DCBOOKS
Malayalam News Literature Website

‘തൊട്ടപ്പന്‍’ ഫ്രാന്‍സിസ് നൊറോണയുടെ ശ്രദ്ധേയമായ ചെറുകഥാസമാഹാരം

മലയാളത്തിലെ സമകാലിക എഴുത്തുകാരില്‍ ശ്രദ്ധേയനായ  ഫ്രാന്‍സിസ് നൊറോണയുടെ തൊട്ടപ്പന്‍ എന്ന ചെറുകഥാസമാഹാരത്തെ കുറിച്ച് ജി. പ്രമോദ് എഴുതുന്നു

അടുത്തകാലത്ത് പ്രിയപ്പെട്ടവരുടെ ശുപാര്‍ശ ഏറ്റവും കൂടുതല്‍ ലഭിച്ച എഴുത്തുകാരില്‍ ഒരാളാണ് ഫ്രാന്‍സിസ് നൊറോണ. അശരണരുടെ സുവിശേഷം എന്ന നോവലും ഏതാനും കഥകളുമാണ് നൊറോണയുടെ സംഭാവന. ഭാഷയുടെ വ്യത്യസ്തമായ ഒരു ശൈലി കണ്ടെടുത്ത് പുതിയൊരു ഭാവുകത്വം പകര്‍ന്ന് അശരണരുടെ സുവിശേഷം. അരികുജീവിതങ്ങളുടെ അപരിചിത ആഖ്യാനം. വാക്കുകളില്‍പോലും നിറയുന്നആത്മാര്‍ത്ഥതയും പ്രതിദ്ധതയും എഴുത്തിനുവേണ്ടിയുള്ള ഏകാഗ്രമായ ധാന്യവും സമര്‍പ്പണവും. ഭാഷയെ തോറ്റിയുണര്‍ത്തിയെടുത്ത വന്യതയും വായനയിലെ ധന്യതയും മഹത്തായ ഒരു കലാസൃഷ്ടി എന്നൊക്കെവാഴ്ത്തിപറയുന്നതെക്കാള്‍ ഹൃദയത്തെ സ്പര്‍ശിച്ച എഴുെത്തന്നും മഹത്ത്വത്തിലേക്കുള്ള വാഗ്ദാനം എന്നും നിസംശയം പറയാം നൊറോണയുടെ സുവിശേഷത്തെക്കുറിച്ച്. നോവലിനെത്തുടര്‍ന്നുവന്ന കഥകളാകട്ടെ വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുന്നവ. പുതിയ കഥയുടെ പെരുന്നാള്‍ക്കാലം.

ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചു പ്രശംസ നേടിയ നൊറോണയുടെ ഏഴു കഥകളുടെ സമാഹാരമാണ് തൊട്ടപ്പന്‍. ഈ കഥകളും സുവിശേഷങ്ങള്‍തന്നെ. അശരണരുടെ സുവിശേഷങ്ങള്‍ എന്നതിനെക്കാള്‍, അരികുജീവിതങ്ങളുടെ ആഖ്യാനം എന്നതിനെക്കാള്‍ ഇരുട്ടില്‍നിന്ന് ഉരുവംകൊണ്ടവരുടെ കറുത്ത ഇടപാടുകള്‍. പഞ്ഞിമരത്തിന്റെ മേലാപ്പിനു താഴെയുളള ഏറുമാടത്തിലും, പകല്‍ക്കാറ്റ് വീശിയടിക്കുന്ന ഇളകിച്ചൂളുന്ന പലകച്ചുമരുകളുടെ ഉള്‍വശങ്ങളിലും, സുഷിരങ്ങളിലൂടെ വെളിപ്പെടുന്ന മറപ്പുരകളിലും, വെന്റിലേഷനുകളിലൂടെ കാണുന്ന കിടപ്പറകളിലും ചേമ്പിന്‍കാട്ടിലും കല്ലറകളിലും കക്കു കളിക്കാന്‍ വരച്ചിട്ട കളങ്ങളിലും നടക്കുന്ന ഇടപാടുകള്‍. തീരത്തു ദൂരെ മാറിനില്‍ക്കുന്ന കാഴ്ചക്കാരന്റെ കാലുകളെപ്പോലും ജ്ഞാനസ്‌നാനം ചെയ്യിക്കുന്ന കടലലകളുടെ പതയും ആരവങ്ങളും. കടല്‍കാക്കകളുടെ ചിറകടി. കടല്‍ക്കാറ്റേറ്റു കറുത്ത മനുഷ്യരാണ് ഇവിടെ കഥാപാത്രങ്ങള്‍. അവരുടെ ഇരുള്‍രതികള്‍. പുറമേ കാണപ്പെടുന്ന പരിശുദ്ധിയുടെയും പാവനത്വത്തിന്റെയും പിന്നില്‍ ഒളിച്ചിരിക്കുന്ന പാപവും പൈശാചികതയും. സ്‌നേഹമെന്ന് ഓമനപ്പേരിട്ടുവിളിക്കുന്ന ആസക്തിയുടെ അഗ്നിനാളങ്ങള്‍. സഹതാപത്തിന്റെയും അനുതാപത്തിന്റെയും വ്യാജക്കണ്ണീരിനുപകരം പ്രതികാരത്തിന്റെ രൂക്ഷതയും പകവീട്ടലിന്റെയും ചോരയും പരിചയിച്ച ബിംബങ്ങളല്ല ഇവിടെ രൂപങ്ങളെ വരയ്ക്കുന്നത്. പദസമുച്ചയങ്ങളാകട്ടെ ഉച്ചച്ചൂടില്‍ പാദംപൊള്ളിക്കുന്ന കടല്‍ക്കല്ലുകള്‍പോലെ വന്യതയാര്‍ന്നവ. ഇവിടെ മനുഷ്യര്‍ക്കു മുഖംമൂടികളില്ല. മനുഷ്യര്‍ മനുഷ്യരായിതന്നെ വരുന്നു. സാഹിത്യഭാഷയ്ക്കുപകരം സഹജീവികളായി സംസാരിക്കുന്നു. ആഗ്രഹിക്കുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നു. പാപത്തിന്റെ ശമ്പളം മരണം എന്നു കേട്ടു ഞെട്ടാതെ പാപം ചെയ്യുകയും അനുഗ്രഹത്തിന്റെ നിമിഷങ്ങള്‍ ആസ്വദിച്ചു ജീവിക്കുകയും ചെയ്യുന്നു. ഉറപ്പിച്ചു പറയാം. നൊറോണയുടെ കഥകള്‍ മലയാളത്തില്‍ പുതിയൊരു ചാലുകീറുകയാണ്. മടപൊട്ടി ഒഴുകുന്ന മലവെള്ളപ്പാച്ചില്‍പോലെ മദം പൊട്ടിയൊഴുകുന്ന കാമനകളുടെ രൂക്ഷതൈലം.

കണ്ണും കോപ്പും കാണാത്തവന്‍ എങ്ങനെയായിരിക്കും ഒരു പെണ്ണിനെ വിവരിക്കുക? പി.എസ്.സി പരീക്ഷാ പരിശീലനത്തിനു പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥിയെ അസ്വസ്ഥനാക്കേണ്ട ചോദ്യമല്ല അത്. അതും രണ്ടു മക്കളുടെ തന്തയെ. കടലീന്നു മീന്‍ പിടിക്കുന്നതും കളഞ്ഞ് ചോദ്യമായ ചോദ്യങ്ങളും ഉത്തരങ്ങളും തൊള്ളതുറന്നു വായിക്കുന്നവനെ, മൂന്ന് അന്ധന്‍മാര്‍ ആനയെ വിവരിക്കുന്ന കഥയെഴുതിയ എഴുത്തുകാരന്റെ പേര് മനസ്സില്‍ പതിയാതെ വന്നപ്പോള്‍ കഥതന്നെ വായിച്ചുതുടങ്ങിയതാണ്. എത്തിച്ചേര്‍ന്നതോ മൂന്ന് അന്ധന്‍മാര്‍ ഒരു പെണ്ണിനെ വിവരിക്കുന്നതെങ്ങനെ എന്ന ചോദ്യത്തിലും അതു കേള്‍ക്കാന്‍ പൂതിയായി. ദാനിയേല്‍ എന്ന അന്ധനെ വേട്ടയാടിപ്പിടിച്ച് കൊണ്ടുവന്നപ്പോഴോ ഇത്തരത്തിനു പകരം അവന്‍ ഉന്നയിക്കുന്നതു മറുചോദ്യം.

ചേട്ടാ, ഒരു പെണ്ണ് പുരുഷനില്‍നിന്ന് എന്താണ് ആഗ്രഹിക്കുന്നത്?

മനസ്സില്‍ നൂറുകൂട്ടം കാര്യങ്ങള്‍ കിടന്നു പതഞ്ഞിട്ടും പൂതി പെരുത്ത് കാത്തിരുന്നു അന്ധന്‍ പെണ്ണിനെ വിവരിക്കുന്നതുകേള്‍ക്കാന്‍. പറഞ്ഞു പറ്റിക്കാനാണു ഭാവമെന്നുമനസ്സിലായപ്പോള്‍ ഏറുമാടത്തില്‍നിന്ന് ഉരത്തില്‍പിടിച്ചു തള്ളിയിട്ടു കൊല്ലാന്‍ നോക്കുന്ന ഇരുള്‍ രതിയിലെ ചേട്ടായിയോട് വായനക്കാര്‍ക്കു തോന്നുന്ന വികാരമെന്തായിരിക്കും. വിദ്വേഷമോ? വെറുപ്പോ? അറപ്പോ? സഹതാപമോ?

ഒരന്ധന്‍ പെണ്ണിനെ വിവരിക്കുന്നതു കേള്‍ക്കുന്ന ഭൂമിയിലെ ആദ്യത്തെയും അവസാനത്തെയും ആളായിമാറുന്ന ചേട്ടായിക്കൊപ്പം കാഴ്ചകളില്‍ നിന്നു നിറങ്ങള്‍ വാര്‍ന്നുപോയ അവസ്ഥയിലെത്തുന്നു വായനക്കാരും.

പിന്നെ കറുപ്പും വെളുപ്പുമടര്‍ന്ന് കുട്ടികള്‍ സ്ലേറ്റില്‍ കല്ലുപെന്‍സിലിനു കോറിയിട്ട പടം പോലെ കടല്‍… അടിപ്പലകനൊത്ത് ഒരു ഉല്ലാസക്കപ്പല്‍ കടലിലേക്ക് ആണ്ടുപോകുന്ന കാഴ്ച… ഒടുക്കത്തെ ഒപ്രുശ്മ പോലെ കേട്ട അന്ധന്റെ പെണ്ണുവിവരണം… പിന്നെ പിന്നെ അതും നേര്‍ത്തു നേര്‍ത്തില്ലാതായി….

ഈ ചേട്ടായിയെ കഥയ്ക്കുമുമ്പും നാം കണ്ടിട്ടില്ലേ. തിരയിലോ പഞ്ഞിമരത്തില്‍ കെട്ടിയുണ്ടാക്കിയ ഏറുമാടത്തിലോ അല്ല. ഉള്ളിന്റെ ഉള്ളില്‍. നൊറോണ ഇവിടെ കഥാപാത്രങ്ങളെ സൃഷ്ടിക്കുകയല്ല. മുഖംമൂടികള്‍ ഊരിക്കളഞ്ഞ് മനുഷ്യനെ അവതരിപ്പിക്കുകയാണ്. ആസക്തിയുടെ അടങ്ങാത്ത പൂതിയുമായി പമ്മിനടക്കുന്ന ചേട്ടായിമാരുടേതാണ് ലോകം എന്നു കാണിച്ചുതരികയാണ്. അവര്‍ക്കു മരണജലം കൊടുക്കാനുള്ള നിയോഗം ദാനിയേലിനു മാത്രമോ…

ആണും പെണ്ണുമാണു നൊറോണയുടെ അസംസ്‌കൃതവസ്തുക്കള്‍. ആഴക്കടലും ആകാശവുമാണ് ക്യാന്‍വാസ്. എല്ലാ നിറങ്ങളും കൂടിക്കലര്‍ന്നതോ ലയിച്ചുചേര്‍ന്നതോ ആയ ഒറ്റ നിറത്തിലാണു വരകളൊക്കെയും. കടവരാല്‍ എന്ന കഥയിലെ പ്രകാശത്തിന്റെ കാഴ്ച:

കട്ടിലില്‍ കിടന്ന തലയിണയെടുത്ത് ചുമരിലേക്കെറിഞ്ഞിട്ട് അയാള്‍ വയലറ്റുകെട്ടിടത്തിലേക്കു നോക്കി. അലക്കിയ വസ്ത്രങ്ങളുടെ കൂട്ടത്തില്‍, പാഷനിലകളുടെ പച്ചപ്പിനിടയിലൂടെ ഒരു ചുവപ്പു കാറ്റിലാടുന്നു.

ആസക്തിയുടെ ചുവപ്പുതന്നെ നൊറോണയുടെ നിറം. കടവരാലിലെ പ്രകാശനെ ചിമിരി മനസ്സിലാക്കുന്നതുപോലെ ഏതെങ്കിലും പെണ്ണ് എന്നെങ്കിലും ഒരു പുരുഷനെ മനസ്സിലാക്കിക്കാണുമോ. ഭാര്യ ഭര്‍ത്താവിനെ മനസ്സിലാക്കിക്കാണുമോ…

അയലത്തെ ഇരുനില വീട്ടിലെ ബാങ്ക് മാനേജര്‍ മരിച്ചത് അപ്രതീക്ഷിതമായി. മാനേജരുടെ ഭാര്യ വീട്ടില്‍ ഒറ്റയ്ക്കാണ്. ചിമിരി തുണിക്കടയില്‍ ജോലിക്കു പോയതോടെ പകല്‍ പ്രകാശനും വീട്ടില്‍ ഒറ്റയ്ക്കായി. അപ്രാപ്യമായ കനിയെക്കുറിച്ചുള്ള അദമ്യചിന്തകള്‍ പ്രകാശന്റെ മനസ്സില്‍ ആദ്യം വിതയ്ക്കുന്നത് ഭാര്യയായ ചിമിരിതന്നെ; നിങ്ങള്‍ക്കാബാങ്ക് മാനേജരുടെ ഭാര്യയെ വളച്ചുടെ…

പിന്നീടൊരിക്കല്‍ പ്രകാശന്‍തന്നെ ചിമിരിയോടു ചോദിക്കുന്നുണ്ട്-നീയെന്നാത്തിനാ അന്നങ്ങനെ പറഞ്ഞെതെന്ന്? ചിമിരി അപ്പോഴേക്കും അതു മറന്നുപോയിരുന്നു എന്തോന്ന്? ആ ബാങ്ക് മാനേജരുടെ ഭാര്യയെ വളയ്ക്കാന്‍. ഞാനതു കളിയാക്കി പറഞ്ഞതല്ലേ എന്നു ചിമിരി. പെരുമഴയില്‍ കാട്ടുറവപൊട്ടിയതുപോലെ ചിമിരി.

ഇരുള്‍രതിയും കടവരാലും കടന്നു കക്കുകളിയും തൊട്ടപ്പനും. എലേടെ സുഷിരങ്ങളും ആദമിന്റെ മുഴയും പൊണ്ണാച്ചിയും.ഭയാനക സൗന്ദര്യങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന അധോലോകമാണോ അതോ നമ്മുടെ സ്വന്തം ക്രൂര-കാരുണ്യ ലോകമാണോ നോറോണ അവതരിപ്പിക്കുന്നത്?

‘ഉത്തരം തേടലാണല്ലോ വായന;ജീവിതം പോലെതന്നെ….

കടപ്പാട്: മനോരമ ഓണ്‍ലൈന്‍

Comments are closed.