DCBOOKS
Malayalam News Literature Website

‘നീ തന്നെ ജീവിതം സന്ധ്യേ നീ തന്നെ മരണവും സന്ധ്യേ’ അയ്യപ്പപ്പണിക്കർ, മലയാളത്തിന്റെ കാവ്യസ്വരം

കവിതയെ പുനര്‍നിര്‍വചിച്ച, കവിയും ദാര്‍ശനികനുമായി ജീവിച്ച അയ്യപ്പപ്പണിക്കരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഡിസി ബുക്‌സിന്റെ ആദരം.

ഇത്രനാള്‍ നാമിണങ്ങി പരസ്പര,-
മത്രമാത്രം പ്രപഞ്ചം മധുരിതം
അത്രമാത്രമേ നമ്മുടെ ജീവനു-
മര്‍ത്ഥമുള്ളെന്‍ പ്രിയങ്കരതാരമേ!

മലയാള കവിയും സാഹിത്യ സൈദ്ധാന്തികനുമായിരുന്നു ഡോ. കെ. അയ്യപ്പപ്പണിക്കർ. 1930 സെപ്റ്റംബർ 12നു ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ കാവാലം കരയിലായിരുന്നു അയ്യപ്പപ്പണിക്കരുടെ ജനനം. ലോകത്തിനു ആധുനികതയെ മലയാള സാഹിത്യ പരിചയപ്പെടുത്തിക്കൊടുത്തയാൾ എന്ന നിലയിലാണ് അയ്യപ്പപ്പണിക്കർ അറിയപ്പെടുന്നത്. നിരന്തരമായ നവീകരണത്തിലൂടെ അദ്ദേഹം മലയാള കവിതയെ ലോകശ്രദ്ധയിലേക്കു നയിച്ചു.

പ്രഗല്ഭനായ അദ്ധ്യാപകൻ, വിമർശകൻ, ഭാഷാപണ്ഡിതൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. ഒട്ടേറെ വിശ്വസാഹിത്യ സമ്മേളനങ്ങളിൽ മലയാളത്തെ പ്രതിനിധീകരിച്ച അദ്ദേഹം മലയാള സാഹിത്യത്തിന്റെ ആഗോള പതിപ്പായിരുന്നു. നാടകം, ചിത്രരചന, സിനിമ തുടങ്ങിയ മാധ്യമങ്ങളിലും സാന്നിധ്യമറിയിച്ചിരുന്നു.

സരസ്വതി സമ്മാൻ, കേന്ദ്ര സാഹിത്യ അക്കാദമിയുടെ കാവ്യ പുരസ്കാരം, കവിതയ്ക്കും നിരൂപണത്തിനുമുള്ള കേരള സാഹിത്യ അക്കാദമി അവാർഡുകൾ, ആശാൻ പ്രൈസ്, ഒറീസ്സയിൽനിന്നുള്ള ഗംഗാധർ മെഹർ അവാർഡ്, മഹാകവി പന്തളം കേരളവർമ്മ പുരസ്കാരം, മധ്യപ്രദേശിൽ നിന്നുള്ള കബീർ പുരസ്കാരം, ഭാരതീയ ഭാഷാ പരിഷത്തിന്റെ ഭിൽ‌വാര പുരസ്കാരം, എന്നിവയുൾപ്പെടെ പല പുരസ്കാരങ്ങളും ലഭിച്ചു. വയലാർ അവാർഡ് നിരസിച്ചു.

അയ്യപ്പപ്പണിക്കരുടെ കൃതികൾ (നാലു ഭാഗം), കുരുക്ഷേത്രം, അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങൾ (രണ്ടു ഭാഗം), തകഴി ശിവശങ്കരപ്പിള്ള (ജീവചരിത്രം), 10 കവിതകളും പഠനങ്ങളും, കാർട്ടൂൺ കഥകളും മഹാരാജ കഥകളും, പൂക്കാതിരിക്കാൻ എനിക്കാവതില്ല, ഗോത്രയാനം, പൂച്ചയും ഷേക്സ്പിയറും (വിവർത്തനം), ജീബാനന്ദദാസ്, മയക്കോവ്സ്കിയുടെ കവിതകൾ (വിവർത്തനം), സൗത്ത് ബൌണ്ട് (ഇംഗ്ലീഷ് കവിതകൾ) എന്നിവയാണ് പ്രധാന കൃതികൾ.

2006 ഓഗസ്റ്റ്‌ 23-ആം തീയതി തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ അദ്ദേഹം അന്തരിച്ചു. ശ്വാസകോശസംബന്ധമായ അസുഖങ്ങളായിരുന്നു മരണ കാരണം.

കവിതയെ പുനര്‍നിര്‍വചിച്ച, കവിയും ദാര്‍ശനികനുമായി ജീവിച്ച അയ്യപ്പപ്പണിക്കരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഡിസി ബുക്‌സിന്റെ ആദരം.

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച അയ്യപ്പപ്പണിക്കരുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.