DCBOOKS
Malayalam News Literature Website

നെഞ്ചുകീറാതെ നെഞ്ചിനുള്ളിലെ നേരെടുത്തുകാട്ടുന്ന മായാജാലം!

വി.കെ.ശ്രീരാമന്‍

മഹാഭാരതത്തിൽ ഛായാമുഖി എന്നൊരു ഒരു കണ്ണാടിയെ കുറിച്ച് പറയുന്നുണ്ട്. Iഈ കണ്ണാടിയിൽ നോക്കിയാൽ നോക്കുന്നയാളുടെ പ്രതിബിംബമല്ല കാണുന്നത്, മറിച്ച് നോക്കുന്നയാൾ ഹൃദയംകൊണ്ട് ഏറ്റവും സ്നേഹിക്കുന്ന അല്ലെങ്കിൽ പ്രണയിക്കുന്ന ആളുടെ മുഖമാണതിൽ തെളിഞ്ഞു വരിക.

കാനനവാസ കാലത്താണ് ഭീമസേനൻ ഹിഡുംബിയെ കാണുന്നതും, ഇരുവരും അടുക്കുന്നതും. ഹിഡുംബിയാണ് തന്റെ കയ്യിലുള്ള ഛായാമുഖി ഭീമന് നല്കുന്നത്. ഭീമൻ അതിൽ നോക്കുമ്പോൾ അതിൽ തന്റെ രൂപം തെളിയുന്നത് കാണാൻ കൊതിച്ച ഹിഡുംബി കണ്ടത് ദ്രൗപദിയുടെ രൂപം ഛായാമുഖിയിൽ തെളിയുന്നതാണ്. ആകെ തകർന്നു പോയ അവൾ ഒരു വാക്ക് പറയാതെ കാട്ടിലേക്ക് ഓടി മറയുന്നു.

ഇന്നും ഏറ്റവും ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്യുന്നവർക്ക് തന്നെയാണോ എല്ലാവരും സ്നേഹം തിരിച്ചു നൽകുന്നത്?

ഭീമൻ പിന്നീട് ഛായാമുഖി ദ്രൗപദിക്ക്‌ സമ്മാനിക്കുന്നു. പക്ഷേ ദ്രൗപദി അതിൽ നോക്കുമ്പോൾ തെളിഞ്ഞു വരുന്നത് യോദ്ധാവായ അർജ്ജുനന്റെ രൂപമാണ്. *തന്റെ കൂടെയുള്ളപ്പോൾ പോലും ദ്രൗപദിയുടെ മനസ്സിൽ അർജ്ജുനനാണെന്ന യാഥാർത്ഥ്യം ഭീമനെ ചുഴറ്റിയടിക്കുന്നുണ്ട്. എന്നാൽ ദ്രൗപദിയോടുള്ള സ്നേഹത്തിന് ഒരു കുറവും ഭീമന്റെ ഹൃദയത്തിലുണ്ടാകുന്നില്ല, ഉണ്ടാവുകയുമില്ല- അദ്ദേഹത്തിന്റെ ശരീരം പോലെ തന്നെ ദൃഢമായിരുന്നു ദ്രൗപദിയോടുള്ള സ്നേഹവും.

തിരിച്ചു കിട്ടാത്ത സ്നേഹം മനസ്സിന്റെ വിങ്ങലാണ്” എന്ന് പത്മരാജൻ എഴുതിയിട്ടുണ്ട്.

പിന്നീട്‌ പാണ്ഡവർ വിരാട ദേശത്താണ് അജ്ഞാത വാസത്തിൽ കഴിയുന്നത്. അവിടെ ഭീമൻ പാചകക്കാരനായും ദ്രൗപദി രാജ്ഞിയുടെ തോഴിയുമായാണ് വേഷംമാറുന്നത്. ഒരിക്കൽ ദ്രൗപദിയുടെ കയ്യിലുള്ള ഛായാമുഖി രാജ്ഞി കാണുന്നു. അവർ അതിൽ നോക്കുമ്പോൾ ജരാനരകൾ ബാധിച്ച രാജാവിന്റെ മുഖമല്ല, പകരം ആരോഗ്യദൃഡഗാത്രനായ ഒരു സൈനികന്റെ മുഖമാണ് തെളിഞ്ഞു വരുന്നുത്.

Prasanth Narayanan-Chayamukhiഒരു ജീവിതം ഒരൊറ്റ ഇണ അങ്ങനെ ആണല്ലോ അന്നും ഇന്നും എന്നുമുമുള്ള വെയ്പ്പ്.

പാണ്ഡവർ ഒളിവിൽ കഴിയുന്ന വിരാട ദേശത്തിന്റെ സൈന്യാധിപനാണ് രാജ്ഞിയുടെ സഹോദരനായ കീചകൻ. വിരാട ദേശത്തെ പല സ്ത്രീകളെയും അയാൾ വശീകരിച്ചു വരുതിയിലാക്കി. കീചകന്റെ ദൃഷ്ടി ദ്രൗപദിയുടെ സൗന്ദര്യത്തിൽ ഒരുനാൾ പതിക്കുന്നു. എന്നാൽ മറ്റാരിൽ നിന്നുമുണ്ടാകാത്ത ചെറുത്തുനിൽപ്പ് ദ്രൗപദിയിൽ നിന്നുണ്ടാകുന്നു.

ഛായാമുഖിയുടെ രഹസ്യം രാജ്ഞിയിൽ നിന്നും കീചകൻ അറിയുന്നു. ദ്രൗപദിയിൽ നിന്നും അത് വാങ്ങി നോക്കുമ്പോൾ പക്ഷേ ഛായാമുഖിയിൽ ആരുടെ മുഖവും തെളിയുന്നില്ല. അയാൾക്കതൊരു തിരിച്ചറിവാണ് – താൻ ഇത്രനാളും പ്രാപിച്ച സുന്ദരികളോടൊന്നും തനിക്ക് പ്രണയമുണ്ടായിരുന്നില്ല, മറിച് അവരുടെ ശരീരത്തിനോടുള്ള വെറും കാമം മാത്രമായിരുന്നു അയാൾക്കെന്ന തിരിച്ചറിവ്.

ഇന്നും പല പ്രണയങ്ങളും വെറും ആകർഷണം മാത്രമാകുമ്പോളാണ് കാലാന്തരത്തിൽ മടുപ്പും തേപ്പുമൊക്കെയായി ഭവിക്കുന്നത്.  ഛായാമുഖി നൽകിയ തിരിച്ചറിവ് കീചകനെ കാമുകനാക്കുന്നു, അയാളിൽ ദ്രൗപദിയോടുള്ള പ്രണയം തളിരിടുന്നു. പ്രണയത്തിന് കാട്ടാളനെ കാളിദാസനാക്കാനുള്ള കഴിവുണ്ട്, അന്നും ഇന്നും എന്നും.

എതിർപ്പ് വകവെയ്ക്കാതെ കീചകൻ കൂടുതൽ ആവേശത്തോടെ അയാളിലെ പ്രണയം ഏത് മാർഗേണയും ദ്രൗപദിയിൽ കുടിയിരുത്താൻ നോക്കുന്നു. ഈ അവസ്ഥയിൽ പാചകക്കാരനായി വേഷം മാറിയിട്ടുള്ള ഭീമനോട് ദ്രൗപദി ഇത് പറയുന്നു.

ഏറ്റവും സ്നേഹം നമ്മൾ കൊടുത്തവരാണോ ഇന്നും ഏറ്റവും കൂടുതൽ നമ്മളെ സംരക്ഷിക്കുന്നത്. ദ്രൗപദിയെ സംരക്ഷിക്കാനും, കല്യാണ സൗഗന്ധികം തേടി പോകാനുമൊക്കെ എന്നും ഭീമനായിരുന്നു മുന്നിൽ- ഛായാമുഖിയിൽ തെളിഞ്ഞ അർജ്ജുനൻ ആയിരുന്നില്ല.

അവർ തയ്യാറാക്കിയ പദ്ധതിയനുസരിച്ച് രാത്രി കീചകനെ തൻ്റെ മുറിയിലേക്ക് ദ്രൗപദി ക്ഷണിക്കുന്നു. എന്നാൽ കട്ടിലിൽ ദ്രൗപദിയുടെ സ്ഥാനത്ത് കിടക്കുന്നത് ഭീമസേനനാണ്. പിന്നീടുള്ള മൽപിടുത്തത്തിൽ ഭീമന് മുന്നിൽ കീചകൻ പതറുന്നു.

ഭീമന്റെ ആടിയേറ്റ് മുറിയിയുടെ ഒരു കോണിലേക്ക് തെറിച്ചു വീഴുന്ന കീചകന്റെ കണ്ണിൽപെടുന്നത് ഛായാമുഖിയാണ്. ആസന്നമായ മരണത്തിന്റെ ഭയം പോലും മറന്നയാൾ അതെടുത്ത് നോക്കിയപ്പോൾ ദ്രൗപദിയുടെ മുഖം അതിൽ കാണുന്നു. കാമം എന്ന “വികാരത്തെ” മറികടന്ന് പ്രണയം എന്ന “അവസ്ഥയെ” അയാൾ പ്രാപിച്ചിരിക്കുന്നു.

ജീവനേക്കാൾ നിന്നെ സ്നേഹിക്കുന്നു എന്ന തത്വം ഇവിടെയും ഉണ്ട്, ടൈറ്റാനിക്കിന്റെ ക്ളൈമാക്സിലും ഉണ്ട്. ഇത്‌ കണ്ട് ഭീമനും ഒരു നിമിഷം സ്തംഭിച്ചു പോകുന്നു. പണ്ട് താൻ നോക്കിയപ്പോഴും ഛായാമുഖിയിൽ കണ്ടത് ദ്രൗപദിയുടെ മുഖമായിരുന്നു, പക്ഷേ
-ഛായാമുഖിയിൽ ദ്രൗപതി നോക്കിയപ്പോൾ അർജ്ജുനന്റെ മുഖം തെളിഞ്ഞു വന്നത് ഭീമനോർത്തു പോകുന്നു. ഒരു നിമിഷം ഭീമൻ കീചകന്റെ അവസ്ഥാന്തരവുമായി താരാത്മ്യം പ്രാപിക്കുന്നു. താനും കീചകനും ഒരർത്ഥത്തിൽ തുല്യദുഖിതരാണെന്ന് ഭീമന് തോന്നുന്നു.

വർഷങ്ങൾക്കു മുമ്പ് പ്രശാന്ത് നാരായണന്റെ ഈ മലയാള നാടകം തൃശൂരിലാണ് ആദ്യമായി അരങ്ങേറിയത്. കാണികളുടെ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു. നാടകം മുഴുവനും കണ്ടെങ്കിലും കഥാഗതിയൊന്നും മനസ്സിലാവാതെ ( കഥയറിയാതെ നാടകം കാണുക എന്നൊക്കെ പറയും പോലെ ) ഞാൻ വിസ്മയിച്ച് ഇരുന്നു. മോഹൻലാലും മുകേഷുമെന്നല്ല എല്ലാ അഭിനേതാക്കളും ഗംഭീരമായി അഭിനയിക്കുന്നു. (ഈ അടുത്ത കാലത്താണ് ഛായാ മുഖിയുടെ കഥാസാരം എങ്ങനെയോ പറന്നു വന്ന് എന്നെ തലയിൽ വീണത്. ഞാനതു വായിച്ചു നോക്കി. നല്ല കഥയാണല്ലോ എന്ന് തോന്നി )കുറ്റം എന്റേതു തന്നെ പുതിയ നാടകസമ്പ്രദായങ്ങളറിയാതെ ഇങ്ങനെയുള്ള കാര്യങ്ങൾ നടക്കുന്നിടത്ത് ചെന്ന് ‘തിരിഞ്ഞ്കളി’ക്കരുത്.
ഞാനൊരു പഴഞ്ചനാണെന്ന് തിരിച്ചറിയുന്നു. പണ്ട് കുന്നംകുളം BAR (Bureau of Arts and Recreations) ൽ കണ്ട എൻ.എൻ.പിള്ളയുടേയും, കെ.പി.ഏ.സി യുടെയും കെ.ടി.മുഹമ്മദിന്റെയുമെല്ലാം നാടകകാലം വരയെ എനിക്കു വളർച്ചയുള്ളൂ. നാടകം ഒരു കഥപറച്ചിൽ കൂടിയാണ്. കഥ കേൾക്കാൻ (കാണാൻ ) പുറപ്പെടുമ്പോൾ പറയുന്നവന്റെ ഭാഷ നമുക്കറിയില്ലെങ്കിൽ ഇരിക്കണോ പോണോ?? ധർമ്മസങ്കടത്തിലായിപ്പോവും നമ്മൾ.

പുസ്തകം ഇ-ബുക്കായി വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.