DCBOOKS
Malayalam News Literature Website

ജി.ആർ ഇന്ദുഗോപന്റെ ‘ഡിറ്റക്റ്റീവ് പ്രഭാകരന്‍’; പ്രീ ബുക്കിങ് ആരംഭിച്ചു

ജി.ആർ ഇന്ദുഗോപന്റെ അപസര്‍പ്പക നോവല്‍ പരമ്പരയായ ‘പ്രഭാകരന്‍ സിരീസി’ലെ മൂന്ന് പുസ്തകങ്ങൾ ഇതാദ്യമായി ഒറ്റപ്പുസ്തകമായി വായനക്കാരിലേയ്ക്ക് എത്തുന്നു. ജി ആര്‍ ഇന്ദുഗോപന്റെ ഡച്ച് ബംഗ്ലാവിലെ പ്രേതരഹസ്യം, രാത്രിയില്‍ ഒരു സൈക്കിള്‍വാല, രക്തനിറമുള്ള ഓറഞ്ച്എന്നീ മൂന്ന് സമാഹാരങ്ങള്‍ അടങ്ങിയ ‘ഡിറ്റക്റ്റീവ് പ്രഭാകരന്‍’ വായനക്കാര്‍ക്ക് ഇന്ന് മുതല്‍ പ്രീബുക്ക് ചെയ്യാം.

യുക്തിയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മിടുക്കനായ പ്രഭാകരന്‍ എന്ന മനുഷ്യനെ കഥാപാത്രമാക്കി  ജി.ആർ. ഇന്ദുഗോപൻ രചിച്ച നോവല്‍ പരമ്പരയാണ് പ്രഭാകരന്‍ സിരീസ്.  അപസർപ്പകകഥകളെ നൂതനമായൊരു ശൈലിയിൽ പുനരാവിഷ്‌കരിക്കുന്ന ഈ കഥകള്‍ ആസ്വാദ്യകരമായ വായനാനുഭവം പകരുന്നവയാണ്. മാടിക്കുത്തിയ മുഷിഞ്ഞ മുണ്ടും പിഞ്ഞിക്കീറിയ ഷര്‍ട്ടും ചുണ്ടില്‍ എരിയുന്ന ബീഡിയുമായി, അപകടങ്ങളുടെ മധ്യത്തില്‍ സ്വയം പ്രതിഷ്ഠിച്ചാണെങ്കിലും സത്യം കണ്ടെത്താനിറങ്ങുന്ന പ്രഭാകരന്‍. കാണുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങളെ യുക്തികൊണ്ട് ചിന്തിക്കുകയും കാര്യകാരണങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ നിഗൂഢതകളുടെ കരുക്കഴിക്കുന്ന ലോക്കല്‍ ഡിറ്റക്ടീവ്. കുടിലരായ മനുഷ്യരും മാടനും മറുതയും നിറഞ്ഞാടുന്ന പ്രഭാകരന്റെ ലോകം വായനക്കാര്‍ക്ക് മുന്‍പില്‍ തുറക്കുകയാണ്.

വായനയുടെ രസവും പിരിമുറുക്കവും ഓരോ വരിയിലും നിലനിര്‍ത്തുന്നുവെന്നതാണ് ജി ആര്‍ ഇന്ദുഗോപന്റെ പ്രഭാകരന്‍ സിരീസിലെ രചനകളുടെ സവിശേഷത. യുക്തിയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മിടുക്കനായ പ്രഭാകരന്‍ എന്നൊരു മനുഷ്യനെ കഥാപാത്രമാക്കി വരുന്ന നോവല്‍ പരമ്പരയിലെ ആദ്യ കഥയാണ്  ‘ഡച്ചുബംഗ്ലാവിലെ പ്രേതരഹസ്യം‘. നിയമവിരുദ്ധര്‍ക്കെന്നും പേടിസ്വപ്നമായിരുന്ന പോലിസ് ഐ ജി ഒരു ദിവസം കടല്‍ത്തീരത്തെ അദ്ദേഹത്തിന്റെ സ്വന്തം ബംഗ്ലാവില്‍വച്ച് കൊല്ലപ്പെടുന്നു. ആ കൊലപാതകം നടന്ന് വര്‍ഷങ്ങള്‍ക്കു ശേഷവും രാത്രികാലത്ത് അവിടെ അദ്ദേഹത്തിന്റെ പ്രേതത്തെ പലരും കാണുന്നു. ഇങ്ങനെയാണ് ഡച്ചുബംഗ്ലാവിലെ പ്രേതരഹസ്യത്തിന്റെ കഥ വികസിക്കുന്നത്.

പ്രഭാകരനെ കഥാപാത്രമാക്കി ഇന്ദുഗോപന്‍ രചിച്ച രണ്ടാമത്തെ കഥയാണ്
‘രാത്രിയിലൊരു സൈക്കിൾവാല’
. സി ഐ അനന്തപത്മനാഭന് കടൽത്തീരത്ത് രാത്രികാലങ്ങളിൽ സംഭവിക്കുന്ന ഒരു പ്രതിഭാസത്തെ നേരിടേണ്ടിവരുന്നു. രാത്രികാലങ്ങളിൽ തുറകളിൽ ആരൊക്കെയോ വന്ന് അഞ്ചും ആറും അടി താഴ്ചയുള്ള കുഴികൾ മാന്തി. അസ്ഥികൂടങ്ങളെടുത്തു പുറത്തിടുന്നു. പ്രശ്‌നം പരിഹരിക്കുവാൻ അനന്തന് സഹായമായി വീണ്ടും പ്രഭാകരൻ എത്തുകയാണ്. രാത്രിയിലൊരു സൈക്കിൾവാല, ഒരു പ്രേതബാധിതൻെറ ആത്മകഥ, ഇന്നുരാത്രി ആരെന്റെ ചോരയിൽ ആറാടും തുടങ്ങി വായനക്കാരെ ആകാക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന കഥകളാണ് രാത്രിയിലൊരു സൈക്കിള്‍വാലയിലേത്.

നിഗൂഢതകളുടെ കരുക്കഴിക്കുന്ന ലോക്കല്‍ ഡിറ്റക്ടീവ് പ്രഭാകരന്‍ നായകനായെത്തിയ വളരെ രസകരമായ മറ്റൊരു കഥയാണ്  ‘രക്തനിറമുള്ള ഓറഞ്ച്’ . ഒരു കേസുമായി ബന്ധപ്പെട്ട്, നാഗ്പൂരിൽനിന്നും വാങ്ങിയ ഓറഞ്ച് പായ്ക്കറ്റിലെ ഫോൺനമ്പർതപ്പി പോയ കേരള പോലീസ് ചെന്നത് കൊല്ലത്തെ ഒരു തരികിട മനുഷ്യന്റെ അടുത്താണ്. രസം, അയാൾ മാസങ്ങൾക്കുമുൻപ് കൊല്ലപ്പെടുകയും ചെയ്തിരുന്നു. ആ ചുവടുപിടിച്ചു പോകുന്ന പ്രഭാകരനെയാണ് ഇന്ദുഗോപന്‍ ഈ കഥയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഡിറ്റക്റ്റീവ് പ്രഭാകരന്‍’  പ്രീബുക്ക് ചെയ്യാന്‍ സന്ദര്‍ശിക്കൂ

 

Comments are closed.