DCBOOKS
Malayalam News Literature Website

ആദ്യ വനിത ഡി.ജി.പി ആർ. ശ്രീലേഖ ഇന്ന്​ പടിയിറങ്ങും

കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ ഡിജിപി ആര്‍.ശ്രീലേഖ ഇന്ന് സര്‍വ്വീസില്‍ നിന്നും വിരമിക്കും.  33 വർഷത്തെ സർവ്വീസ് ജീവതത്തിന് ശേഷമാണ് പടിയിറക്കം.

മാസങ്ങള്‍ക്ക് മുമ്പ് കേരളത്തിലെ ആദ്യ വനിത ഡി.ജി.പിയായി നിയമിതയായ ശ്രീലേഖ ഫയര്‍ഫോഴ്‌സ് മേധാവിയായിരുന്നു. ഐ.പി.എസ് അസോസിയേഷന്റെ ആദ്യ വനിത പ്രസിഡന്റ് തുടങ്ങി വിശേഷണങ്ങള്‍ ഏറെയുള്ള ഉദ്യോഗസ്ഥയാണ് ആര്‍.ശ്രീലേഖ.

ഡിജിപി പദവിയിലെത്തുന്ന ആദ്യ വനിതയാണ് ആർ ശ്രീലേഖ. 1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ് ആർ. ശ്രീലേഖ. ചേർത്തല, തൃശൂർ എന്നിവിടങ്ങളിൽ എഎസ്പിയായും തൃശൂർ, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിൽ എസ്പിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പൊലീസ് ആസ്ഥാനത്ത് എഐജിയായും ജോലി ചെയ്തിട്ടുണ്ട്. നാലുവർഷത്തോളം സിബിഐ കൊച്ചി യൂണിറ്റിൽ ജോലി ചെയ്തിരുന്നു. എറണാകുളം റെയിഞ്ച് ഡിഐജിയായിരുന്നതിന് ശേഷം വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തും ജോലി ചെയ്തു. റബർ മാർക്കറ്റിങ് ഫെഡറേഷൻ, കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ, റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെൻറ് കോർപ്പറേഷൻ എന്നീ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടറായിരുന്നു ആർ ശ്രീലേഖ. കാക്കിയണിയുന്നതിന് മുൻപ് റിസർവ് ബാങ്ക് ഉദ്യോഗസ്ഥ, കോളേജ് അധ്യാപിക എന്നീ നിലകളിൽ ശ്രീലേഖ പ്രവർത്തിച്ചിരുന്നു.

കണ്‍സ്യൂമർ ഫെഡിലെ അഴിമതി കണ്ടെത്തിയ ശ്രീലേഖ നേതൃത്വം നൽകിയ ഓപ്പറേഷൻ അന്നപ്പൂർണ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ട്രാൻസ്പോർട്ട് കമ്മീഷണറായിരിക്കെ സേയ്ഫ് കേരള പദ്ധതിക്ക് തുടക്കമിട്ടു. ജയിൽമേധാവിയായിരിക്കെ തടവുകാരുടെ പുനരിധിവാസത്തിനും ജയിൽ നവീകരണത്തിനുമായി നിരവധി പദ്ധതികളാണ് തുടങ്ങിയത്.മൂന്നു പൊതുമേഖല സ്ഥാപനങ്ങളുടെ നടത്തിപ്പുമുണ്ടായിരുന്നു. വിജിലൻസിൽ മിന്നൽ പരിശോധനകള്‍ക്ക് തുടക്കമിടുന്നതും ആർ.ശ്രീലേഖ നേതൃത്വം വഹിച്ച കാലത്താണ്. ഫയർഫോഴ്‌സ് മേധാവി സ്ഥാനത്തു നിന്നാണ് ശ്രീലേഖയുടെ പടിയിറക്കം.

ബാലസാഹിത്യ കൃതികളും കുറ്റാന്വേഷണ കഥകളുമുൾപ്പെടെ നിരവധി പുസ്തകങ്ങളും ശ്രീലേഖ എഴുതിയിട്ടുണ്ട്. ഭർത്താവ് : ഡോ. എസ്. സേതുനാഥ്. മകൻ : ഗോകുൽനാഥ്.

Comments are closed.