DCBOOKS
Malayalam News Literature Website

നടന്‍ സത്താര്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത ചലച്ചിത്ര നടന്‍ സത്താര്‍ (67) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ നാലു മണിയോടെ ആലുവയില്‍ വെച്ചായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് സ്വദേശമായ പടിഞ്ഞാറേ കടുങ്ങല്ലൂരില്‍ നടക്കും.

എം.കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത് 1975-ല്‍ പുറത്തിറങ്ങിയ ഭാര്യയെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് സത്താര്‍ മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ അനാവരണം എന്ന ചിത്രത്തില്‍ നായകനായും അദ്ദേഹം അഭിനയിച്ചു. ബെന്‍സ് വാസു, ഈ നാട്, ശരപഞ്ചരം, അവളുടെ രാവുകള്‍ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള സത്താര്‍ തമിഴ്, തെലുങ്ക് സിനിമകളിലും സജീവമായിരുന്നു. ഇടക്ക് അഭിനയത്തിന് ഇടവേള നല്‍കിയ സത്താര്‍ 2012-ല്‍ പുറത്തിറങ്ങിയ 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലൂടെയാണ് തിരികെയെത്തിയത്. 2014-ല്‍ പുറത്തിറങ്ങിയ പറയാന്‍ ബാക്കി വച്ചത് ആണ് ഒടുവില്‍ അഭിനയിച്ച ചിത്രം.

സിനിമാരംഗത്ത് സജീവമായി നില്‍ക്കുന്നതിനിടെയാണ് 1979-ല്‍ സത്താര്‍ നടി ജയഭാരതിയെ വിവാഹം കഴിക്കുന്നത്. പിന്നീട് ഇരുവരും വഴിപിരിഞ്ഞു. നടന്‍ ക്രിഷ് ജെ.സത്താര്‍ മകനാണ്.

Comments are closed.