DCBOOKS
Malayalam News Literature Website

കാശ്മീരിനെ വെട്ടിപിടിച്ചതിനു പിന്നില്‍ സാമ്പത്തികം മാത്രം: കെ.അജിത

കാശ്മീരിനെ വെട്ടിപിടിച്ചത് കോര്‍പ്പറേറ്റ് ഗ്രൂപ്പുകളുടെ താല്പര്യത്തിനനുസരിച്ചാണെന്നും അതിനു പിന്നില്‍ സാമ്പത്തികതാല്പര്യം മാത്രമാണെന്നും സാമൂഹ്യപ്രവര്‍ത്തക കെ.അജിത. സ്‌പേസസ് ഫെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ‘നഷ്ടപ്പെട്ട ഇടങ്ങള്‍ നഷ്ടപ്പെട്ട ജീവിതങ്ങള്‍’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. തന്റെ ചെറുപ്പകാലത്തൊന്നും മിശ്രവിവാഹം ഇത്രവലിയ പ്രശ്‌നങ്ങളായിരുന്നില്ല. നിരന്തരപോരാട്ടങ്ങളിലൂടെ മാത്രമെ സാമൂഹ്യമാറ്റം സാധ്യമാകുകയുള്ളൂവെന്നും അതിനായി നിരന്തരപരിശ്രമം ആവശ്യമാണെന്നും അജിത കൂട്ടിച്ചേര്‍ത്തു.

താഴെ തട്ടിലുള്ള മനുഷ്യന്‍ ഒരിക്കലും അറിവുകൊണ്ട് ശക്തിപ്പെടരുത് എന്ന കരുതുന്നവരാണ് ഓരോ അധികാര വര്‍ഗ്ഗവുമെന്ന് എഴുത്തുകാരി സാറാ ജോസഫ് പ്രതികരിച്ചു. ചങ്കുറപ്പുള്ള സ്ത്രീകള്‍ നടത്തിയ സമരങ്ങളാണ് പല മാറ്റങ്ങള്‍ക്കും വഴിവെച്ചത്. കഴിഞ്ഞ 73 വര്‍ഷങ്ങളിലായി ഇന്ത്യ ജീവിച്ചുതീര്‍ത്ത സ്വാതന്ത്ര്യം യഥാര്‍ത്ഥസ്വാതന്ത്ര്യം അല്ലെന്നും സാറാ ജോസഫ് അഭിപ്രായപ്പെട്ടു.

ബുധിനി എന്ന നോവലെഴുതാനുണ്ടായ സാഹചര്യത്തെക്കുറിച്ച് സാറാ ജോസഫ് വിവരിച്ചപ്പോള്‍ ഈ നോവല്‍ ഇന്ത്യയുടെ ചരിത്രത്തെ വീണ്ടെടുക്കുന്നതും, ഇന്ത്യ എന്തെന്ന് കാണിച്ച തരുന്നതുമാണെന്ന് സി. എസ്. ചന്ദ്രിക അഭിപ്രായപ്പെട്ടു. ഒന്നിച്ചുനിന്നാല്‍ മാത്രമേ അവശേഷിക്കുന്ന ജനാധിപത്യ ഇടങ്ങളെയെങ്കിലും നഷ്ടപ്പെടാതെ സംരക്ഷിക്കാനാവൂ എന്നും സി.എസ് ചന്ദ്രിക വ്യക്തമാക്കി.

സംവാദത്തിനു ശേഷം നടന്ന ചടങ്ങില്‍ കെ. അജിതയുടെ ‘ഓര്‍മയിലെ തീനാളങ്ങള്‍’ എന്ന പുസ്തകം പ്രകാശനം ചെയ്തു. സി.എസ് ചന്ദ്രിക സാറാ ജോസഫിന് നല്‍കിയായിരുന്നു പുസ്തകപ്രകാശനം. ജയില്‍ വാസത്തിനും പ്രക്ഷുബ്ധമായ ജീവിതസാഹചര്യത്തിനും ശേഷം തന്റെ സാധാരണ ജീവിതത്തെ കുറിച്ച് സംസാരിക്കുന്നതാണ് ഈ പുസ്തകമെന്ന് കെ അജിത പറഞ്ഞു. ഡി സി ബുക്‌സാണ് ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Comments are closed.