‘എന്റെ ആണുങ്ങള്‍’ എന്നാണ് പുസ്തകത്തിന്റെ പേര്. പുസ്തകത്തെക്കുറിച്ച് ഇന്ത്യൻ വുമൻ ബ്ലോഗിന് നൽകിയ അഭിമുഖത്തിൽ മനസ്സുതുറക്കുകയാണ് നളിനി.

എന്റെ ജീവിതങ്ങളും അനുഭവങ്ങളും തുറന്നെഴുതണമെന്ന അഭിപ്രായം കണക്കിലെടുത്താണ് ആത്മകഥയെഴുതാൻ തീരുമാനിച്ചത്. ഡിസി ബുക്സ് പ്രസിദ്ധീകരിക്കാൻ തയ്യാറായി വന്നതോടെ എഴുതാൻ ആത്മവിശ്വാസമായി. തുടർന്ന് എഴുതാൻ കഴിയുമോ എന്ന് സംശയമായിരുന്നു. എന്നാല്‍ എഴുത്ത് മറ്റൊരു വരുമാനമാർഗ്ഗമായതോടെ തുടരാൻ തീരുമാനിച്ചു”-നളിനി പറയുന്നു.

ലൈംഗികത്തൊഴിയാളിയാണെന്ന് പറയാൻ ഒരു നാണവുമില്ലെന്ന് ഉറക്കെ വിളിച്ചുപറഞ്ഞതോടെയാണ് നളിനി സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തുന്നത്. തൃശൂർ സ്വദേശിയാണ് നളിനി. മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മക്ക് ജോലി നഷ്ടപ്പെട്ടതോടെ ഫീസടക്കാൻ കഴിയാതെ വന്നു. സ്കൂളിൽ നിന്ന് പുറത്താക്കപ്പെട്ട നളിനി കളിമൺ ഖനിയിൽ ജോലിക്കുപോയി.

പതിനെട്ടാം വയസ്സിൽ ഒപ്പം ജോലി ചെയ്തിരുന്നയാളുമായി വിവാഹം. മക്കളുണ്ടായതിന് ശേഷമാണ്, കാൻസർ ഭർത്താവിന്റെ ജീവനെടുത്തത്. ഭർത്താവിന്റെ കുടുംബം തിരിഞ്ഞുനോക്കിയില്ല. മക്കളെ നോക്കാൻ മറ്റ് മാർഗ്ഗങ്ങളില്ലാതായതോടെ നളിനി ലൈംഗികത്തൊഴിലാളിയായി.

ലൈംഗികത്തൊഴിൽ ചെയ്യുന്നവരും മനുഷ്യരാണെന്നത് സമൂഹം അംഗീകരിക്കാറില്ല. തങ്ങളുടെ കഥകളോട് ഭൂരിഭാഗവും മുഖം ചുളിക്കും എന്നറിഞ്ഞുകൊണ്ടാണ് നളിനി സ്വന്തം ജീവിതം തുറന്നെഴുതിയത്. തെരുവുജീവിതവും നളിനിയെ തേടിയെത്തിയ ആണുങ്ങളുമാണ് രണ്ടാം ഭാഗത്തിലുള്ളത്.

രണ്ടാം ഭാഗത്തിനായി 13 വർഷങ്ങൾ

എന്റെ ജീവിതമാണ് ഞാൻ എഴുതിക്കൊണ്ടിരുന്നത്. അത്ര എളുപ്പമായിരുന്നില്ല അത്. ഒരിക്കൽ മറന്നുകളഞ്ഞത് എന്നു കരുതിയിരുന്ന ഓർമ്മകളെ കൂട്ടിച്ചേർക്കുകയായിരുന്നു ഞാൻ. അതിന് സമയവും ധൈര്യവും ആവശ്യമായിരുന്നു”-നളിനി പറയുന്നു.

കേരള സെക്സ് വർക്കേഴ്സ് ഫോറത്തിന്റെ പ്രസിഡന്റാണ് നളിനി. ജ്വാലമുഖി, എ പീപ്പ് ഇൻടു ദ സൈലൻസ് എന്നിങ്ങനെ രണ്ട് ഡോക്യുമെന്ററികളും നളിനി സംവിധാനം ചെയ്തിട്ടുണ്ട്.

‘റൊമാൻഡിക്’ എൻകൗണ്ടേഴ്സ് എന്ന പേര്? പേരിലെ പ്രണയം?

സാധാരണ ഗതിയിൽ ലൈംഗികത്തൊഴിലാളികൾക്ക് പണമാണ് പ്രധാനം. അതിനപ്പുറത്ത് വൈകാരികമായ അടുപ്പമോ പ്രണയമോ ഒന്നും ഇടപാടുകാരുമായി പുലർത്താറില്ല. പണം തരാതെ ചതിച്ചാലോ എന്ന ഭയമുള്ളത് കൊണ്ടാണത്.  എന്നാൽ എന്റെ രീതി വ്യത്യസ്തമാണ്. ഞങ്ങൾക്കുള്ളതുപോലെ ഭയം ഇടപാടുകാർക്കും ഉണ്ടാകാം. മുൻവിധികൾ ഒഴിവാക്കിയാൽ തങ്ങളെ തേടിയെത്തുന്നവരുമായി നല്ലൊരു ബന്ധം വളർത്തിയെടുക്കാൻ കഴിയുമെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

നിരവധി തവണ പ്രണയിച്ചിട്ടുണ്ട്. അന്ന് മൊബൈൽ‍ ഫോൺ ഉണ്ടായിരുന്നെങ്കിൽ ഏറ്റവുമധികം കാമുകന്മാരുള്ള സ്ത്രീ ഒരുപക്ഷേ ഞാനായിരിക്കും. ലൈംഗികത്തൊഴിലാളിയായതുകൊണ്ട് ഒരിടത്തു തന്നെ നിൽക്കുക എന്നത് സാധ്യമല്ല. താമസസ്ഥലം അടിക്കടി മാറേണ്ടി വരും. അതുകൊണ്ട് പ്രണയബന്ധങ്ങൾ നിലനിർത്താൻ അന്ന് സാധിച്ചിരുന്നില്ല.

ഒരിടത്ത് നിന്ന് ഞാൻ താമസം മാറിപ്പോയാൽ എന്നെ പ്രണയിക്കുന്നവർ എന്നെ അന്വേഷിച്ച് പഴയ സ്ഥലത്തെത്തുമായിരുന്നുവെന്ന് ഒപ്പം ജോലി ചെയ്യുന്നവർ പറഞ്ഞ് അറിഞ്ഞിട്ടുണ്ട്.

മറക്കാനാകാത്ത സംഭാഷണം

ഒരിക്കൽ പാലായിൽ നിന്ന് എന്നെ തേടി ഒരാളെത്തി. അയാൾ  എന്നോട് പറഞ്ഞു, ‘എന്നോട് അൽപം കരുണ കാണിക്കണം, നമുക്ക് സംസാരിക്കാം.’ കുട്ടിക്കാലം, പ്രണയം, വിവാഹം അങ്ങനെ അയാളുമായി ഒരുപാട് നേരം സംസാരിച്ചിരുന്നു. വെറുതെ അയാളെ കേൾക്കുകയായിരുന്നില്ല ഞാൻ. ചോദ്യങ്ങൾ ചോദിച്ചും എന്റെ വിശേഷങ്ങള്‍ പറഞ്ഞും മനോഹരമായ ഒരു സംഭാഷണമായിരുന്നു അത്.”-നളിനി പറഞ്ഞു.

ലൈംഗിക തൊഴിലാളിയുടെ ജീവിതം തുറന്നെഴുതി സദാചാര മലയാളിയെ ഞെട്ടിച്ച നളിനി ജമീലയുടെ രണ്ട് പുസ്തകങ്ങൾ

സ്ത്രീപുരുഷബന്ധങ്ങളെക്കുറിച്ചുള്ള മലയാളികളുടെ സമീപനങ്ങളെ ചോദ്യം ചെയ്യുന്ന ‘എന്റെ ആണുങ്ങള്‍’

നൂറ്റാണ്ടുകളുടെ സദാചാരഭാരം വീണു കിടക്കുന്ന ഒരു ശരീരത്തെ മുന്നരങ്ങിലേക്കു കൊണ്ടുവന്ന് ഉത്സവമാമാക്കിയ നളിനി ജമീലയുടെ ആത്മകഥ ‘ ഞാന്‍ ലൈംഗികത്തൊഴിലാളി’

രണ്ട് പുസ്തകങ്ങൾ ഇപ്പോൾ ഒന്നിച്ച് ഡൗൺലോഡ് ചെയ്യാം വെറും 99 രൂപയ്‌ക്ക്!

ഓരോ പുസ്തകങ്ങൾ കേവലം 69 രൂപയ്ക്ക് ഡൗൺലോഡ് ചെയ്യാനും അവസരം

പുസ്തകങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

കടപ്പാട്: Indianwomenblog.org

 

 

Comments are closed.