DCBOOKS
Malayalam News Literature Website

ടി.പത്മനാഭന്റെ കഥാസമാഹാരം ‘മരയ’ രണ്ടാം പതിപ്പില്‍

അടക്കിപ്പിടിച്ച വൈകാരികത ഉള്ളില്‍ത്തീര്‍ക്കുന്ന വിങ്ങലുകളെ ഭാഷയിലേക്ക് ആവിഷ്‌ക്കരിക്കുന്നതെങ്ങനെ എന്നതിന്റെ ഉത്തമോദാഹരണങ്ങളാണ് ടി.പത്മനാഭന്റെ കഥകള്‍. ഒട്ടും വാചാലമല്ലാതെ, ആലങ്കാരികതകളില്ലാതെ ഈ കഥകളിലെ ഭാഷ നമ്മോട് മന്ത്രിക്കുകയാണ് ചെയ്യുന്നത്. ഈ നിമന്ത്രണങ്ങള്‍ നമ്മെ വൈകാരികലോകത്തിന്റെ ചെറുതുരുത്തുകളിലേക്ക് ആനയിക്കുന്നു. അവിടെ നാം ഏകാന്തരായി സ്വച്ഛത അനുഭവിക്കുന്നു.

എണ്‍പത്തിയേഴാം വയസ്സില്‍ ടി. പത്മനാഭന്‍ എഴുതിയ ‘മരയ‘ എന്ന കഥ ഉള്‍പ്പടെ എട്ട് കഥകളാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. മലയാളകഥയെ സ്‌നേഹിക്കുന്ന, പത്മനാഭന്റെ കഥകളെ ഇഷ്ടപ്പെടുന്ന വായനക്കാര്‍ക്ക് പുതിയൊരു വായനാനുഭവവമാണ് ഈ കഥകള്‍ സമ്മാനിച്ചത്.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കാവുമ്പായി നാരായണന്‍ എന്നയാളുടെ സ്‌നേഹനിര്‍ബന്ധത്തിന് വഴങ്ങി അകലെയുള്ള ഒരു സ്‌കൂളിന്റെ വാര്‍ഷികത്തിന് പത്മനാഭന്‍ പങ്കെടുക്കുന്നു. അതിന്റെ അനുഭവങ്ങളും, എന്തൊക്കെയോ നിഗൂഢസത്യങ്ങള്‍ ഉള്ളില്‍ ഒളിപ്പിച്ച്, ‘സൗണ്ട് ഓഫ് മ്യൂസിക്’ എന്ന ബോളിവുഡ് ചിത്രത്തിലെ നായികയായ സിസ്റ്റര്‍ മരയയെ പോലെ രൂപസാദൃശ്യത്തോടും പ്രസരിപ്പോടും ഓടിനടന്ന സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ മരയയെ പരിചയപ്പെടുന്നതമായ ഓര്‍മ്മകളാണ് ‘മരയ‘ എന്ന കഥയ്ക്കാധാരം.

ആശുപത്രിക്കിടക്കയില്‍വച്ച് കണ്ടുമുട്ടിയ ശിഖ എന്ന പെണ്‍കുട്ടിയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുന്ന ‘ശിഖ’, ഷോപ്പിങ് മാളില്‍ അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പം മോട്ടോര്‍സൈക്കിളിനായി ബഹളംവച്ചുവന്ന അന്‍വര്‍ എന്ന ആറുവയസ്സുകാര്‍ കുട്ടിയെ ഓര്‍മിക്കുന്ന ‘കൊച്ചുചങ്ങാതി’, ‘മദ്ധ്യവേനല്‍ സ്വപ്‌നം’, ട്രെയിന്‍ യാത്രയില്‍ കണ്ടുമുട്ടിയ സ്‌നേഹസമ്പന്നമായ ഒരുകുടുംബത്തിന്റെ ഓര്‍മ പങ്കുവയ്ക്കുന്ന ‘പൊന്നിന്‍കുടം’, ‘ഹിമവാന്‍’, ‘ഒരു വീട് നോക്കണം വാടകയ്ക്ക് മതി’ തുടങ്ങി ടി. പത്മനാഭന്റെ ഓര്‍മകളില്‍ തിളങ്ങിനില്‍ക്കുന്ന അനുഭവങ്ങളാണ് ഇതിലെ കഥകളോരോന്നും.

കഥയുടെ എഴുപതാണ്ടുകള്‍ പൂര്‍ത്തിയാക്കിയ സാഹിത്യ കുലപതിയുടെ തൂലികത്തുമ്പില്‍ പിറവിയെടുത്ത മരയയുടെ രണ്ടാം പതിപ്പ് ഇപ്പോള്‍ ഡി.സി ബുക്‌സ് പുറത്തിറക്കിയിട്ടുണ്ട്.

Comments are closed.