DCBOOKS
Malayalam News Literature Website

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും തീഷ്ണവും ഉജ്ജ്വലവുമായ അദ്ധ്യായമാണ് നേതാജി സുഭാഷ് ചന്ദ്രബോസ്

ഡോ. പി.ജെ വിൻസെൻ്റ്

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും തീഷ്ണവും ഉജ്ജ്വലവുമായ അദ്ധ്യായമാണ് നേതാജി സുഭാഷ് ചന്ദ്രബോസ്. 1930കളില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ഗാന്ധിജിക്കൊപ്പം സ്വാധീനവും സമ്മതിയും അദ്ദേഹത്തിനുണ്ടായിരുന്നു. പുരോഗമന വാദികള്‍, റാഡിക്കല്‍ സോഷ്യലിസ്റ്റുകള്‍, കമ്യൂണിസ്റ്റുകള്‍, സാമ്രാജ്യത്വ വിരുദ്ധര്‍ എന്നിങ്ങനെ ബ്രിട്ടീഷ് വാഴ്ചയ്ക്കെതിരെ നിശിതമായ പോരാട്ടത്തിന് തയ്യാറായ ദേശസ്നേഹികളുടെ വിപുലമായ കൂട്ടായ്മ രൂപപ്പെടുത്താന്‍ നേതാജിക്കു കഴിഞ്ഞു.

ഗാന്ധിജിയെ അങ്ങേയറ്റം ബഹുമാനിക്കുകയും ‘രാഷ്ട്രപിതാവ്’ എന്ന് അഭിസംബോധന ചെയ്യുമ്പോഴും ‘ഗാന്ധിയന്‍ മാര്‍ഗ്ഗം’ നേതാജിക്കു സ്വീകാര്യമായിരുന്നില്ല. അഹിംസാ സിദ്ധാന്തവും സന്ധിയും ചര്‍ച്ചകളും ഇന്ത്യയുടെ മോചനത്തിന് സഹായകമാകുമെന്ന് അദ്ദേഹം വിശ്വസിച്ചില്ല. “ചരിത്രത്തിലെ യഥാര്‍ത്ഥ മാറ്റങ്ങള്‍ ഒന്നുംതന്നെ സാധ്യമാക്കിയത് ചര്‍ച്ചകളിലൂടെ ആയിരുന്നില്ല” എന്ന് നേതാജി പ്രഖ്യാപിച്ചു. സന്ധികളില്ലാത്ത പോരാട്ടമായിരുന്നു നേതാജിയുടെ മാര്‍ഗ്ഗം. രാജ്യത്തോടും ജനങ്ങളോടുമുള്ള കറകളഞ്ഞ ഐകദാര്‍ഢ്യവും അടിയുറച്ച ദേശസ്നേഹവുമാണ് നേതാജിയെ പോരാളിയെ രൂപപ്പെടുത്തിയത്.

കേംബ്രിഡ്ജില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി ഇന്ത്യയിലെത്തിയ നേതാജി സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാന്‍ സിവില്‍ സര്‍വീസ് (ഐ സി എസ്) ഉപേക്ഷിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തോടുള്ള വിയോജിപ്പ് മൂലം കല്‍ക്കത്തയിലേക്ക് പോയി ചിത്തരഞ്ജന്‍ ദാസിനൊപ്പം പ്രവര്‍ത്തിച്ചു. 1924- ഏപ്രില്‍ മാസത്തില്‍ രൂപീകൃതമായ കല്‍ക്കട്ട കോര്‍പ്പറേഷന്‍റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ടതോടെ ബംഗാള്‍ രാഷ്ട്രീയത്തില്‍ നേതാജി ശ്രദ്ധേയനായി. ചിത്തരഞ്ജന്‍ ദാസ് ആയിരുന്നു കോര്‍പ്പറേഷന്‍ മേയര്‍. പിന്നീട് നേതാജി കല്‍ക്കട്ട മേയറായും തെരഞ്ഞെടുക്കപ്പെട്ടു.

കോണ്‍ഗ്രസ്സിലെ സോഷ്യലിസ്റ്റ് ചിന്താഗതിക്കാരായ ചെറുപ്പക്കാരുടെ സംഘത്തിലെ പ്രധാനിയായി നേതാജി മാറി. നെഹ്റുവും സുഭാഷ് ചന്ദ്ര ബോസുമായിരുന്നു ഈ വിഭാഗത്തിന് നേതൃത്വം നല്‍കിയത്. ഗാന്ധിസവും അഹിംസാ മാര്‍ഗ്ഗവും സ്വീകരിച്ച് നെഹ്റു സോഷ്യലിസത്തിനുവേണ്ടി വാദിച്ചപ്പോള്‍ നേതാജി ഗാന്ധിസത്തെ നിരാകരിച്ചുകൊണ്ട് സോഷ്യലിസത്തെ സ്വീകരിച്ചു.

‘ലെഫ്റ്റിസം’ തന്‍റെ പ്രത്യയശാസ്ത്രമോ അതിന്‍റെ അടിസ്ഥാന പ്രമാണങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുംവിധം ആന്തരവല്‍ക്കരിക്കാനോ പ്രയോഗത്തില്‍ വരുത്തുവാനോ നേതാജി പരിശ്രമിച്ചതായി കാണുന്നില്ല. എന്നാല്‍ സോഷ്യലിസത്തിലെ സാമ്രാജ്യത്വ വിരുദ്ധതയും തുല്യതാ സങ്കല്‍പ്പവും അദ്ദേഹം സര്‍വ്വാത്മനാ സ്വീകരിച്ചു.

“ഇന്നത്തെ ഇന്ത്യന്‍ ജീവിതദശയില്‍ ലെഫ്റ്റിസം എന്നത് സാമ്രാജ്യത്വ വിരുദ്ധതയാണ്” എന്ന് നേതാജി പ്രഖ്യാപിച്ചു. “സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം ലെഫ്റ്റിസം സോഷ്യലിസം തന്നെയാണ്. ദേശീയജീവിതത്തെ സോഷ്യലിസം അടിസ്ഥാനമായി പുനര്‍ നിര്‍മ്മിക്കുക എന്നതാണ് സ്വതന്ത്ര ഭാരതത്തിന്‍റെ ദേശീയ കടമ” എന്നദ്ദേഹം തുടര്‍ന്നു പറഞ്ഞുവച്ചു. വലതുപക്ഷ നിലപാടുള്ളവരെ “സാമ്രാജ്യത്വവുമായി സന്ധി ചെയ്തവര്‍” എന്നദ്ദേഹം വിമര്‍ശിച്ചു.

ബാലഗംഗാധര തിലകിനേയും അരവിന്ദഘോഷിനെയുമെല്ലാം ഇടതുപക്ഷക്കാരായാണ് നേതാജി വീക്ഷിച്ചത്. ദേശീയതയാല്‍ പ്രചോദിതമായ സാമ്രാജ്യത്വ വിരുദ്ധതയിലാണ് സോഷ്യലിസത്തെ നേതാജി പ്രതിഷ്ഠിച്ചത്. അതുകൊണ്ടുതന്നെ കമ്യൂണിസത്തിലെ ഇന്‍റര്‍നാഷണലിസം അദ്ദേഹത്തിന് സ്വീകാര്യമായിരുന്നില്ല. അതേസമയം ‘ഗാന്ധിയന്‍ സോഷ്യലിസവും’ ഹിന്ദുത്വ സൈദ്ധാന്തികരായ ഡോ. മുബേ, ശ്യാമപ്രസാദ് മുഖര്‍ജി എന്നിവരുടെ ‘ഹിന്ദു സോഷ്യലിസവും’ നേതാജി നിരാകരിച്ചു. ഇന്ത്യയുടെ മതവൈവിധ്യവും ബഹുസ്വരതയും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചു. “എല്ലാ മതങ്ങള്‍ക്കും തുല്യ അവകാശം” എന്നതായിരുന്നു നേതാജിയുടെ മുദ്രാവാക്യം. സ്വതന്ത്ര ഭാരതം സോഷ്യലിസ്റ്റ് മതേതര ഭാരതമായിരിക്കണം എന്ന കാര്യത്തില്‍ നേതാജി നിഷ്കര്‍ഷ പുലര്‍ത്തി.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലെ മിതവാദ – വലതുപക്ഷ വിഭാഗത്തെ തോല്‍പ്പിച്ച് 1938-ല്‍ അദ്ദേഹം പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. ഗാന്ധിജിയുടെ സ്ഥാനാര്‍ത്ഥിയായ പട്ടാഭി സീതാരാമയ്യയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 1939-ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഗാന്ധിജിയുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് രാജിവച്ചു. 1939-ല്‍ ഫോര്‍വേഡ് ബ്ലോക്ക് രൂപീകരിച്ചു. കെ പി സി സി പ്രസിഡന്‍റ് ആയിരുന്ന മുഹമ്മദ് അബ്ദു റഹ്മാന്‍ സാഹിബ് കോണ്‍ഗ്രസ്സില്‍നിന്ന് രാജിവച്ച് ഫോര്‍വേഡ് ബ്ലോക്കില്‍ ചേര്‍ന്നു. കേരള ഘടകത്തിന്‍റെ പ്രസിഡന്‍റായി അദ്ദേഹം അറിയപ്പെട്ടു. ബംഗാള്‍ പ്രവിശ്യയില്‍ ഫോര്‍വേഡ് ബ്ലോക്കിന് വലിയ പിന്തുണ ലഭിച്ചു. അഖിലേന്ത്യാടിസ്ഥാനത്തില്‍ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ കഴിയും മുമ്പേ അദ്ദേഹത്തിന് ഇന്ത്യ വിടേണ്ടിവന്നു.

രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ട സന്ദര്‍ഭത്തില്‍ അച്ചുതണ്ടുശക്തികളുടെ സഹായത്തോടെ ഇന്ത്യയെ മോചിപ്പിക്കുക എന്ന ലക്ഷ്യവുമായി നേതാജി ജര്‍മ്മനിയിലേക്ക് പാലായനം ചെയ്തു. യൂറോപ്പിലെ ജര്‍മ്മന്‍ അധിനിവേശ രാജ്യങ്ങളിലുണ്ടായിരുന്ന ഇന്ത്യക്കാരെയും ഉത്തരാഫ്രിക്കയില്‍ തടവുകാരാക്കപ്പെട്ട ഇന്ത്യന്‍ സൈനികരെയും ചേര്‍ത്ത് ഇന്ത്യന്‍ ലീജിയന്‍ എന്ന സൈനികദളം രൂപീകരിച്ചു. ജര്‍മ്മന്‍ വിദേശ വകുപ്പില്‍ ‘സ്പെഷ്യല്‍ ഇന്ത്യന്‍ ഡിപ്പാര്‍ട്ട്മെന്‍റ്’ രൂപീകരിച്ചു. ബര്‍ലിനില്‍ ‘ഫ്രീ ഇന്ത്യ സെന്‍റര്‍’ സ്ഥാപിച്ചു. സ്ഥാനപതി കാര്യാലയത്തിന് തുല്യമായ പരിഗണന ഫ്രീ ഇന്ത്യാ സെന്‍ററിന് ലഭിച്ചു. ബര്‍ലിനിലെ ഫ്രീ ഇന്ത്യാ സെന്‍റര്‍ ആണ് ടാഗോറിന്‍റെ ‘ജനഗണമന’ ദേശീയഗാനമായി ആദ്യം അംഗീകരിച്ചത്. കുതിച്ചു ചാടുന്ന കടുവയുടെ ചിത്രം ആലേഖനം ചെയ്ത മൂവര്‍ണ്ണക്കൊടി ദേശീയ പതാകയായി സ്വീകരിച്ചു.

ഹിറ്റ്ലറുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് ജപ്പാനിലേക്കു കടന്ന നേതാജി 1943 ജൂലായ് 4-ന് റാഷ്ബിഹാരി ബോസ് രൂപീകരിച്ച ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ നേതൃത്വം ഏറ്റെടുത്തു. ജൂലൈ 5 ന് ആസാദ് ഹിന്ദ് ഫൗജ് അഥവാ ഐ.എന്‍.എ. രൂപീകരിച്ച വിവരം അദ്ദേഹം ലോകത്തെ അറിയിച്ചു. തുടര്‍ന്ന് സിങ്കപ്പൂര്‍ ആസ്ഥാനമായി ‘സ്വതന്ത്ര ഭാരത സര്‍ക്കാര്‍’ അഥവാ ആസാദ് ഹിന്ദ് സര്‍ക്കാര്‍ രൂപീകരിച്ചു. ഈ പ്രവാസി സര്‍ക്കാരിലെ ഏക വനിതാ അംഗം ഐ എന്‍ എ യുടെ ഝാന്‍സി റെജിമെന്‍റിന് നേതൃത്വം നല്‍കിയ ക്യാപ്റ്റന്‍ ലക്ഷ്മിയായിരുന്നു. ജപ്പാന്‍റെ പിന്തുണയോടെ ഇന്ത്യയെ മോചിപ്പിക്കാന്‍ കഴിയുമെന്ന് നേതാജി കരുതി. ഐ എന്‍ എ പോരാളികള്‍ ഇംഫാല്‍ വരെ മുന്നേറുകയും ചെയ്തു. എന്നാല്‍ ജപ്പാന്‍റെ പരാജയത്തോടെ ഐ എന്‍ എയും ചിതറപ്പെട്ടു. നിരവധി ഐ എന്‍ എ ഭടന്മാര്‍ കൊല്ലപ്പെടുകയും അവശേഷിച്ചവര്‍ ബ്രിട്ടീഷ് സര്‍ക്കാരിനു മുന്നില്‍ കീഴടങ്ങുകയും ചെയ്തു.

ഇന്ത്യന്‍ ദേശീയതയാല്‍ പ്രചോദിതമായ രാജ്യസ്നേഹികളുടെ മഹത്തായ പോരാട്ടത്തിന്‍റെയും രക്തസാക്ഷിത്വത്തിന്‍റെയും വീരഗാഥയാണ് ഐ എന്‍ എ. 1945 ആഗസ്റ്റ് 18ന് തായ്വാനിലെ തെയ്ഹോക് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നേതാജി കൊല്ലപ്പെട്ടതോടെ ‘നേതാജി’ ഇല്ലാത്ത ഭാരതം അനാഥമായി.

നേതാജി എന്ന അത്ഭുതം നേതാജിയുടെ മരണത്തിലെ ദുരൂഹത ഇപ്പോഴും ഒരു സമസ്യയായി തുടരുന്നു. നേതാജി തിരിച്ചുവരുമെന്നും ‘ഇന്ത്യന്‍ സോഷ്യലിസം’ സ്ഥാപിക്കുമെന്നും വിശ്വസിക്കുന്നവര്‍ നിരവധിയാണ്. നെഹ്റു നിയമിച്ച ഷാനവാസ് കമ്മീഷന്‍, ഇന്ദിരാഗാന്ധിയുടെ കാലത്തെ ഖോസ്ലാ കമ്മീഷന്‍, വാജ്പേയി സര്‍ക്കാര്‍ നിയമിച്ച മുഖര്‍ജി കമ്മീഷന്‍ എന്നിവയ്ക്കൊന്നും നേതാജിയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിനിടെ നെഹ്റുവിന്‍റെ നിര്‍ദ്ദേശപ്രകാരം സോവിയറ്റ് യൂണിയനില്‍വച്ച് നേതാജിയെ വധിച്ചു എന്ന വാദവുമായി സുബ്രഹ്മണ്യ സ്വാമി രംഗത്തുവന്നു. എല്ലാറ്റിനും നെഹ്റുവില്‍ കുറ്റം കാണുന്ന (നെഹ്റു ബാഷിംഗ്) ഹിന്ദുത്വ അജണ്ടയാണ് ഇതിനു പിന്നില്‍. നെഹ്റുവിനെയും കമ്മ്യൂണിസ്റ്റുകാരെയും സംശയത്തിന്‍റെ മുനയില്‍ നിര്‍ത്താനുള്ള സുഗാലതന്ത്രമാണിത്. വിഭജിത രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവര്‍ ദേശീയ ഐക്യത്തിന്‍റെ സമുദ്രശക്തി ആന്തരവല്‍ക്കരിച്ച നേതാജിയുടെ ജീവിതവും മരണവും ദുരുപയോഗം ചെയ്യുന്നത് ചരിത്രത്തോടും രാഷ്ട്രത്തോടുമുള്ള കടുത്ത അനീതിയാണ്.

ഐ എന്‍ എ വിചാരണ 1945-46 കാലത്ത് ഐ എന്‍ എ ഭടന്മാരെ ‘രാജ്യദ്രോഹക്കുറ്റം’ ചുമത്തി വിചാരണ ചെയ്യുന്നതിനെതിരെ ശക്തമായ പോരാട്ടം ഉയര്‍ന്നുവന്നു. ഐ എന്‍ എ പതാകയും ചെങ്കൊടിയുമേന്തി ആയിരക്കണക്കിന് രാജ്യസ്നേഹികള്‍ പോരാട്ടമുഖത്ത് അണിനിരന്നു. സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റ് – തൊഴിലാളി സംഘടനകളുമാണ് ഐ എന്‍ എ ഭടന്മാര്‍ക്കുവേണ്ടി സമരം ചെയ്തത്. 1946-ലെ നാവിക കലാപകാലത്തും റോയല്‍ ഇന്ത്യന്‍ നേവിയിലെ ഭടന്മാര്‍ക്കൊപ്പം തൊഴിലാളികളും കമ്യൂണിസ്റ്റുകാരും അണിനിരന്നു.

1942-ലെ ക്വിറ്റ് ഇന്ത്യ സമരത്തിനുശേഷം ഏറ്റവും ശക്തമായ സാമ്രാജ്യത്വ വിരുദ്ധ ജനമുന്നേറ്റങ്ങളായിരുന്നു ഇവ രണ്ടും. സോഷ്യലിസ്റ്റ് പാരമ്പര്യം നേതാജി അനുയായികള്‍ സ്വതന്ത്ര ഇന്ത്യയില്‍ ഇടതുപക്ഷത്തിനൊപ്പം അണിനിരന്നു. ക്യാപ്റ്റന്‍ ലക്ഷ്മി ഇടതുപക്ഷത്തിന്‍റെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയുണ്ടായി. അവരുടെ പുത്രി സുഭാഷിണി അലി സി പി ഐ (എം) കേന്ദ്ര കമ്മിറ്റി അംഗമാണ് (ക്യാപ്റ്റന്‍ ലക്ഷ്മി സി പി ഐ (എം) അംഗമായിരുന്നു. ഫോര്‍വേര്‍ഡ് ബ്ലോക്ക് ഇടതുപക്ഷ സോഷ്യലിസ്റ്റ് പ്രസ്ഥാനമായി ഇപ്പോഴും തുടരുന്നു.

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ സോഷ്യലിസ്റ്റ് – ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതാക്കളും സംഘാടകരുമായി ഐ എന്‍ എ ഭടന്മാരും ഫോര്‍വേഡ് ബ്ലോക്കും മാറി. ജയപ്രകാശ് നാരായണന്‍റെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനും നേതാജിയുടെ അനുയായികളും ആരാധകരും സജീവ സാന്നിധ്യമായി.

ഐ എന്‍ എയുടെ രൂപീകരണത്തിലും പ്രവര്‍ത്തനങ്ങളിലും നേതൃത്വപരമായ പങ്കുവഹിച്ച മലയാളികള്‍ നിരവധിയാണ്. ഇക്കൂട്ടത്തില്‍ വക്കം അബ്ദുള്‍ ഖാദര്‍, ടി.പി. കുമാരന്‍ നായര്‍ എന്നിവര്‍ തൂക്കിലേറ്റപ്പെട്ടു. ക്യാപ്റ്റന്‍ ലക്ഷ്മിക്കൊപ്പം നാരായണി അമ്മാള്‍, മിസ്സിസ്സ് പി.കെ. പൊതുവാള്‍ തുടങ്ങിയ വനിതകള്‍ ഐ എന്‍ എയുടെ ഭാഗമായി. എന്‍. രാഘവന്‍, എ.സി.എന്‍. നമ്പ്യാര്‍, കണ്ണേമ്പിള്ളി കരുണാകര മേനോന്‍, എന്‍.എ. നായര്‍ തുടങ്ങിയവര്‍ ഐ എന്‍ എയുടെ മുന്നണി പോരാളികളായിരുന്നു. ക്യാപ്റ്റന്‍ ലക്ഷ്മി അടക്കമുള്ള ഐ എന്‍ എ ഭടന്മാര്‍ പിന്നീട് കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു. അഖിലേന്ത്യാ തലത്തില്‍ സോഷ്യലിസ്റ്റ് – ഇടതുപക്ഷ – കമ്യൂണിസ്റ്റ് ധാരയുമായി ഐക്യപ്പെട്ട് പ്രവര്‍ത്തിച്ച നേതാജിയുടെ അനുയായികല്‍ സാമ്രാജ്യത്വ വിരുദ്ധ സോഷ്യലിസ്റ്റ് ഇന്ത്യ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിച്ചു.

എല്ലാ മതങ്ങളോടുമുള്ള സമഭാവന, സാമ്രാജ്യത്വ വിരുദ്ധത, കറകളഞ്ഞ ദേശീയത, സോഷ്യലിസം എന്നിങ്ങനെ നേതാജി മുന്നോട്ടുവച്ച ആശയങ്ങള്‍ സമകാലീന ഇന്ത്യയില്‍ ഏറെ പ്രസക്തമാണ്.

Comments are closed.