DCBOOKS
Malayalam News Literature Website

‘ശബ്ദമുണ്ടാക്കാതെ ചില്ല് പൊട്ടിക്കാം, എളുപ്പത്തില്‍ കമ്പി വളയ്ക്കാം, ഉറങ്ങുന്നവരുടെ ഉറക്കമളക്കാം’; മോഷണവിദ്യകള്‍ പങ്കുവെച്ച് തസ്‌കരന്‍ മണിയന്‍പിള്ള

‘നനഞ്ഞ തോര്‍ത്തുമുണ്ട് പൊത്തി ജനല്‍ചില്ലില്‍ ചെറിയൊരു തട്ടുകൊടുത്താല്‍ മതി, ജനാലച്ചില്ല് പൊട്ടുന്ന ശബ്ദം കേള്‍ക്കില്ല, നിരന്തരശ്രമങ്ങള്‍ കൊണ്ട് സിദ്ധിച്ച മെയ്‌വഴക്കത്തോടെ കമ്പികള്‍ വളച്ചു അകത്തുകയറുമ്പോള്‍ വീടിനുള്ളില്‍ ഉറങ്ങുന്നവരുടെ ഉറക്കം അളക്കാന്‍ സാധിക്കും. അതിനായി ഉള്ളംകാലില്‍ ഊതിയാല്‍ മതി.’ തസ്‌കരന്‍ മണിയന്‍പിള്ളയുടെ മോഷണാനുഭവങ്ങള്‍ നിശാഗന്ധിയിലെ വലിയ സദസ് കൗതുകത്തോടെയാണ് ശ്രവിച്ചത്. സ്‌പേസസ് ഫെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ തസ്‌കരന്‍ മണിയന്‍പിള്ള പങ്കെടുത്ത സംവാദം ഏറെ കൗതുകം ജനിപ്പിക്കുന്നതായിരുന്നു.

കമ്പി വളച്ചു കയറാനും അടുക്കള വഴി കയറാനുമാണ് ശ്രമിച്ചിട്ടുള്ളത്. മുന്നിലുള്ള വാതിലിലൂടെ കയറാന്‍ ഇതുവരെ ധൈര്യമുണ്ടായിട്ടില്ലെന്നും മണിയന്‍പിള്ള പറഞ്ഞു. കയറുന്ന വീട്ടില്‍ സമയം ഉണ്ടെങ്കില്‍ ആ വീട്ടിലെ കുളിമുറിയില്‍ കുളിക്കുകയും അവരുടെ വസ്ത്രങ്ങള്‍ ധരിച്ച് തിരികെ പോവുകയും ചെയ്യും. ഇതുവരെയും സ്ത്രീകളെ ഉപദ്രവിക്കാനോ അവരുടെ ശരീരത്തില്‍ കിടക്കുന്ന ആഭരണങ്ങള്‍ എടുക്കാനോ ശ്രമിച്ചിട്ടില്ല. പതിനാറാം വയസ്സില്‍ തുടങ്ങിയ മോഷണം ഒരു കലയെ പോലെയാണ് സ്‌നേഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോഷ്ടിച്ച സമ്പാദ്യങ്ങള്‍ എന്ത് ചെയ്യുന്നുവെന്ന സദസ്സിന്റെ സംശയത്തിന് കളവുമുതല്‍ കൊണ്ട് താന്‍ നാലു പെണ്‍കുട്ടികളുടെ വിവാഹം നടത്തികൊടുത്തിട്ടുണ്ട് എന്ന് അദ്ദേഹം മറുപടി നല്‍കി.

പി.ജി.സുരേഷ് കുമാര്‍, പോള്‍ മാഞ്ഞൂരാന്‍ എന്നിവരും തസ്‌കരന്‍ മണിയന്‍പിള്ളയ്‌ക്കൊപ്പമുള്ള സംവാദത്തില്‍ പങ്കെടുത്തിരുന്നു.

Comments are closed.