DCBOOKS
Malayalam News Literature Website

മേഘാലയയില്‍ കോണ്‍റാഡ് സാങ്മ സര്‍ക്കാര്‍ അധികാരമേറ്റു

മേഘാലയയില്‍ നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി)യുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കോണ്‍റാഡ് സാങ്മയാണ് മുഖ്യമന്ത്രി. എന്‍.പി.പിയെ പിന്തുണയ്ക്കുന്ന നാല് ഘടകകക്ഷികളുടെ പ്രതിനിധികളും സത്യപ്രതിജ്ഞ ചെയ്തു. തനിക്ക് 34 പേരുടെ പിന്തുണയുണ്ടെന്ന സാങ്മയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഗംഗ പ്രസാദ് സാങ്മയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. മുന്നണിയെ പിന്തുണച്ചിരുന്ന ഹില്‍ സ്‌റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (എച്ച്എസ്പിഡിപി) അവസാന നിമിഷം പിന്തുണ പിന്‍വലിച്ചു.

ബി.ജെ.പി ഉള്‍പ്പെടുന്ന സര്‍ക്കാരില്‍ ഭാഗമാകാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എച്ച്എസ്പിഡിപി അവസാന നിമിഷം പിന്മാറിയത്. പാര്‍ട്ടിയിലെ രണ്ട് എം.എല്‍.എമാര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തില്ല. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, അഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.60 അംഗ നിയമസഭയില്‍ 21 സീറ്റ് നേടിയ കോണ്‍ഗ്രസ് ആണ് ഏറ്റവും വലിയ ഒകക്ഷി. എന്നാല്‍ 19 സീറ്റ് നേടിയ എന്‍.പി.പി നേതാവ് സാങ്മ, യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ആറും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ നാലും എച്ച്എസ്പിഡിപിയിലെയും ബി.ജെ.പിയിലെയും രണ്ടു വീതവും ഒരു സ്വതന്ത്രന്റെ പിന്തുണയുമുണ്ടെന്ന് കാണിച്ച് ഗവര്‍ണര്‍ക്ക് കത്ത് നല്‍കുകയായിരുന്നു. ആറ് അംഗങ്ങളുള്ള യുഡിപിക്ക് മൂന്ന് മന്ത്രിമാരെ ലഭിച്ചു. സ്പീക്കര്‍ സ്ഥാനവും യുഡിപിക്കാണ്.

മുന്‍ ലോക്‌സഭാ സ്പീക്കര്‍ പി.എ.സാംഗ്മയുടെ മകനാണ് നാല്‍പതുകാരനായ കോണ്‍റാഡ് സാംഗ്മ. പിതാവിനൊപ്പം എന്‍.സി.പിയിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം 2008ല്‍ മേഘാലയയില്‍ ധനമന്ത്രിയായി. ഇപ്പോള്‍ ലോക്‌സഭാംഗമാണ്. നേരത്തെ പ്രതിപക്ഷ നേതാവുമായിരുന്നു. യു.പി.എ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന സഹോദരി അഗത സാംഗ്മയും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സഹോദരന്‍ ജെയിംസ് സാംഗ്മയും നിയമസഭാംഗമാണ്.

Comments are closed.