DCBOOKS
Malayalam News Literature Website

സംസ്ഥാന ബജറ്റ് 2021; സുഗതകുമാരിയുടെ തറവാട് വീട്ടില്‍ മ്യൂസിയം ഒരുങ്ങും

കവിതയുടെയും കാടിന്റെയും കാവലാള്‍, വിടപറഞ്ഞ കവയിത്രി  സുഗതകുമാരിയുടെ തറവാട് വീട്ടില്‍ മ്യൂസിയം ഒരുങ്ങും. ആറന്‍മുളയില്‍ സുഗതകുമാരിയുടെ തറവാട് വീട് സംരക്ഷിത സ്മാരകമാക്കി, അവിടെ മലയാള കവിതകളുടെ ദൃശ്യ, ശ്രാവ്യ ശേഖരവും മ്യൂസിയവും സ്ഥാപിക്കുന്നതിന് രണ്ടു കോടി രൂപ ബജറ്റില്‍ അനുവദിച്ചു.

സുഗതകുമാരിയുടെ ആറന്‍മുളയിലെ വാഴുവേലില്‍തറവാട് ജീര്‍ണാവസ്ഥയില്‍ എത്തിയതോടെ പുരാവസ്തുവകുപ്പ് സംരക്ഷണം ഏറ്റെടുത്തിരുന്നു. ഒരു നൂറ്റാണ്ടിലെ രണ്ട് പ്രളയം തറവാട് അതിജീവിച്ചെങ്കിലും തടികളെല്ലാം ജീര്‍ണിച്ചതോടെയാണ് പുനര്‍നിര്‍മാണം ആരംഭിച്ചത്.  ആറന്മുള ക്ഷേത്രത്തിലുള്ള വിഗ്രഹം നേരത്തെ സൂക്ഷിച്ചിരുന്നതടക്കം നിരവധി ചരിത്ര സംഭവങ്ങള്‍ക്ക് ഭാഗഭാക്കായ തറവാടാണിത്. തിരുവിതാംകൂറില്‍ സ്ത്രീകളില്‍ ആദ്യ സംസ്‌കൃത എംഎ ബിരുദധാരിയായ കാര്‍ത്ത്യായനിയമ്മ, ഭര്‍ത്താവ് ബോധേശ്വരന്‍, വിദ്യാഭ്യാസവിദഗ്ദയായ ഡോ.ഹൃദയകുമാരി, കവയിത്രി  സുഗതകുമാരി, കവയിത്രി യും യാത്രാവിവരണ കൃതികളുടെ കര്‍ത്താവുമായ ഡോ.സുജാതാദേവി തുടങ്ങിയ പ്രതിഭകള്‍ താമസിച്ച ഈ തറവാട് കേരളത്തിന്റെ സ്വാതന്ത്രസമരചരിത്രത്തെയും സാഹിത്യ സാംസ്‌കാരിക രംഗങ്ങളെയും ഏറെ സ്വാധീനിച്ച ഇടമാണ്.

എം.പി. വീരേന്ദ്രകുമാറിന് കോഴിക്കോട് സ്മാരകം നിര്‍മിക്കുന്നതിന് അഞ്ച് കോടി രൂപ ബജറ്റില്‍ നീക്കിവെച്ചതായും ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു.

സുഗതകുമാരിയുടെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.