DCBOOKS
Malayalam News Literature Website

ഇന്തോനേഷ്യയിലെ സുനാമി ദുരന്തം: മരണസംഖ്യ 281 ആയി, ആയിരത്തിലേറെ പേര്‍ക്ക് പരുക്ക്

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലുണ്ടായ സുനാമി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 281 ആയി. ആയിരത്തിലേറെ പേര്‍ക്ക് പരുക്കേറ്റു. പ്രാദേശിക സമയം ശനിയാഴ്ച രാത്രി 9.30ഓടെയാണ് സുനാമിത്തിരകള്‍ വീശിയടിച്ചത്. തെക്കന്‍ സുമാത്ര, പടിഞ്ഞാറന്‍ ജാവ എന്നിവിടങ്ങളില്‍ ആഞ്ഞടിച്ച സുനാമിയില്‍ നിരവധി വീടുകളും ഹോട്ടലുകളും തകര്‍ന്നടിഞ്ഞു.

മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടു ഡസനിലേറെ ആളുകളെ ഇപ്പോഴും കണ്ടെത്തിയിട്ടില്ല. സുനാമിയെ തുടര്‍ന്ന് തിരമാലകള്‍ 65 അടിയോളം ഉയര്‍ന്നിരുന്നു. അനക് ക്രാക്കത്തുവ അഗ്നിപര്‍വത ദ്വീപിലുണ്ടായ സ്‌ഫോടനത്തെത്തുടര്‍ന്ന് കടലിനടിയിലുണ്ടായ മാറ്റങ്ങളാണ് സുനാമിക്ക് കാരണമെന്നു കരുതുന്നു. ക്രാക്കത്തുവ അഗ്നിപര്‍വ്വത ദ്വീപിനു സമീപത്തായി വര്‍ഷങ്ങള്‍ക്കു മുമ്പ് രൂപപ്പെട്ട ദ്വീപാണ് ഇത്. അഗ്നിപര്‍വ്വത സ്‌ഫോടനമുണ്ടായി 20 മിനുട്ടുകള്‍ക്കു ശേഷമായിരുന്നു സുനാമിത്തിരകള്‍ ആഞ്ഞടിച്ചത്. ബാന്തെന്‍ പ്രവിശ്യയിലെ പാന്‍ജെങ്‌ലാങ്ങിനെയാണു സുനാമി ഏറ്റവുമധികം ബാധിച്ചത്. സജീവമായ അഗ്നിപര്‍വ്വതത്തില്‍ വരുംദിവസങ്ങളില്‍ തുടര്‍സ്‌ഫോടനങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അധികൃതര്‍ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അടുത്തിടെ പാലുവിലും സുലവേസി ദ്വീപിലും ഉണ്ടായ ഭൂചലനത്തിലും സുനാമിയിലും ആയിരത്തിലധികം പേരാണ് ഇന്തോനേഷ്യയില്‍ മരിച്ചത്.

Comments are closed.