DCBOOKS
Malayalam News Literature Website

ഹാരിസ് നെന്മേനിയുടെ വിന്‍ഡോ സീറ്റ് രണ്ടാം പതിപ്പിലേക്ക്

എന്നും കാണുന്ന കാഴ്ചകള്‍ക്കപ്പുറത്തേക്കുള്ള യാത്രകള്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. ഒപ്പം, പ്രിയപ്പെട്ട കൂട്ടുകാരും അറിവുകള്‍ പകരാന്‍ ഒരു മാഷും കൂട്ടുണ്ടെങ്കിലോ? ഈ നോവല്‍ കുട്ടികള്‍ക്കുള്ള സഞ്ചാരനോവലാണ്. വയനാടിന്റെ ചുരമിറങ്ങി അങ്ങ് വാഗാ അതിര്‍ത്തി വരെ ചെല്ലുന്ന യാത്ര. കാഴ്ചകള്‍ക്കു പിന്നിലെ കഥകളും കഥാപാത്രങ്ങളും വിജ്ഞാനവും ഒപ്പം നന്മയും സമന്വയിക്കുന്ന ഒരു നോവല്‍ അനുഭവം.വിന്‍ഡോസീറ്റിന് ഒരു പ്രത്യേകതയുണ്ട്. ബസ്സാവട്ടെ, തീവണ്ടിയാവട്ടെ, വിമാനമാവട്ടെ. ഈ സീറ്റിലിരുന്നാല്‍ നമ്മള്‍ വാഹനത്തിന് പുറത്താണ്. അതേപോലെ മറക്കാത്ത ഒരനുഭവമാണ് വിന്‍ഡോസീറ്റിലിരുന്നുള്ള ഈ യാത്രയും.

ഹാരിസ് നെന്മേനി കുട്ടികള്‍ക്കൊപ്പം നടത്തിയ ഈ യാത്രയെ ഇത്രമാത്രം സഫലമാക്കുന്നത് സന്ദര്‍ഭത്തിനൊപ്പം പകര്‍ന്നു കിട്ടിയ വിശേഷണങ്ങള്‍ കൊണ്ടു കൂടിയാണ്. വിവരങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് തോന്നാതെ അവ കൈമാറുകയാണ് ഹാരിസ് ചെയ്യുന്നത്. അന്യഥാ വിരസമാവാന്‍ സാധ്യതയുള്ള സ്ഥിതിവിവരക്കണക്കുകള്‍ പോലും ഹാരിസിന്റെ മാന്ത്രികസ്പര്‍ശത്തില്‍ കഥകളും ഉപകഥകളുമായി മാറുന്നു. ഏപ്രിലില്‍ പുറത്തിറങ്ങിയ ഈ കൃതിയുടെ രണ്ടാം പതിപ്പാണ് ഇപ്പോള്‍ ഡിസി ബുക്‌സ് പുറത്തിറക്കുന്നത്.

ഹാരിസ് നെന്മേനി: വയനാട് ജില്ലയിലെ നെന്മേനി സ്വദേശി. അഞ്ച് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. കലാകൗമുദിയുടെ ‘കഥ’ പുരസ്‌കാരം, കുഞ്ഞുണ്ണി മാഷ് സാഹിത്യസമ്മാനം, പുഴ ഡോട് കോം കഥാപുരസ്‌കാരം, എ മഹമ്മൂദ് കഥാ പുരസ്‌കാരം, ശക്തി കഥാപുരസ്‌കാരം, പഴശ്ശി കഥാപുരസ്‌കാരം, പാം പുരസ്‌കാരം, സമഷ്ടി സാഹിത്യ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ‘ഫോട്ടോഷോപ്പ്’, ‘ഹെര്‍ബേറിയം’ എന്നീ ചെറു സിനിമകള്‍ക്ക് കഥയെഴുതിയിട്ടുണ്ട്.

Comments are closed.