DCBOOKS
Malayalam News Literature Website

കലാകാരന്റെ പൗരത്വപ്രശ്‌നങ്ങള്‍

വിഭജനത്തിനുശേഷം, പാകിസ്താന്‍ ഒരു ഇസ്‌ലാമിക രാജ്യമായിത്തീരുകയും, ഇന്ത്യ ഒരു മതേതര രാജ്യമായിത്തീരുകയും ചെയ്തു. ഇന്ത്യയിലെ മുസ്‌ലിങ്ങളുടെ എണ്ണം പാകിസ്താനിലേക്കാളും കൂടുലാണ്. കാരണം ഇന്ത്യയില്‍ ജീവിക്കുവാനാഗ്രഹിച്ച ഇന്ത്യയിലെ പൗരന്മാരാണ് ഇന്ത്യയിലെ മുസ്‌ലിങ്ങള്‍. പല കാരണങ്ങളാലും നമ്മള്‍ ഇപ്പോഴും പഴയ ഭ്രാന്തിന്റെ അവസ്ഥയില്‍ത്തന്നെയാണ്. എന്റെ സിനിമ അവസാനിക്കുമ്പോഴും മന്‍ടോയുടെ ചോദ്യം ഞാന്‍ എവിടെനിന്നുള്ള ആളാണ് എന്നുള്ളതാണ്. എന്താണ് തന്റെ സ്വത്വം എന്നു മന്‍ടോ ചോദിക്കുന്നു.

സആദത് ഹസന്‍ മന്‍ടോ(Saadat Hasan Manto, 1912-1955) ഇന്ത്യയുടെ വിഭജനകാലത്ത് ബോംബെയില്‍ ജീവിച്ചിരുന്ന ഉറുദു ചെറുകഥാകൃത്തും, അക്കാലത്ത് ശ്രദ്ധേയനായി വന്ന ഒരു തിരക്കഥാകൃത്തും ആയിരുന്നു. വിഭജനത്തിനുശേഷം പാകിസ്താനിലെ ലഹോറിലേക്കു പോകേണ്ടി വന്ന മന്‍ടോയുടെ സാഹിത്യസൃഷ്ടികള്‍ ഇന്ത്യാവിഭജനത്തിന്റെ വേദനയും ദുരന്തവും കൃത്യമായി അടയാളപ്പെടുത്തുന്നതാണ്. വിശ്രുത സിനിമാതാരമായ നന്ദിതാ ദാസിന്റെ സംവിധാനത്തില്‍ ‘മന്‍ടോ’ എന്ന ചലച്ചിത്രം 2018-ല്‍ പുറത്തിറങ്ങി. അതിനുശേഷം ഞാനും മന്‍ടോയും തമ്മില്‍ എന്ന പേരില്‍ നന്ദിതാദാസ് പുസ്തകവും പ്രസിദ്ധീകരിച്ചു. എഴുത്തുകാരനും ആക്ടിവിസ്റ്റും അഭിമുഖക്കാരനുമായ വിവേക് തെജൂജ നന്ദിതാ ദാസുമായി സംസാരിക്കുന്നു.

വിവേക് തെജൂജ: പലരും മുമ്പും ചോദിച്ചിട്ടുള്ള ചോദ്യമാണ്. എങ്കിലും, ആവര്‍ത്തന വിരസത ഉണ്ടാകാതെ ചോദിക്കുകയാണ്. എന്തുകൊണ്ടാണ് മന്‍ടോ ഈ കാലത്തും പ്രസക്തനാകുന്നത്? എന്താണ് താങ്കളെ മന്‍ടോവിലേക്ക് അടുപ്പിച്ചത്?

നന്ദിതാദാസ്: പത്തു ഭാഷകളിലായി ഞാന്‍ നാല്പത് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. രണ്ടു സിനിമകളേ ഞാന്‍ സംവിധാനം ചെയ്തിട്ടുള്ളൂ. 2008-ല്‍ ആദ്യ സംവിധാനം നിര്‍വഹിച്ച ഫിറാഖ്, 2018-ല്‍ മന്‍ടോ. 2012-ല്‍ മന്‍ടോയുടെ ജന്മശതാബ്ദി വര്‍ഷത്തിലാണ് മന്‍ടോ വീണ്ടും കൂടുതലായി ചര്‍ച്ച ചെയ്യപ്പെടുന്നത്. വളരെ തീക്ഷ്ണമായ അദ്ദേഹത്തിന്റെ ചെറുകഥകളും മറ്റും കോളജ് പഠനകാലത്തു ഞാന്‍ വായിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ വായിക്കാന്‍ തുടങ്ങിയത് 2012-ലാണ്. ലേഖനങ്ങള്‍ വായിച്ചപ്പോഴാണ് കഥാകൃത്തിനു പിന്നിലുള്ള എഴുത്തുകാരനെയും അദ്ദേഹത്തിന്റെ ചിന്തകളെയും പരിചയപ്പെടുന്നത്. ആദ്യമൊന്നും അദ്ദേഹത്തെപ്പറ്റി സിനിമ ചെയ്യണമെന്ന ആഗ്രഹം ഉണ്ടായില്ല. എന്നാല്‍ Pachakuthira-March 2020കൂടുതല്‍ ആഴത്തില്‍ വായിക്കുംതോറും അദ്ദേഹം ഉന്നയിക്കുന്ന സ്വത്വവാദപരമായ പല കാര്യങ്ങളും എന്നില്‍ അനുരണനങ്ങളുണ്ടാക്കി. ഇത്തരം സ്വത്വവാദപരമായ ചോദ്യങ്ങള്‍, മതത്തെപ്പറ്റിയും ജാതിയെപ്പറ്റിയും ലിംഗഭേദത്തെപ്പറ്റിയും ലൈംഗികതയെപ്പറ്റിയും മറ്റുമുള്ള ചോദ്യങ്ങള്‍ വളരെ തീക്ഷ്ണമായ ഒരു കാലഘട്ടമാണിത്. ചില സ്വത്വങ്ങള്‍ അഭിമാനമേകുമെങ്കില്‍, ചിലവ അപമാനകരമാണ്. നമ്മള്‍ അപരന്മാരെ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു. വിഭജനകാലമായിരുന്നു ഇത്തരം സ്വത്വവാദത്തിന്റെ കേളീരംഗമായിരുന്ന ഒരു കാലം. വര്‍ഷങ്ങളായി നമ്മള്‍ ഇതുതന്നെയാണു ചെയ്തുകൊണ്ടിരിക്കുന്നത്. മന്‍ടോയുടെ ചിന്തകളും ഈ കാലഘട്ടത്തിന്റെ സമസ്യകളും തമ്മിലുള്ള ഒരു സംഭാഷണം ആണ് ഞാന്‍ മനസ്സില്‍ കണ്ടത്.

മറ്റൊരു കാര്യം സെന്‍സര്‍ഷിപ്പ് എന്നുള്ളതായിരുന്നു. കലാസൃഷ്ടികള്‍ക്കുമേലും, നമ്മുടെ ഭക്ഷണകാര്യത്തിലും നമ്മുടെ കാഴ്ചകളിലും അഭിരുചികളിലും പിടിമുറുക്കുന്ന സെന്‍സര്‍ഷിപ്പ് പ്രവൃത്തികള്‍. സെന്‍സറിങ്ങിനെതിരേയും മന്‍ടോ അ
നിതരസാധാരണമായ രീതിയില്‍ സ്വാതന്ത്ര്യം, ധൈര്യം, സത്യസന്ധത എന്നിവ പുലര്‍ത്തിയിരുന്നു. ആവിഷ്‌കാരസ്വാതന്ത്ര്യം അദ്ദേഹത്തിനു ജീവവായു ആയിരുന്നു. ഇത്തരമൊരു ചലച്ചിത്രം ജനങ്ങള്‍ക്കു മുന്നില്‍ വിഭജനകാലത്തെയും ഇക്കാലത്തെയും സംഭവങ്ങള്‍ ബന്ധപ്പെടുത്തി സമാന്തരമായ ചില കാഴ്ചകള്‍ നല്‍കുമെന്ന് എനിക്കു തോന്നി. എന്നാല്‍ ഈ ചിത്രം സംവിധാനം ചെയ്യുക എന്നത് വളരെ ദുഷ്‌കരമായി തോന്നുകയും ചെയ്തു. അദ്ദേഹത്തിന്റെ കാലത്ത് ജീവിച്ചിരുന്ന ആളുകള്‍, എഴുത്തുകാര്‍ പലരും ഇപ്പോഴില്ല. ഇന്തിസാര്‍ ഹുസൈന്‍ എന്ന ഒരു പാകിസ്താനി എഴുത്തുകാരനെ മാത്രമേ എനിക്കു കാണുവാന്‍ കഴിഞ്ഞുള്ളൂ. ലഹോറില്‍വച്ചു മന്‍ടോയുടെ ഭാര്യാസഹോദരിയെ കാണാന്‍ പറ്റി.വളരെയധികം എഴുതിക്കൂട്ടിയ മന്‍ടോയുടെ ഏതു രചനകള്‍ ഉള്‍പ്പെടുത്തണം, ഏതു രചനകളിലൂടെ അദ്ദേഹത്തെ കാണാനാകും എന്നതൊക്കെ പ്രശ്‌നമായിരുന്നു. മന്‍ടോയെക്കുറിച്ചുള്ള ഗവേഷണവും, എഴുത്തും തന്നെ നാലഞ്ചുവര്‍ഷം എടുത്തു. അപ്പോഴും വളരെക്കുറച്ചുപേര്‍ മാത്രമേ മന്‍ടോയെക്കുറിച്ചു കേട്ടിട്ടുണ്ടായിരുന്നുള്ളൂ. എന്റെ മുന്നിലുള്ള ഒരു വെല്ലുവിളി മന്‍ടോയെക്കുറിച്ചു വളരെയധികം അറിയാവുന്ന വളരെക്കുറച്ചുപേരും, മണ്‍ടോയെക്കുറിച്ച് ഒന്നുംതന്നെയറിയാത്ത ഭൂരിപക്ഷവും, മന്‍ടോയേക്കുറിച്ച് എന്തൊക്കെയോ മനസ്സിലാക്കിയവരും ഉണ്ടായിരുന്നു എന്നുള്ളതാണ്. ഞാന്‍ മന്‍ടോയെ മനസ്സിലാക്കിയതിനേക്കാളും ആഴത്തില്‍ മനസ്സിലാക്കിയ കുറച്ചുപേര്‍ ഇപ്പോഴും ഉണ്ട്. നമ്മുടെ ഇടയില്‍ സംസാരം തുടങ്ങുന്നതിനു മുമ്പുതന്നെ അവസാനിപ്പിക്കുന്നവരായി ധാരാളം പേരുണ്ട്. ചെറുപ്പകാലത്തെ കോളജ് ജീവിതത്തില്‍നിന്നും ഭിന്നമായി കൂടുതല്‍ ആളുകളെ ചേര്‍ത്തുനിര്‍ത്തുന്ന, നീണ്ടുനില്‍ക്കുന്ന, സമാധാനപരമായ രാഷ്ട്രീയ പ്രവര്‍ത്തനം ആണ് എനിക്കിപ്പോഴുള്ളത്.

തുടര്‍ന്നും വായിക്കാം

അഭിമുഖത്തിന്റെ പൂര്‍ണരൂപം മാര്‍ച്ച് ലക്കം പച്ചക്കുതിരയില്‍

 

 

Comments are closed.