DCBOOKS
Malayalam News Literature Website

വിശ്വാസം, പാരമ്പര്യം ഒന്നും സ്ഥിരമായി നില്‍ക്കുന്നില്ല കാലത്തിനനുസരിച്ച് മാറും, മാറണം: മാടമ്പ് കുഞ്ഞുകുട്ടൻ

വിട പറഞ്ഞ എഴുത്തുകാരനും നടനും തിരക്കഥാകൃത്തുമായ മാടമ്പ് കുഞ്ഞുകുട്ട നുമായി അഡ്വ വി  എൻ ഹരിദാസ് നടത്തിയ അഭിമുഖം. പച്ച ക്കുതിരയിൽ പ്രസിദ്ധീകരിച്ചത് 

(ഹരി): സമകാലിക വിഷയത്തില്‍ നിന്നും തുടങ്ങാം. ദേവസ്വം ബോര്‍ഡ് അമ്പലങ്ങളില്‍ അബ്രാമണ – ദളിത് ശാന്തിക്കാരെ നിയമിച്ചല്ലോ. മാടമ്പ് ഒരു കാലത്ത് ശാന്തിക്കാരനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്താണ് അഭിപ്രായം?

(മാടമ്പ്): നല്ല കാര്യമാണ്. അബ്രാഹമണരും ദളിതരും എല്ലാം ശാന്തിക്കാരായി വരണം. ഒരു കാലത്ത് സവര്‍ണ്ണര്‍ക്കല്ലാതെ അമ്പലങ്ങളില്‍ പ്രവേശനം ഉണ്ടായിരുിന്നില്ല. അത് മാറി. കാലഘട്ടത്തിനനുസരിച്ച് മാറ്റങ്ങള്‍ വരണം. ജന്‍മം കൊണ്ട് നിശ്ചയിക്കേണ്ടതല്ലിത്.

(ഹരി ):പിന്നെന്താണ് യോഗക്ഷേമ സഭ അതിനെ എതിര്‍ക്കുന്നുണ്ടല്ലോ?.

(മാടമ്പ് ): അതെനിക്കറിയില്ല. എനിക്ക് യോഗക്ഷേമവുമായി വലിയ ബന്ധമില്ല. അവര്‍ മാറ്റത്തിന് എതിരെ നിന്നിട്ട് കാര്യമില്ല. തങ്ങള്‍ കുത്തകയാക്കി വച്ച ഒരു തൊഴില്‍ മേഖലയില്‍ കൂടി മത്സരം വരുന്നു എന്ന പേടിയാകാം കാരണം. അവരുടെ എതിര്‍പ്പിന് ഒരടിസ്ഥാനവുമില്ല. ഉദാഹരണത്തിന് ഇതെല്ലാം വിശ്വാസവും ഐതീഹ്യവുമാണല്ലോ. അതനുസരിച്ച് പരശുരാമന്‍താന്ത്രികാധികാരം നല്കിയിട്ടുള്ളത് ഇവിടെ കേരളത്തില്‍ രണ്ടേ രണ്ടു കുടുബങ്ങള്‍ക്കാണ്, ഒന്ന് താഴമ, രണ്ട് തരണീനല്ലൂര്‍. അങ്ങിനെയാണോ ഇപ്പോ ? എത്രയോ കുടുബങ്ങള്‍ (നമ്പൂതിരിമാരില്‍ തന്നെ) തന്ത്രം ചെയ്യുന്നു. അപ്പോ വിശ്വാസം, പാരമ്പര്യം ഒന്നും സ്ഥിരമായി നില്ക്കുിന്നില്ല കാലത്തിനനുസരിച്ച് മാറും, മാറണം.

(ഹരി ): ഹിന്ദുമതം വലിയ സഹിഷ്ണതയും ബഹുസ്വരതയും ഒക്കെപ്പറയും പക്ഷേ ജാതിയുടെ കാര്യം വരുമ്പോ കളി മാറില്ലേ?

(മാടമ്പ്): ജാതി ഇപ്പോഴും വലിയ യാഥാര്‍ത്ഥ്യമാണ്. കേരളത്തില്‍ത്തന്നെ എത്ര ജാതികള്‍ ഉണ്ട് എന്ന് നിശ്ചയമില്ല. നമ്പൂതിരിമാര്‍ക്കിടയില്‍ത്തന്നെ ആഢ്യന്‍, ആസ്യന്‍ വേദാധികാരം ഉള്ളവര്‍ – ഇല്ലാത്തവര്‍ ഇങ്ങനെ ഹൈരാര്‍ക്കി എത്രയാണ്. ഇതുതന്നെ മറ്റു ജാതികള്‍ക്കിടയിലും ഉണ്ട്.

(ഹരി ): ഇപ്പോഴും ജാതിയുടെ പേരില്‍ കൊലകളും ദുരഭിമാന കൊലകളും ഒക്കെ നടക്കുന്നു.

(മാടമ്പ്): ഉവ്വുവ്വ്. കേരളത്തില്‍ വിവേകാനന്ദന്‍ വന്നു കണ്ടിട്ട് ഭ്രാന്താലയം എന്നു പറയുമ്പോ, ബംഗാളില്‍ ആ സമയത്ത് ബാലവിധവകളെക്കൊണ്ട് നിറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് അത് സാധാരണമായിട്ട്  തോന്നിയിട്ടുണ്ടാകും. ഇവിടെ അവിടെ നിന്നും വ്യത്യസ്ഥമായി  ‘തീണ്ടല്‍’ കൂടിയുണ്ടായിരുന്നു. കാണാന്‍ പാടില്ല, വഴി നടക്കാന്‍ പാടില്ല, ഇത്ര അടി മാറി നടക്കണം അങ്ങിനെ ………….ഇവിടെ വലിയ മാറ്റം കൊണ്ടുവന്നത് സത്യത്തില്‍ ശ്രീനാരായണഗുരുവാണ്. ശരിക്കും ഒരു നിശ്ശബ്ദ വിപ്ലവം. കേരളം കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോടാണ്.

(ഹരി): മാടമ്പിന് അങ്ങിനെ ജാതിയനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാവില്ല; വലിയ യാഗാധികാരമുള്ള വൈദീക കുടുബമല്ലേ?

മാടമ്പ്: അതൊക്കെയുണ്ട്. ഞാനീ എഴുത്തുകാരനൊക്കെയായപ്പോ സമൂഹത്തില്‍ കൊറേശ്ശെ അറിഞ്ഞൊക്കെത്തുടങ്ങിയപ്പൊ വി.ടി.യുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘ഈ ആഢ്യന്‍കൂലികളെക്കൊണ്ടുള്ള കഴുതകളി’ എന്നു പറയില്ലേ ആ ഗണത്തില്‍പ്പെ’ട്ട ചില നമ്പൂതിരിമാരുടെ നസ്യം പറച്ചിലൊക്കെ ഉണ്ടായിട്ടുണ്ട്.

(ഹരി): ‘നിഷാദത്തിന്റെ’ മുഖവരയില്‍ പറയുന്നുണ്ട്…

മാടമ്പ്-. അതെ. ആദ്യം വി.ടിയോ കോവിലനോ അങ്ങിനെ ആരൊക്കെയോ എഴുതിക്കൊടുക്കുകയാണ് എന്നായിരുന്നു ശകാരം. പിന്നെ തനിക്ക് സാമാന്യം നല്ല പോലെ ഒരു ഡിഗ്രിയുണ്ടോ എന്നായി ചോദ്യം. സാമാന്യായിട്ടും അസാമാന്യായിട്ടും ഡിഗ്രിയില്ല! പത്തില്‍വെടുപ്പായി തോറ്റിരിക്കയാണ്. പിന്നെ കോവിലന്റെ ഭാഷക്കും വി ടിയുടെ ഭാഷക്കും എന്റെ ഭാഷയുമായി ഒരു സാമ്യവുമില്ല. വേറെ ഒരു തമാശ ഉണ്ടായിട്ടുണ്ട്. ഇവിടെ എന്റെ ഒരു അമ്പലം ഉണ്ട്. അവിടെ എന്തോ ഒരു വിശേഷത്തിന് പൂജക്കല്ല വേറെ ഒരു അടിയന്തിരത്തിന്, ഒരാളെ കൊണ്ടു വന്നു. ആരാണ് അയാളെ കൊണ്ടു വന്നത്  എന്നൊന്നും നിശ്ചയമില്ല. പക്ഷെ അവിടെ ആ ജോലിക്ക് ഒരു കുടുബത്തിന് അധികാരമായിട്ടുണ്ട്. അവര്‍ തന്നെ ചെയ്യുന്നുമുണ്ട്. അവരെ മാറ്റി പുതിയ ഒരാളെ കൊണ്ടു വരുമ്പോള്‍ ആ കുടുബത്തിന്റെ തൊഴിലവസരം നിഷേധിക്കലല്ലേ? അത് ഞാന്‍ പറ്റില്ല എന്നു പറഞ്ഞു. അത് വലിയ വിഷയമായി. ഞാന്‍ ജാതി/അയിത്തം ആചരിക്കുന്നു എന്നു പറഞ്ഞ് ഇവിടത്തെ ഹിന്ദു സംഘടനകള്‍ എനിക്കെതിരെകേസ്‌കൊടുത്തു.

(ഹരി): പിന്നെ എങ്ങനെ ഹിന്ദു സംഘടനകളുടെ ഭാഗമായി?

ഉ. ഭാഗമൊന്നുമല്ല. ഞാന്‍ ബി.ജെ പിയൊന്നുമല്ല.

(ഹരി):പിന്നെ ബീ ജെ പി സ്ഥാനാര്‍ത്ഥിയായി കൊടുങ്ങല്ലൂരില്‍ മത്സരിച്ചു?

മാടമ്പ് -. അതൊരു ഭ്രാന്ത്. ഞാന്‍ എഴുതിയിട്ടുണ്ട്.. ജീവിതത്തിലെ രണ്ട് അബദ്ധങ്ങള്‍ ഒന്ന് സ്‌ക്കൂള്‍ വിട്ടു.. രണ്ട് ബിജെപി സ്ഥാനാര്‍ത്ഥിയായി. ഞാനും കുഞ്ഞബ്ദുള്ളയുമാണ് മത്സരിച്ചത്. ഞാന്‍ കുഞ്ഞബ്ദുള്ളയോട് പറഞ്ഞിട്ടുണ്ട്. ഞാന്‍ വേദം ഓതും താന്‍ ഖുറാന്‍ ഓതും.  നമ്മള്‍ രണ്ടുപേരും ഓത്തന്‍മാരായതുകൊണ്ടാണ്‌ നമ്മളെ സ്ഥാനാര്‍ത്ഥിശ്രമിക്കുകയാണെ്.കളാക്കിയത് എന്ന്. (വേദം ചൊല്ലു വരെ ‘ഓത്തന്‍മാര്‍’ എന്ന് പറയുന്നു.

(ഹരി ):ആദ്യം ബാബറി മസ്ജിദ് പൊളിച്ചു. ഇപ്പൊ താജ്മഹല്‍ ശിവക്ഷേത്രമാണെ് പറയുന്നു, പശുവിന്റെ പേരില്‍ കൊലപാതകങ്ങള്‍….

മാടമ്പ് – അതൊക്കെ ശുദ്ധ അസംബദ്ധമാണ്. വെറും രാഷ്ടീയമാണ്. അതിന്റെയൊക്കെ പുറകില്‍.

(ഹരി):പക്ഷേ ഭരിക്കുവര്‍ തന്നെ വിദ്വേഷവും ഹിംസയും പ്രചരിപ്പിക്കുന്നു?

മാടമ്പ് – ഭരിക്കുവര്‍ എല്ല ആരും അത് ചെയ്യാന്‍ പാടില്ല. ഈയടുത്ത് ആരോ പറഞ്ഞല്ലോ നമ്മള്‍ പാക്കിസ്ഥാന്‍ ആവാന്‍ ശ്രമിക്കുകയാണ്. അത് ശരിയാണ്. നമ്മള്‍ അങ്ങിനെ ആവേണ്ടതില്ല.

(ഹരി ):2025ല്‍ RSS- ന്റെ നൂറാം വാര്‍ഷികത്തില്‍ ഇന്ത്യ ഒരു ഹിന്ദു രാഷ്ടമാകുമോ?

മാടമ്പ് – അതൊന്നും നടക്കില്ല. അവര്‍ക്ക് അങ്ങിനെ ഒരു അജണ്ടയുണ്ടാകും പക്ഷേ അത് നടക്കില്ല. 1947 ല്‍ പാക്കിസ്ഥാന്‍ ഉണ്ടായപ്പോ ഇവിടെ ‘ഹിന്ദുസ്ഥാന്‍’ ഉണ്ടായില്ലല്ലോ. ന്യൂനപക്ഷ പ്രീണനം നടക്കുന്നു, ന്യൂനപക്ഷങ്ങള്‍ക്ക് അനര്‍ഹമായത് കിട്ടുന്നു എന്ന പ്രചരണത്തില്‍ ഹിന്ദുക്കളും സംഘടിക്കണം എന്ന ഐഡിയോളജിയാണ് അതിനു പിന്നില്‍.

(ഹരി):അത് ശരിയാണോ നമ്മളും മൗലീകവാദ രാഷ്ടമാകണോ?

മാടമ്പ്- ശരിയല്ല. അങ്ങിനെ ആവേണ്ടതില്ല

(ഹരി): എന്തുകൊണ്ടാണ് ഇന്ത്യന്‍ പാരമ്പര്യം എന്നു പറയുമ്പോള്‍ വേദങ്ങള്‍ ഉപനിഷത്തുക്കള്‍ എന്ന  ഉത്തരം മാത്രം കിട്ടുന്നത്. നമുക്ക് വേറെയും പാരമ്പര്യങ്ങളില്ലേ?

മാടമ്പ് – നമുക്ക് ശാസ്ത്രത്തിന്റേയും കലയുടേയും ഒക്കെ പാരമ്പര്യങ്ങളുണ്ട്.

(ഹരി): പക്ഷേ അതൊന്നും പാരമ്പര്യത്തില്‍ വരാറില്ല.

മാടമ്പ്- അത് നമ്മള്‍ എങ്ങിനെ നോക്കുന്നു എന്നതിനനുസരിച്ചിരിക്കും.

(ഹരി ):പക്ഷേ ഈ വേദം ഉപനിഷത്തുക്കള്‍ ഇതൊക്കെ സാധാരണ ജനങ്ങളെ അവരുടെ ദൈനംദിന ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ടാകുമോ?

മാടമ്പ് – അതുണ്ടാവാന്‍ വഴിയില്ല. ജീവിതത്തെ, മനുഷ്യപുരോഗതിക്ക് എന്നും അടിസ്ഥാനമായിട്ടുള്ളതെന്താ? ഒന്ന് എനര്‍ജി, രണ്ട് ഗണിതം.

(ഹരി ): വി ടി തുടങ്ങിയ പരിഷ്‌ക്കര്‍ത്താക്കളെ അടുത്ത് പരിചയപ്പെട്ടിട്ടുണ്ടോ?

മാടമ്പ് – എഴുത്തുകാരനാവുന്നതിന് മുന്നേ വിടിയെ അറിയും. ഞാന്‍ ട്യൂട്ടോറിയല്‍ നടത്തുന്ന സമയത്ത് അതിന്റെ വാര്‍ഷികത്തിന് അദ്ദേഹത്തെ കൊണ്ടുവന്നിട്ടുണ്ട്. അതിനും മുമ്പുതന്നെ വിടിയുടെ ഭാര്യയെ അറിയും. വിടിയുടെ എഴുത്ത് ചെറുകഥകളൊക്കെ സാമൂഹ്യ പരിഷ്‌കരണമാണ് ഉദ്ദേശമെങ്കിലും സാഹിത്യമാണെങ്കിലും വളരെ കേമമാണ്. അതിമനോഹരമാണ്. ചിലതൊക്കെ കവിത തന്നെയാണ്. ‘അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക്’ വീണ്ടും അവതരിപ്പിച്ചല്ലോ. അതിലും പ്രേംജി അഭിനയിച്ചു. ആദ്യത്തേതിലും പ്രേംജിയുണ്ടല്ലോ. ഞാനും മുല്ലനും (കവി മുല്ലനേഴി) ഒക്കെ അഭിനയിച്ചു. അപ്പോഴാണ് പ്രേംജിയായീ അടുപ്പമാവുത്.

(ഹരി) എപ്പോഴാണ് എഴുത്ത് തുടങ്ങുന്നത്. എഴുതാന്‍ പറ്റും എന്ന ഒരു ആത്മവിശ്വാസം ഉണ്ടാവണമല്ലോ?

(മാടമ്പ്) 28-ാമത്തെ വയസ്സിലാണ് അശ്വത്ഥാമാവ് എഴുതുന്നത്.. അത് അങ്ങിനെ എഴുതി. ഭ്രഷ്ട് കഴിഞ്ഞപ്പോ ഒരു ആത്മ വിശ്വാസം വന്നു.

ഹരി – വായന ഉണ്ടായിരുന്നോ?

മാടമ്പ് – നന്നായി വായിച്ചിരുന്നു. കൊടുങ്ങല്ലൂരില്‍ ആയിരുന്ന സമയത്ത് അവിടെ അദ്ധ്യാപകനായിരുന്ന കാലത്ത് നന്നായി വായിച്ചിരുന്നു. പിന്നെ സ്വന്തമായി പുസ്തകങ്ങള്‍ ഒക്കെ വാങ്ങിതുടങ്ങിയപ്പോള്‍ വായന കുറഞ്ഞു. ലൈബ്രറി അംഗത്വം അന്നുമില്ല. ഇന്നുമില്ല.

ഹരി – എന്താണ് അധികം വായിക്കുക?
മാടമ്പ് – കവിതകള്‍, കവിതകളായിരുന്നു ഇഷ്ടം. ദ്രാവിഡ വൃത്തം എനിക്കെന്തോ അത്ര പഥ്യമല്ല.

ഹരി – ആരാണ് മാടമ്പിന്റെ കവി?

മാടമ്പ് – അത് ചിലപ്പോ വൈലോപ്പിള്ളിയാകും. കുമാരനാശാന്റെ കവിതകളും ഗംഭീരമാണ്. ഇഷ്ടാണ്. പിന്നെ വൈലോപ്പിള്ളി ഒരു പ്രത്യേക പ്രകൃതമായിരുന്നു. വിളിച്ചാലൊക്കെ വരും. മുല്ലന്‍ ഉണ്ടെങ്കില്‍  കുറച്ചുകൂടെ എളുപ്പമാണ്. ഞങ്ങള്‍ തൃശ്ശൂരില്‍ ഒരു നാടകം കളിച്ചപ്പോ അസീസിന്റെ (ഞാവല്‍പ്പഴം എന്ന സിനിമ സംവിധാനം ചെയ്ത അസീസ്) ‘ചാവേര്‍പ്പട’ അദ്ദേഹത്തെ ക്ഷണിച്ചിട്ട് വരികയും എക്‌സ്പ്രസ്സില്‍ ഒരു ഗംഭീരറിവ്യൂ എഴുതുകയും ചെയ്തു.

ഹരി – എഴുതിയ തിരക്കഥകളില്‍ തൃപ്തി തോന്നിയ സിനിമകള്‍?

മാടമ്പ് – അത് ദേശാടനവും കരുണവുമൊക്കെയാവും. കരുണത്തിനാണ് എനിക്ക് ദേശീയ അവാര്‍ഡ് കിട്ടിയത്. പരിണാമത്തിന് അന്തര്‍ദേശീയ പുരസ്‌ക്കാരം കിട്ടി തിരക്കഥക്ക്.

ഹരി – സിനിമയിലെ സൗഹൃദങ്ങള്‍?

മാടമ്പ് – എന്നും സൗഹൃദമുണ്ടായിരുത് മോഹനനുമായിട്ടാണ്. അശ്വത്ഥാമാവ് മുതലുള്ള ബന്ധം. എന്നും എല്ലാക്കാലത്തും ഇവിടെ വരും. നല്ല കഴിവുണ്ടായിട്ടും ആകെ മൂന്ന് സിനിമകളെ ചെയ്തുള്ളു. ഞാന്‍ സിനിമയില്‍ വന്നതിനു ശേഷമാണ് സിനിമകള്‍ ഗൗരവമായി കണ്ടുതുടങ്ങിയത്. ഘ’ക്ക്, റായ് ബംഗാളി സിനിമകള്‍. അടൂരിന്റെ മികച്ച സിനിമകളാണ്. അതുപോലെ കെ.ജി.ജോര്‍ജ്ജ് ഒന്നിനൊന്നു മികച്ച സിനിമകള്‍. പവിത്രനുമായി നല്ല സൗഹൃദമായിരുന്നു. നല്ല നര്‍മ്മം. തീരെ കളങ്കമില്ലാത്ത ശുദ്ധനായ മനുഷ്യന്‍.

ഹരി – ആനപ്പരിപാടി ടെലിവിഷന്‍ ചാനലില്‍ കുറെക്കാലം ചെയ്തല്ലോ. ആനകള്‍ക്കെതിരെയുള്ള ക്രൂരതകള്‍ നിര്‍ത്തണ്ടേ ?

മാടമ്പ്- നിയമങ്ങള്‍ കര്‍ശ്ശനമാക്കണം. കണ്ണ് കുത്തിപ്പൊട്ടിക്കലും കാല്‍ തല്ലി ഒടിക്കലും ഒക്കെ കര്ശ്ശനമായി ശിക്ഷ കിട്ടും. പണ്ടൊക്കെ ആനയെ അങ്ങിനെ മര്‍ദ്ദിക്കുവൊന്നും ചെയ്യില്ല. ഇപ്പൊ കൊറെ സ്ഥലമുണ്ടല്ലോ എന്നു കരുതി തല്ലുകയാണ്. കൃൂരമാണത്. കേസ്സ് എടുക്കണം. എങ്കിലെ വ്യത്യാസം വരൂ.

 

Comments are closed.