DCBOOKS
Malayalam News Literature Website

ഇലക്ടറൽ ബോണ്ട് ചവറ്റു കുട്ടയില്‍ ഇടണം : മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍

ഇലക്ടറൽ ബോണ്ട് ചവറ്റു കുട്ടയില്‍ ഇടണമെന്ന് മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ നവീന്‍ ചൗള. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ  വേദിയിൽ  ‘ഗവര്‍ണന്‍സ് ആന്‍ഡ് ഇലക്ട്‌റല്‍ പ്രോസസ്- ദി സൗത്ത് ഏഷ്യന്‍ സ്റ്റോറി’ എന്ന സെഷനില്‍ ഷോമ ചൗധരിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇലക്ട്‌റല്‍ ബോണ്ട് ഒരു മോശം ആശയമല്ല എന്നാല്‍ അതിലെ സുതാര്യതയില്ലായ്മ അംഗീകരിയ്ക്കാന്‍ സാധിക്കില്ല എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

എണ്‍പതുകള്‍ മുതലാണ് ഇലക്ഷനിൽ മണി, മസില്‍ പവറുകള്‍ ഇടപെടാന്‍ തുടങ്ങിയതെന്നും കാലന്താരത്തില്‍ അത് വലിയ അളവില്‍ കൂടി വരുന്നുണ്ടെന്നും ബൂട്ടാന്‍ പോലെയുള്ള രാജഭരണത്തിന്റെ ഉദാഹരണമായ ഇടങ്ങളില്‍ ഇന്ത്യന്‍ ഇലക്ഷന്‍ കമ്മീഷന്‍ ഏത് വിധത്തില്‍ സഹായിച്ചു എന്നും അദ്ദേഹം വിശദമാക്കി.. ഇലക്ഷന്‍ കമ്മീഷന്‍ നേരിടുന്ന വിവിധ വെല്ലുവിളികളെ കുറിച്ചും അദ്ദേഹം വിശദീകരിക്കുകയും സ്ത്രീപീഡനങ്ങളില്‍ പ്രതികളായവര്‍ പോലും ഇലക്ഷന് മത്സരിക്കുന്നതിനെ കുറിച്ചും അദ്ദേഹം ചര്‍ച്ചയില്‍ പറഞ്ഞു. പണവും മസില്‍ പവറും ഉപയോഗിച്ചു വലിയ തോതില്‍ ഇലക്ഷന്‍ അട്ടിമറികള്‍ നടത്തപ്പെടുന്നുണ്ടെന്നും സാങ്കേതിക വിദ്യയുടെ ഉപയോഗവും ദുരുപയോഗവുമാണ് മറ്റൊരു പ്രധാന പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. ഇത് ഇന്ത്യയുടെ മാത്രം പ്രശ്‌നമല്ല എന്നും ഹിലറി ക്ലിന്റണ്‍ നേരിട്ട യു. എസ്. ഇലക്ഷന്‍ വലിയ ഉദാഹരണമാണെന്നും കൂട്ടിച്ചേര്‍ത്തു.

അഞ്ച് ശതമാനമോ ഏഴ് ശതമാനമോ വി വി പാറ്റ് എണ്ണുന്നത് ധാരാളമാണ് എന്നായിരുന്നു സദസ്സില്‍ നിന്നും ഉയര്‍ന്ന ഒരു ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയത് മുഴുവന്‍ വി വി പാറ്റ് എണ്ണുന്നത് ഇലക്ഷന്‍ വീണ്ടും നടത്തുന്നതിന് തുല്യമാണെന്ന് പറഞ്ഞു കൊണ്ടാണ്. എന്നാല്‍ 12 രാജ്യങ്ങള്‍ മാത്രമാണ് നിലവില്‍ ഈ. വി. എം ഉപയോഗിക്കുന്നത് എന്നും ജര്‍മ്മനി അടക്കമുള്ള രാജ്യങ്ങള്‍ ഈ വി എം പരീക്ഷിച്ചു അതിന്റെ സുതാര്യതയില്‍ സംശയം കൊണ്ട് പിന്‍വാങ്ങി എന്നതും ഷോമ ചൗധരി ചര്‍ച്ചയില്‍ ചൂണ്ടികാണിച്ച് കൊണ്ട് ചര്‍ച്ച അവസാനിപ്പിച്ചു.

Comments are closed.