DCBOOKS
Malayalam News Literature Website

സച്ചിന്‍ ടെണ്ടുല്‍ക്കറിന് ജന്മദിനാശംസകള്‍

ഇന്ത്യയില്‍ നിന്നുള്ള മുന്‍ ക്രിക്കറ്റ് താരവും, ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരില്‍ ഒരാളുമാണ് സച്ചിന്‍ രമേഷ് ടെണ്ടുല്‍ക്കര്‍. 2002-ല്‍ ക്രിക്കറ്റ് ലോകത്തെ ആധികാരിക മാസികയായ വിസ്ഡണ്‍ മാസിക ഡോണ്‍ ബ്രാഡ്മാനു ശേഷം ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച രണ്ടാമത്തെ ക്രിക്കറ്റ് പ്രതിഭയായും, മികച്ച രണ്ടാമത്തെ ഏകദിന ക്രിക്കറ്റ് കളിക്കാരനായും ടെണ്ടുല്‍ക്കറെ തിരഞ്ഞെടുത്തു. വിവിയന്‍ റിച്ചാര്‍ഡ്‌സ് ആയിരുന്നു പ്രഥമ സ്ഥാനത്ത്.

1973 ഏപ്രില്‍ 24-ന് മുംബൈയിലായിരുന്നു സച്ചിന്റെ ജനനം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നൂറു ശതകങ്ങള്‍ തികച്ച ആദ്യത്തെ കളിക്കാരനാണ് സച്ചിന്‍. 2012 മാര്‍ച്ച് 16-ന് ധാക്കയിലെ മിര്‍പ്പൂരില്‍ ബംഗ്ലാദേശിനെതിരെ നടന്ന ഏഷ്യാ കപ്പ് ഗ്രൂപ്പ് ഏകദിനമത്സരത്തിലാണ് സച്ചിന്‍ തന്റെ നൂറാം ശതകം തികച്ചത്. ടെസ്റ്റ് ക്രിക്കറ്റിലും, ഏകദിന ക്രിക്കറ്റിലുമായി നിരവധി റെക്കോര്‍ഡുകള്‍ സച്ചിന്റെ പേരിലുണ്ട്. ഏകദിന ക്രിക്കറ്റിലും, ടെസ്റ്റ് ക്രിക്കറ്റിലും നിലവില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള കളിക്കാരനാണ് ഇദ്ദേഹം. 2011 ല്‍ സച്ചിന്‍ ലോക കപ്പില്‍ രണ്ടായിരം റണ്‍സെടുക്കുന്ന ആദ്യ ബാറ്റ്‌സ്മാനായി. 440 ഏകദിന മത്സരങ്ങളിലായി 17000ത്തില്‍ അധികം റണ്‍സ് ഇദ്ദേഹം നേടിയിട്ടുണ്ട് . 17,000 റണ്‍സ് തികച്ച ഏക ക്രിക്കറ്റ് കളിക്കാരനുമാണ് സച്ചിന്‍. ടെസ്റ്റ് ക്രിക്കറ്റില്‍ 11,000 റണ്‍സ് പിന്നിടുന്ന മൂന്നാമത്തെ കളിക്കാരനും, ആദ്യത്തെ ഇന്ത്യക്കാരനുമാണ് സച്ചിന്‍.

ടെസ്റ്റിലും ഏക ദിനത്തിലും ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ എന്ന റെക്കോര്‍ഡും സച്ചിന്റെ പേരിലാണ്. ഏക ദിനത്തിലെ ഏറ്റവും ഉയര്‍ന്ന ആറാമത്തെ വ്യക്തിഗത സ്‌കോറിന്റെ ഉടമയായ (24 ഫെബ്രുവരി 2010നു ദക്ഷിണആഫ്രിക്കക്കെതിരെ ഗ്വാളിയോറില്‍ വെച്ചു പുറത്താവാതെ 200 റണ്‍സ്) സച്ചിന്‍, ഏക ദിന ക്രിക്കറ്റില്‍ ഇരട്ട ശതകം നേടിയ ആദ്യത്തെ കളിക്കാരനുമാണ്. 2009 നവംബര്‍ 5ന് ഹൈദരാബാദില്‍ വെച്ച് നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ മത്സരത്തില്‍, 17,000 റണ്‍സ് തികയ്ക്കുന്ന ലോകത്തിലെ ആദ്യത്തെ താരം എന്ന ബഹുമതിയും സച്ചിന്‍ നേടി. ടെസ്റ്റ് ക്രിക്കറ്റിലെ സച്ചിന്റെ ഉയര്‍ന്ന സ്‌കോര്‍ ബംഗ്ലാദേശിനെതിരെ 2004-ല്‍ നേടിയ 248 റണ്‍സ് ആണ്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന സച്ചിന്‍, 14-ാമത്തെ വയസ്സില്‍ ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈ ക്രിക്കറ്റ് ടീമിനു വേണ്ടി കളിക്കുകയും ആദ്യ മത്സരത്തില്‍ തന്നെ സെഞ്ച്വറി തികയ്ക്കുകയും ചെയ്തു. പിന്നീട് 1989-ല്‍ തന്റെ പതിനാറാം വയസ്സില്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെതിരെ കറാച്ചിയില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തി.

ഇന്ത്യയിലെ ഏറ്റവും വലിയ കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന അവാര്‍ഡ് നേടിയ ആദ്യ ക്രിക്കറ്ററുമാണു സച്ചിന്‍. രണ്ടാമത്തെ വലിയ സിവിലിയന്‍ ബഹുമതിയായ പത്മ വിഭൂഷണ്‍ നേടിയ ആദ്യത്തെ കായിക താരം എന്ന ബഹുമതി വിശ്വനാഥന്‍ ആനന്ദിനൊപ്പം 2008-ല്‍ സച്ചിന്‍ നേടിയിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്രിക്കറ്റ് കളിക്കാരില്‍ ഒരാളും, പരസ്യം വഴി ഏറ്റവുമധികം വരുമാനമുണ്ടാക്കുന്ന ക്രിക്കറ്റ് കളിക്കാരില്‍ ഒരാളും സച്ചിനാണ്. നിലവില്‍ ഇന്ത്യന്‍ പാര്‍ലമെന്റിലെ രാജ്യസഭാംഗമാണ് സച്ചിന്‍. രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ സജീവ കായിക താരമാണ് അദ്ദേഹം.

2012 ഡിസംബര്‍ 23ന് സച്ചിന്‍ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഏകദിന ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ്, സെഞ്ച്വറികള്‍, അര്‍ദ്ധ സെഞ്ച്വറികള്‍, കളിച്ച മത്സരങ്ങള്‍ എന്നീ റെക്കോര്‍ഡുകളെല്ലാം വിരമിക്കുമ്പോള്‍ സച്ചിന്റെ പേരിലാണ്. 2012 മാര്‍ച്ച് 18ന് മിര്‍പൂരില്‍ പാകിസ്താനെതിരെയാണ് സച്ചിന്‍ അവസാന ഏകദിന മത്സരം കളിച്ചത്. 2013 മേയ് 27ാം തിയതി ഐ.പി.എല്‍ ആറാം സീസണ്‍ കിരീടം മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയ ശേഷം ഐ.പി.എല്ലില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.

2013 നവംബര്‍ 14 മുതല്‍ 16 വരെ മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തില്‍ വെസ്റ്റ് ഇന്‍ഡീസുമായി നടന്ന ടെസ്റ്റ് മത്സരത്തോടെ സച്ചിന്‍ രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. അതേ ദിവസം തന്നെ രാജ്യം ഭാരതരത്‌നം പുരസ്‌കാരം നല്‍കി സച്ചിനെ ആദരിച്ചു. ഭാരതരത്‌ന ലഭിക്കുന്ന ആദ്യ കായികതാരവും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും സച്ചിനാണ്.

Comments are closed.