DCBOOKS
Malayalam News Literature Website

ഓർമ്മയിൽ തൃക്കോട്ടൂരിന്റെ കഥാകാരന്‍

കഥകളുടെ പൂക്കാലം മലയാളിക്ക് ബാക്കിവച്ച് തൃക്കോട്ടൂരിന്റെ കഥാകാരന്‍ യു.എ. ഖാദർ വിടവാങ്ങിയിട്ട്  രണ്ട് വര്‍ഷം. എഴുത്തിലും ഭാഷയിലും അനന്യമായ ശൈലി ആവാഹിച്ച കഥാകാരനായിരുന്നു യു.എ.ഖാദർ. ഒറ്റപ്പെടലിന‍്റെ വ്യഥകളും, കണ്ടറിഞ്ഞ ചുറ്റുപാടുകളും, പിറന്ന നാടിനെ കുറിച്ചുള്ള നോവുകളും പ്രതിഫലിച്ച എഴുത്തുകളായിരുന്നു അദ്ദേഹത്തിന്‍റെത്.  മലയാളകഥയില്‍ തന്റേതുമാത്രമായ രചനാ ഭൂമികയിലൂടെ സാധാരണക്കാരായ മനുഷ്യരുടെ പച്ചയായ ജീവിതം രേഖപ്പെടുത്തിയ കഥാകാരനാണ് യു എ ഖാദര്‍. തൃക്കോട്ടൂര്‍ കഥകളും തൃക്കോട്ടൂര്‍ പെരുമയും മലയാളത്തിനു സമര്‍പ്പിച്ച സര്‍ഗ്ഗധനനായ ഒരു എഴുത്തുകാരന്‍.

തൃക്കോട്ടൂരിൽ രണ്ട് വിളക്കുകൾ ഉണ്ട് നൂറ്റാണ്ടിലധികം കാലമായി ആഴക്കടലിലേക്ക് വെളിച്ചംവിതറി കപ്പലുകൾക്ക് വഴി കാട്ടുന്ന തിക്കോടി ലൈറ്റ് ഹൗസ് ആണ് ഒന്ന്. മറ്റേത്, യു.എ. ഖാദറിന്റെ കഥകളാണ്. തൃക്കോട്ടൂരെന്ന സവിശേഷ ദേശത്തിന്റെ ഇന്ധനത്തിൽ ആത്മബോധത്തിന്റെ പ്രകാശം പ്രസരിപ്പിച്ച കഥാവിളക്കാണ് അത്. മനുഷ്യജീവിതാനുഭവങ്ങളുടെ ഇടവഴികളും നടവഴികളും കഥയുടെ പന്തപ്പൊലിമയിൽ വെളിവാകുന്നു. വൈവിധ്യങ്ങളും വൈചിത്ര്യങ്ങളും നിറഞ്ഞ സാമൂഹ്യപരിസരങ്ങളുടെ ആഴവും ഉയരവും ഇവിടെ ആസ്വാദകർ അഭിമുഖീകരിക്കുന്നു. നാട്ടുലോകബോധത്തിന്റെ ചൂട്ടുവെളിച്ചം ഈ കഥകളിൽ എന്നും കെടാതെ നില്ക്കുന്നു. വായനയുടെ പല തലമുറകൾ അതിൽനിന്ന് വെട്ടവും ചൂടും ഏറ്റുവാങ്ങുന്നു

ഒരു പിടി വറ്റ്, തൃക്കോട്ടൂര്‍ കഥകള്‍, റസിയ സുല്‍ത്താന, ഒരു മാപ്പിളപ്പെണ്ണിന്റെ ലോകം, കളിമുറ്റം, ചെമ്പവിഴം, ഖുറൈഷികൂട്ടം, അനുയായി അഘോരശിവം, കൃഷ്ണമണിയിലെ തീനാളം, വള്ളൂരമ്മ, കലശം, ചങ്ങല, മാണിക്യം വിഴുങ്ങിയ കാണാരന്‍, ഭഗവതി ചൂട്ട് തുടങ്ങി അമ്പതിലധികം കൃതികൾ രചിച്ചിട്ടുണ്ട്.

1956ൽ നിലമ്പൂരിലെ മരക്കമ്പനിയിൽ ഗുമസ്തനായി. 1957ൽ ദേശാഭിമാനി ദിനപത്രത്തിെൻറ ‘പ്രപഞ്ചം’ വാരികയിൽ സഹപത്രാധിപരായി. ആകാശവാണി കോഴിക്കോട് നിലയത്തിലും പ്രവർത്തിച്ചു. പിന്നീട് സംസ്ഥാന ആരോഗ്യവകുപ്പിൽ ജീവനക്കാരനായി. കോഴിക്കോട് മെഡിക്കൽ കോളജ് ഐ.എം.സി.എച്ചിലും ഗവ. ജനറൽ ആശുപത്രിയിലും ജോലി ചെയ്തു. 1990ൽ സർക്കാർ സർവിസിൽ നിന്നും വിരമിച്ചു.

കേരള സാഹിത്യ അക്കാദമി ചെയർമാൻ, പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന പ്രസിഡൻറ്, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നാല് തവണ സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി അംഗമായിരുന്നു. മംഗളം ദിനപത്രത്തിെൻറ മലബാർ എഡിഷനിൽ റസിഡൻറ് എഡിറ്ററുമായിരുന്നു.

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (2009), കേരള സാഹിത്യ അക്കാദമി അവാർഡ് (1984, 2002), എസ്.കെ. പൊറ്റെക്കാട് അവാർഡ് (1993), മലയാറ്റൂര്‍ അവാര്‍ഡ്, സി.എച്ച്. മുഹമ്മദ് കോയ സാഹിത്യ അവാര്‍ഡ്, അബൂദബി ശക്തി അവാര്‍ഡ്, മാതൃഭൂമി സാഹിത്യ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾക്ക് അർഹനായി.

യു.എ.ഖാദറിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

 

Comments are closed.