DCBOOKS
Malayalam News Literature Website

ജനാധിപത്യം എന്ന ആന

‘തങ്കച്ചന്‍ മഞ്ഞക്കാരന്‍’ എന്ന പുസ്തകത്തെക്കുറിച്ച് ഇ.സന്തോഷ് കുമാര്‍

‘തങ്കച്ചന്‍ മഞ്ഞക്കാരന്‍’ എന്ന ഈ ലഘുനോവല്‍ 2009-ല്‍ എഴുതിയതാണ്. നമ്മുടെ രാഷ്ട്രീയത്തിലെ അന്നത്തെ ചില സംഭവവികാസങ്ങള്‍ ഈ രചനയ്ക്കു പ്രേരണയായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷം ഈ പുതിയ പതിപ്പു വരുമ്പോള്‍, നോവലില്‍ വിവരിക്കുന്ന രാഷ്ട്രീയം കൂടുതല്‍ കലുഷമായിത്തീര്‍ന്നിട്ടുണ്ടെന്നു തോന്നുന്നു. ഒരു കഥയില്‍മാത്രം ഒതുക്കാവുന്നതല്ല ഇപ്പോള്‍ അതു സൃഷ്ടിക്കുന്ന ആഘാതങ്ങള്‍.

Textരണ്ടു കാര്യങ്ങള്‍കൊണ്ട് ഈ കൃതി വ്യത്യസ്തമാണെന്നു ഞാന്‍ വിചാരിക്കുന്നു. ഒന്നാമതായി, പ്രകടമായ രാഷ്ട്രീയം–കക്ഷിരാഷ്ട്രീയം എന്നുതന്നെ പറയണം -പ്രമേയമാകുന്ന ഒരു രചനയാണ് ഇത്. സാഹിത്യത്തില്‍ രാഷ്ട്രീയം സൂക്ഷ്മമായ രീതിയില്‍ ഉപയോഗപ്പെടുത്തുന്നതാണ് നല്ലത് എന്നൊരു ധാരണ പുലര്‍ത്തുന്ന ഒരാളെന്ന നിലയില്‍ ഇങ്ങനെ പ്രത്യക്ഷരാഷ്ട്രീയം പറയുന്ന ഒരു കൃതി എഴുതുക എന്നതില്‍ വൈരുദ്ധ്യമുണ്ട്. അതൊരു മാറ്റമായിട്ടെടുക്കാമെന്നു തോന്നുന്നു. മറ്റൊന്ന്, ഈ കഥയില്‍ വരുന്ന ആക്ഷേപഹാസ്യമാണ്. പൊതുവില്‍ ഞാന്‍ സ്വീകരിക്കാറുള്ള എഴുത്തുരീതിയല്ല അത്. കാരണം ദുരന്തപര്യവസായിയായ പ്രമേയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്ന ഒരു മനസ്സാണ് എന്റേത്. അതു വായനയിലായാലും എഴുത്തിലായാലും അങ്ങനെയാണ്. ഹാസ്യത്തിനു പോലും ഇരുണ്ട ഒരര്‍ത്ഥതലമുണ്ടെന്നും ജീവിതത്തിലെ ദുഃഖാനുഭവങ്ങളെ ചിത്രീകരിക്കുന്നതിലൂടെയാണ് ഒരെഴുത്തുകാരന്‍ പരീക്ഷിക്കപ്പെടുന്നത് എന്നും ഞാന്‍ വിശ്വസിക്കുന്നു.

പക്ഷേ, മറ്റൊരര്‍ത്ഥത്തില്‍, മഞ്ഞക്കാരനിലെ ഹാസ്യം കളത്തിനു പുറത്തുനില്ക്കുന്നവര്‍ ഒരു സാധുമനുഷ്യനുമേല്‍ അടിച്ചേല്‍പ്പിക്കുന്നതാണ്. അയാള്‍ അതിന്റെ ഇരയായിത്തീരുന്നു എന്നതുകൊണ്ട് ഈ കറുത്ത ഫലിതം പോലും പ്രയോഗത്തില്‍ ദുഃഖാനുഭവമായിത്തീരുന്നു. ഈ പ്രമേയത്തിലേക്ക് എന്നെ ആകര്‍ഷിച്ച ഒരു ഘടകം അതാവാം. ‘തങ്കച്ചന്‍ മഞ്ഞക്കാരനി’ല്‍ വരുന്ന ജനാധിപത്യം ഒരു വലിയ ഫലിതമായി നമുക്ക് അനുഭവപ്പെടുന്നുണ്ട്. ഒരു പക്ഷേ, ഇതെഴുതപ്പെട്ടതിനുശേഷമുള്ള ഒരു വ്യാഴവട്ടക്കാലം ആ ചിന്തയെ ദൃഢീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. ചരിത്രത്തിലെ ഏറ്റവും സാര്‍ത്ഥകമായൊരു ഭരണക്രമം എന്ന നിലയില്‍ ജനാധിപത്യം നിലനില്‍ക്കുമ്പോഴും അതിന്റെ പ്രയോഗങ്ങളെ വക്രീകരിക്കുകയും ആക്ഷേപിക്കുകയും ചെയ്യുക എന്നത് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഒരു രീതിയായി മാറിയിട്ടുണ്ട്. ഇടയ്ക്കിടെ ആവര്‍ത്തിക്കപ്പെടുന്ന തെരഞ്ഞെടുപ്പുകളെ എങ്ങനെ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാം എന്നതിനുവേണ്ടി അവര്‍ ആവിഷ്‌കരിക്കുന്ന അടവുനയങ്ങളുടെയും പ്രയോഗിക്കുന്ന അടവുനടപടികളുടെയും മൊത്തത്തിലുള്ള ഒരു സമാഹാരമായി നമ്മുടെ ജനാധിപത്യം മാറിക്കഴിഞ്ഞിരിക്കുന്നു. അതോടൊപ്പം അധികാരം, ധനം, മതം, വര്‍ഗീയത, ജാതി, പ്രാദേശികത എന്നുവേണ്ട പണ്ടേരയുടെ പെട്ടി തുറന്നാല്‍ കിട്ടുന്ന സര്‍വ്വതും ഈയൊരു ലേബലില്‍ നമ്മുടെ മുന്നിലേക്കു വലിച്ചെറിയപ്പെടുന്നു. എല്ലാം കാണുമ്പോള്‍, ശരിയായ അര്‍ത്ഥത്തിലുള്ള ഒരു ജനാധിപത്യരീതിയെ സ്വീകരിക്കാന്‍ പോന്ന പക്വതയും ശേഷിയും നാം ആര്‍ജ്ജിക്കാനിരിക്കുന്നതേയുള്ളൂ എന്നു സംശയം തോന്നും. മാത്രവുമല്ല, പോയദശകത്തില്‍, ഈ കൃതിയുടെ പരിധിയില്‍ വരാതെപോയ ചില പ്രവണതകള്‍ ബീഭത്സമായ രീതിയില്‍ നമ്മുടെ രാഷ്ട്രീയമേഖലയില്‍ ശക്തിയാര്‍ജ്ജിക്കുന്നതു നാം കണ്ടു. പ്രകടമായ മതസ്പര്‍ദ്ധയും വര്‍ഗീയതയും വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ആയുധങ്ങളായി മാറുകയായിരുന്നു. പോയ നൂറ്റാണ്ടില്‍ മാനവരാശി നിരാകരിച്ച മത-തീവ്രദേശീയവാദങ്ങള്‍ അരങ്ങുകീഴടക്കുകയും പലപ്പോഴും നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. പകല്‍വെളിച്ചത്തില്‍ നടന്ന സംഘടിതമായ കുറ്റകൃത്യമായിരുന്നു ഇത്. ചെറിയചെറിയ നീക്കുപോക്കുകള്‍ എന്ന നിലയില്‍ ഏവരും ഇതില്‍ പങ്കാളികളായി. അതുകൊണ്ടുതന്നെ ഈയൊരു പിന്നോട്ടുനടത്തത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും മിക്കവാറും ആര്‍ക്കും തന്നെ കൈകഴുകുക സാധ്യമല്ല. തന്നെയുമല്ല, കക്ഷിരാഷ്ട്രീയത്തിലെ ഇത്തരം മാതൃകകളെ വിമര്‍ശിക്കുന്നവരെ അരാഷ്ട്രീയ
വാദികള്‍ എന്നുവിളിച്ച് ആക്ഷേപിക്കുന്ന ഒരു രീതി നിലവില്‍ വന്നിട്ടുണ്ടെന്നു തോന്നുന്നു. അതും ഒരു അടവുനയത്തിന്റെ ഭാഗമായിരിക്കണം.

ജനാധിപത്യത്തില്‍ യഥാര്‍ത്ഥത്തില്‍ വിശ്വസിക്കുന്ന ഒരു രാഷ്ട്രീയകക്ഷി എതിരാളികളുടെ പേരിനോടു സാമ്യമുള്ള പേരുകളില്‍, അവരുടെ ചിഹ്നത്തോടു സാദൃശ്യമുള്ള ചിഹ്നങ്ങളില്‍ ഡമ്മി സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കും എന്നു തോന്നുന്നുണ്ടോ? രാഷ്ട്രീയം തെരഞ്ഞെടുപ്പില്‍ ജയിക്കാനുള്ളതു മാത്രമാണെന്ന വിശ്വാസവും അതിലൂടെ നേടിയെടുക്കാവുന്ന ധന, അധികാരമോഹങ്ങളും മാത്രമാണ് പാര്‍ട്ടികളെ നയിക്കുന്നത് എന്നുള്ളത് വ്യക്തമാണ്. ഈയൊരു പ്രവൃത്തിയില്‍ എവിടെയാണ് ജനാധിപത്യം? എവിടെയാണ് രാഷ്ട്രീയം? നമ്മുടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പല തെരഞ്ഞെടുപ്പുകളിലും-വിശേഷിച്ചും പ്രാദേശികതെരഞ്ഞെടുപ്പുകളില്‍-ഭരണകക്ഷിക്ക് എതിരു നില്ക്കാന്‍ പേരിനൊരു സ്ഥാനാര്‍ത്ഥിയെപ്പോലും കിട്ടാത്ത അവസ്ഥയുണ്ട്. അക്രമവും ഭീഷണിയും നടപ്പുദീനംപോലെ നമ്മുടെ രാഷ്ട്രീയജീവിതത്തെ ബാധിച്ചിരിക്കുകയാണ്. ഇത്തരം ചില ആലോചനകളെയാണ് ‘തങ്കച്ചന്‍ മഞ്ഞക്കാരന്‍’ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത്. അങ്ങനെയല്ലാതെ, വെറുമൊരു പാവപ്പെട്ട മനുഷ്യന്റെ ജീവിതത്തിലെ പ്രതിസന്ധിയായും ഇതിനെ വായിക്കാവുന്നതേയുള്ളൂ. രാഷ്ട്രീയമോ അരാഷ്ട്രീയമോ ആവട്ടെ, ആത്യന്തികമായി മനുഷ്യജീവിതത്തെ അത് എങ്ങനെ ബാധിക്കുന്നു എന്നതാണല്ലോ പ്രധാനം. പുസ്തകരൂപത്തില്‍ വന്നതിനുശേഷം ചലച്ചിത്രാവിഷ്‌കരണത്തിനായി എന്നെ ഏറ്റവുമധികം ആളുകള്‍ സമീപിച്ചിട്ടുള്ളത് മഞ്ഞക്കാരനു വേണ്ടിയാണ്. ചലച്ചിത്രമേഖലയുമായി ബന്ധപ്പെട്ട പലപല കാരണങ്ങള്‍കൊണ്ട് അവയൊന്നും സാക്ഷാല്‍ക്കരിക്കപ്പെടാതെ പോയി. വൈകാതെത്തന്നെ മഞ്ഞക്കാരന്റെ ദൃശ്യരൂപം പുറത്തുവരും എന്നുതന്നെയാണ് എന്റെ പ്രതീക്ഷ.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.