DCBOOKS
Malayalam News Literature Website

‘കുഞ്ഞാലിത്തിര’; മലയാളി വായിച്ചിരിയ്ക്കേണ്ട നോവൽ!

ചരിത്രക്കടലിലൂടെ പടകുമായി കുതിച്ച കുഞ്ഞാലിമരയ്ക്കാറുടെ ജീവിതകഥ

രാജീവ് ശിവശങ്കർ എഴുതിയ “കുഞ്ഞാലിത്തിര” എന്ന നോവലിന് ഡോ.നാട്ടുവള്ളി ജയചന്ദ്രന്‍
എഴുതിയ വായനാനുഭവം.

മലയാളനോവൽ “കുഞ്ഞാലിത്തിര” വീണ്ടും വായിച്ചു തീർക്കുവാൻ ഒരു മാസമെടുത്തു. കഥാപാത്രങ്ങളുടെ ബാഹുല്യം, കാലഘട്ടത്തിന്റെ വ്യത്യസ്തമായ ആഖ്യാനം, വിവിധ കാലഘട്ടങ്ങൾ,സംസാര ഭാഷകളുടെ വ്യത്യസ്ത വായ്ത്താരികൾ.

4 കുഞ്ഞാലി മരയ്ക്കാന്മാർ, 15 സാമൂതിരികൾ. കോഴിക്കോട്, കണ്ണൂർ,
കൊച്ചി, ഗോവ, കൊളംബോ, പോർച്ചുഗൽ എന്നീ സ്ഥലങ്ങളുടെ ഭൂമിശാസ്ത്രം, അവിടത്തെ ഭാഷ, പേരുകൾ. അറബിക്കടലിലെ നിതാന്ത ജാഗ്രതയും കേട്ടറിവില്ലാത്ത കുഞ്ഞാലിമറയ്ക്കാരുടെ തീതുപ്പുന്ന പക്ഷി ജീവിതം. കുഞ്ഞാലി പോരാടി പെയ്തിറങ്ങിയ അറബിക്കടൽ തീക്കടലാണെന്ന Textബോധ്യം വരുത്തുവാൻ നോവലിനു സാധിയ്ക്കുന്നു. സാമൂതിരിമാരുടെ പ്രത്യാശയും, നിരാശയും കുഞ്ഞാലിയുടെ ജീവിതത്തിലൂടെ വ്യക്തമാക്കുന്നു. ഗാമയും, കാലുക്കൂത്തുസ്സും, തിരുമാന്താംകുന്നും, കുന്നലകോനാതിരിയും, മങ്ങാട്ടച്ചനും, പറങ്കികളും കേരള ജീവിതത്തേയും ഒരു കാലഘട്ടത്തിന്റെ തീവ്രതയും, ലാസ്യവും കുഞ്ഞാലിത്തിരയിലൂടെ നമ്മിലേക്ക് എത്തിയ്ക്കുന്നു. നോവലിസ്റ്റായ രാജീവ് ശിവശങ്കറിനു ഒരു ഗവേഷണ വിദ്യാർത്ഥിയായി മാറേണ്ടി വന്നു എന്നതു ദുഖം തരുന്നു.

ഒരു നോവലെഴുതാൻ ഇത്രയ്ക്കും പഠനങ്ങൾ ആവശ്യമെന്നതു കഠിനമായിതോന്നും.ഇനിയുള്ള പുതിയ നോവലിസ്റ്റുകൾക്കു ഒരു Documentation ന്റെ പഠനം ആവശ്യമായി വരുത്തുമോ എന്ന ഭയം ഈ നോവൽ ജനിപ്പിയ്ക്കുന്നു. ചരിത്രക്കടൽ നീന്തിയെത്തിയ പായ്കപ്പൽ തിരുനാവാ മണപ്പുറത്തു നിസംഗനായി നിലപാടു നിന്ന സാമൂതിരിയെപ്പോലെ നങ്കൂരമിട്ടു നില്ക്കുന്നു. ആ കപ്പലിലെ പായ്കൾ നിവർത്തുന്നതു പോലെ അബൂബക്കർ മഖ്ദൂമിലൂടെ പകയും, വഞ്ചനയും,കാമവും, കാമനയും, അലസതയും,വീര്യവും,  പോരാട്ടവും, ദേശ സ്നേഹവും, വശ്യമായ കുടുബ ബന്ധവും, കടുവയെപ്പോലെ കുതിച്ചെത്തിയ പറങ്കികളെ ഭീരുത്വത്തിന്റെ കമ്പളിപ്പുതപ്പിൽ അറബി തീക്കടലിൽ മുക്കി നിവർത്തുന്ന കുഞ്ഞാലിയുടെ ഗറില്ലാ സ്വഭാവം നോവലിസ്റ്റു വ്യക്തമാക്കുന്നു.

തീർച്ചയായും മലയാളി വായിച്ചിരിയ്ക്കേണ്ട ഇത്രയ്ക്കും പഠനം നടന്ന ഒരു നോവൽ അടുത്തെങ്ങും മലയാളത്തിൽ സംഭവിച്ചിട്ടുണ്ടാവില്ല. ഈ നോവലിന്റെ വായന നഷ്ടപ്പെടുന്നതു മലയാളത്തേയും അതിന്റെ പോരാട്ടങ്ങളെ സ്നേഹിയ്ക്കുന്ന മലയാളിത്തത്തിന്റെ നഷ്ടമാണ്.
ശ്രദ്ധാപൂർവ്വം വായിച്ചാൽ കാലുക്കൂത്തൂസ്സ് (കാലിക്കറ്റ് )മുതൽ വടക്കോട്ട് കാസർകോഡും മംഗലാപുരവും ഇങ്ങ് തെക്കോട്ടു തിരുവനന്തപുരം നാഗർകോവിൽ വരെയുള്ള ചരിത്രമാണ്.
ഇംഗ്ളീഷുകാരെക്കാൾ പറങ്കികളുടെ ജീവിത സ്വാധീനം ഈ നോവൽ വ്യക്താക്കുന്നു. വടക്കൻപ്പാട്ടുകളുടെ ചാവേർ സ്വഭാവം ചിലപ്പോഴെല്ലാം പറങ്കികളുടെ സമയത്തെ മരയ്ക്കാരുടെ ജീവിതത്തെക്കാളും തീവ്രത കുറഞ്ഞതല്ലേയെന്നു നോവൽ തോന്നിപ്പിയ്ക്കുന്നു. വ്യത്യസ്ത പശ്ചാത്തലം “കുഞ്ഞാലിത്തിര” എന്ന നോവലിന്റെ സവിശേഷതയാണ്.

കുഞ്ഞാലി മരയ്ക്കാരെന്ന പുതിയ ചലച്ചിത്രം ഈ നോവൽ വായനയുടെ പശ്ചാത്തലത്തിലെന്താകും എന്നതു രസകരമാകും. ചലച്ചിത്രത്തിന്റെ ചരിത്രവും, നോവലിന്റെ ചരിത്രവും രണ്ടു craft കളെ വ്യക്തമാക്കിത്തരും. രാജീവ് ശിവശങ്കറിന്റെ തീവ്ര പരിശ്രമം ഒരു നോവലിന്റെ പിന്നിലെ അദ്ധ്വാനത്തെ പുറത്തുകൊണ്ടുവരുന്നു. എല്ലാ എഴുത്തുകാർക്കും ഇൗ നോവൽ ഒരു ബോധ്യവും, പാഠവുമാണ്.

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കൂ

പുസ്തകം ഇ-ബുക്കായി വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.