DCBOOKS
Malayalam News Literature Website

‘സി.വി. ശ്രീരാമന്റെ അനശ്വരകഥകള്‍’; മലയാളകഥയുടെ ജൈവചൈതന്യം

എന്‍. ശശിധരന്‍

പഞ്ചായത്ത് പ്രസിഡന്റ്, വക്കീല്‍, കഥാകൃത്ത്, എന്നിങ്ങനെ സി.വി. ശ്രീരാമന്‍ ഏര്‍പ്പെട്ട ജീവിതവ്യവഹാരങ്ങളില്‍ ഏറ്റവും മികച്ചു നില്‍ക്കുന്നത് എഴുത്തുകാരനായ സി.വി. ശ്രീരാമന്‍ അല്ല; Textകഥപറച്ചിലുകാരനായ സി.വി. ശ്രീരാമനാണ്. കഥപറച്ചിലുകാരന്റെ പ്രാചീനമായ വ്യഗ്രതയും അത് സാര്‍ത്ഥകമാക്കാനുള്ള നൈപുണ്യവുമാണ് അദ്ദേഹത്തിന്റെ കഥാശൈലിയുടെ സവിശേഷത.

ശ്രീരാമേട്ടനുമായി വ്യക്തിപരമായി അടുത്തിടപഴകാനും കഥപറച്ചിലിന്റെ ഈ മായാജാലം നേരിട്ടറിയാനും എനിക്ക് പലവട്ടം അവസരമുണ്ടായിട്ടുണ്ട്. കാസര്‍ഗോഡ് ഫിലിം സൊസൈറ്റിയുമായി ബന്ധപ്പെട്ട് ജി. ബി. വത്സന്‍മാസ്റ്റര്‍ നടത്തിയ ഒരു പരിപാടികഴിഞ്ഞ് പിറ്റേദിവസം രാവിലെ ഞങ്ങള്‍ ട്രെയിനില്‍ മടങ്ങുകയായിരുന്നു. സീറ്റില്‍ പത്മാസനത്തിലിരുന്ന് തുടയില്‍ താളം കൊട്ടി അല്പനേരം എന്തോ ഓര്‍ത്തിരുന്ന്, യാതൊരു മുന്നൊരുക്കവും ഇല്ലാതെ എന്നോട് ”എന്നിട്ട് ആ അമ്മയ്ക്കും മകള്‍ക്കും എന്തു സംഭവിച്ചു എന്നു പറഞ്ഞില്ലല്ലോ” എന്ന് ഉച്ചത്തില്‍ പറഞ്ഞു തുടങ്ങി. ഏതാണ്ട് രണ്ടുവര്‍ഷം മുമ്പ് ഇതേപോലെ ഒരു ട്രെയിന്‍ യാത്രയില്‍ എന്നോട് വിവരിച്ച കഥയുടെ തുടര്‍ച്ചയാണ് എന്നോട് പറയാന്‍ പോകുന്നത് എന്ന് മനസ്സിലാക്കാന്‍ ഞാന്‍ നിമിഷങ്ങളെടുത്തു. ശരീരം വിറ്റു ജീവിക്കുന്ന സുന്ദരിയായ ഒരുനാട്ടിന്‍പുറത്തുകാരി സ്ത്രീ. അവരുടെ മകള്‍ 14-ാം വയസ്സില്‍ത്തന്നെ പതിനെട്ടിന്റെ വളര്‍ച്ചയുമായി നില്‍ക്കുന്നു. പുതിയ പറ്റുവരവുകാര്‍ക്കെല്ലാം പിന്നെ മകള്‍ മതി എന്നായി. മകള്‍ക്ക് ഭക്ഷണത്തില്‍ വിഷം കൊടുത്ത് അവള്‍ മരിച്ചു എന്നു ഉറപ്പു വരുത്തിയശേഷം അമ്മ മുറ്റത്തെ പുളിമാവിന്റെ കൊമ്പില്‍ കെട്ടിത്തൂങ്ങി ചത്തു. അല്പസമയത്തെ നിശ്ശബ്ദതയ്ക്കുശേഷം രാമേട്ടന്‍ പറഞ്ഞു: ”മരിച്ച വീട്ടില്‍ ഞാനും പോയിരുന്നു.” ഞാന്‍ തമാശയ്ക്ക് ചോദിച്ചു: ”രാമേട്ടനുമായി എന്തെങ്കിലും ആശാപാശം ഉണ്ടായിരുന്നോ അവള്‍ക്ക്?” രാമേട്ടന്‍ ഒട്ടൊന്നു ക്രുദ്ധനായപോലെ എന്നെ നോക്കി. ”ഹേയ്… അതൊന്നുംഎഴുതാന്‍ പാടില്ല, എന്‍. ശശിധരന്‍മാഷേ.” (മറ്റാരും എന്നെ ജീവിതത്തില്‍ ഇതുപോലെ അഭിസംബോധന ചെയ്തിട്ടില്ല).

‘സി.വി. ശ്രീരാമന്റെ അനശ്വരകഥകള്‍’ വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.