DCBOOKS
Malayalam News Literature Website

വെറുപ്പിനെ വരവേല്‍ക്കുന്നവര്‍

ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും

ഡോ. ടി. കെ ജാബിര്‍

മതേതര രാഷ്ട്രീയത്തില്‍ മാത്രമേ ഇന്ത്യയ്ക്ക് പ്രതീക്ഷയുള്ളു. ഏതൊരു രൂപത്തിലുള്ള മതാധിഷ്ഠിത രാഷ്ട്രീയവും ഒരു സംസ്‌കാരത്തിന്റെതന്നെ ഉന്മൂലനത്തില്‍ ആയിരിക്കും പര്യാവസാനിക്കുക. പുകമറകള്‍ സൃഷ്ട്ടിച്ചു കൊണ്ടുള്ള കേവല വാചാടോപങ്ങള്‍ ഉപരിപ്ലവമായ പുകമറകള്‍ മാത്രമാണ്. ജനാധിപത്യവല്‍ക്കരണം എന്നത് ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു യാഥാര്‍ഥ്യമാണ്. ഇന്ത്യയുടെ പ്രത്യേക രാഷ്ട്രീയ സന്ദര്‍ഭത്തില്‍ മതേതര രാഷ്ട്രീയത്തിന്റെ പങ്കെന്താണ് എന്ന വിഷയത്തില്‍ ഒരു പൊതു അന്വേഷണം നടത്തേണ്ടതുണ്ട്.

കേരളത്തിന്റെ സാമൂഹ്യ ആരോഗ്യത്തെ തികഞ്ഞ രോഗഗ്രസ്തമാക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയ കാലഘട്ടം മാറിക്കഴിഞ്ഞു. അപരവിദ്വേഷത്തിന്റെ വിളനിലമായി ഇവിടം മാറി. PACHAKUTHIRA DCBOOKSജ്ഞാനോദയവും നവോത്ഥാനവും ആധുനികതയും നടക്കുന്ന സന്ദര്‍ഭത്തില്‍തന്നെ യൂറോപ്പ് സാഹിത്യത്തിലൂടെയും വാമൊഴിയായും ജൂതരെ അപരവല്‍ക്കരിച്ച് ക്രമേണ കായികമായി ഇല്ലാതാക്കിക്കൊണ്ടിരുന്നത് ഓര്‍മ്മ വരുന്നു. വിശ്വസാഹിത്യകാരനായ ഷേക്‌സ്പിയറും, വോള്‍ട്ടയറും ഇതില്‍ പങ്കാളിത്തം വഹിച്ചിട്ടുള്ളതിന് ചരിത്രം സാക്ഷിയാണ്. അതേ യൂറോപ്പിലാണ് ആഗോള മനുഷ്യാവകാശ പ്രഖ്യാപനങ്ങള്‍ ഉണ്ടായത്. നിരവധി വൈരുധ്യങ്ങളും വിരോധാഭാസങ്ങളും അവിടെ ദര്‍ശിക്കാവുന്നതാണ്.

ന്യുനപക്ഷ വിഭാഗത്തോടുള്ള കടുത്ത മുന്‍ധാരണകളും വെറുപ്പും ചരിത്രത്തില്‍ രക്തപങ്കിലമായ ഏടുകള്‍ തീര്‍ത്ത അതീവ ഗൗരവതരമായ ഒരു സാമൂഹ്യ ചരിത്ര സാഹചര്യ
ത്തെ ഐലന്‍ പപ്പേ എന്ന ജ്യൂയിഷ് പണ്ഡിതന്‍ Contemporary Middle East: Israel (2018) എന്ന ഗ്രന്ഥത്തില്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിലാണ് ചാള്‍സ് ഡാര്‍വിന്‍ പരിണാമ സിദ്ധാന്തം പ്രസിദ്ധപ്പെടുത്തിയത്. പരിണാമസിദ്ധാന്തം വന്ന് അധികം താമസിയാതെ സെമിറ്റിക് വിരുദ്ധത റഷ്യയില്‍ ഈ സിദ്ധാന്തത്തിന്റെ പേരില്‍ അരങ്ങേറിയിട്ടുണ്ട്. അഥവാ അതിജീവന ശേഷിയുള്ളത് അതിജീവിക്കുന്നു (survival of the fittes) എന്ന ആശയത്തെ റഷ്യയിലെ സാറിസ്റ്റ് ഭരണകൂടം പിന്തുണയ്ക്കുകയുണ്ടായി. അഥവാ ജൂതര്‍ യൂറോപ്പിന് കൊള്ളാത്തവരാണ് എന്ന് ഭരണകൂടങ്ങള്‍തന്നെ പ്രഖ്യാപിക്കുകയുണ്ടായി. ഇത് കൂടുതല്‍ സജീവമായിരുന്നത് ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ ആയിരുന്നു. മറ്റൊരു പ്രധാനപ്പെട്ട വസ്തുത, ആഗോള സോഷ്യലിസ്റ്റ്- കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളില്‍ പങ്കാളിയാക്കി സെമിറ്റിക് വിരുദ്ധത ഇല്ലാതാക്കുവാനുള്ള ഉള്ള അവസരങ്ങള്‍ പോലും ജൂതര്‍ക്ക് നിഷേധിക്കപ്പെട്ടിരുന്നു. അഥവാ ജൂതരെ ഒരുവിധത്തിലും രക്ഷപെടുവാന്‍ അനുവദിക്കില്ലാ എന്ന് തീരുമാനിച്ച് ഉറപ്പിച്ച പോലെയായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടില്‍ തന്നെ യൂറോപ്യന്‍ വംശീയതയുടെ ശത്രുത.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  ഏപ്രില്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രില്‍  ലക്കം ലഭ്യമാണ്‌

 

Comments are closed.