DCBOOKS
Malayalam News Literature Website

റോജര്‍ ഫെഡററും എന്റെ കളിജീവിതവും

എം. ലീലാവതി

മാർച്ച് ലക്കം പച്ചക്കുതിരയില്‍

‘കളി’ യിലെ പ്രയോഗപര്‍വം കേവലം ശൂന്യംതന്നെയാണെങ്കിലും ആസ്വാദനപര്‍വം അങ്ങനെയല്ല. വിംബിള്‍ഡന്‍ മത്സരങ്ങളും തുല്യപ്രധാനമെന്നു ലോകം അംഗീകരിച്ചിട്ടുള്ള മറ്റു മത്സരങ്ങളും കാണാന്‍ ഞാന്‍ ടി.വി.യുടെ മുന്നില്‍ ചടഞ്ഞിരിക്കാറുണ്ട്. സമയം വെറുതേ കളയുന്നുവെന്നുവെന്ന തോന്നലുണ്ടാവാറില്ല. സ്ത്രീകളുടെ മത്സരങ്ങളില്‍ വമ്പന്‍ നേട്ടങ്ങളുണ്ടാക്കിയവരോടുള്ള സ്നേഹാദരങ്ങളിലെ ആത്മാര്‍ത്ഥത, ബൃഹദാരണ്യകോപനിഷത്തില്‍ ഉള്ള ആ പദപ്രയോഗത്തിന്റെ ശരിയായ അര്‍ത്ഥമെന്തെന്നതിനെക്കുറിച്ച് എനിക്കുള്ള ഉത്തമവിശ്വാസത്തിനു നിരക്കുന്നതുതന്നെയാണ്. സ്നേഹിക്കപ്പെടുന്നവര്‍ക്കുവേണ്ടി എന്നതിനേക്കാള്‍ തനിക്കുതന്നെയുള്ള സന്തുഷ്ടിയും ധന്യതയുമാണ് ‘ആത്മാര്‍ത്ഥം’ എന്ന പദത്തിന്റെ വിവക്ഷിതം.

കല, സാഹിത്യം, കളി എന്നിവയുടെ ആസ്വാദനത്തിലൂടെ ഉണരുന്ന ആനന്ദം നിസ്വാര്‍ത്ഥവും ആത്മീയവുമാണ്. ഉള്ളഴിഞ്ഞ സഹാനുഭൂതിയാല്‍ പ്രേരിതമായ ദാനങ്ങളില്‍നിന്നും ത്യാഗങ്ങളില്‍നിന്നും ഉളവാകുന്ന ആനന്ദംമാത്രമേ അതിനെ അതിശയിക്കാവുന്ന അനുഭൂതിയായി ഈ പ്രപഞ്ചത്തിലുള്ളൂ. ശാസ്ത്രത്തിന്റെ വിസ്മയകരവും സ്‌ഫോടനാത്മകവുമായ വികാസത്തെ ആയുധനിര്‍മ്മിതിയിലും സഹജാതരെ മൃതിയിലേക്കും തീരാദുരിതങ്ങളിലേക്കും നിഷ്ഠുരമായി ഹോമിച്ചതിലും എത്തിച്ച പ്രവര്‍ത്തനങ്ങള്‍ കൊടുംപാപകര്‍മ്മങ്ങളായിരുന്നു; അതോടൊപ്പം ഉണ്ടായ പുണ്യകര്‍മ്മങ്ങളിലൊന്നായ ടെലിവിഷന്‍ Pachakuthira Digital Editionപ്രവര്‍ത്തനമാകട്ടെ ലോകത്തിന്റെ ഏതു മൂലയിലും നടക്കുന്ന കളിമത്സരങ്ങള്‍ തത്സമയം കണ്ട് ആനന്ദിക്കാനുള്ള ഭാഗ്യം നല്കി. മത്സരങ്ങളിലൂടെയും മനുഷ്യവര്‍ഗ്ഗത്തെ ഒന്നിപ്പിക്കാമെന്ന വെളിപാട് മനുഷ്യവര്‍ഗത്തിനുണ്ടായത് ലോകവ്യാപകമായി കളിമത്സരങ്ങള്‍ സംഘടിപ്പിക്കാമെന്ന ആശയത്തിന്റെ ഉദയത്തോടെയാണ്. ലോകജനതയ്ക്ക് ഒട്ടാകെ പോരിനുള്ള മൗലികമനഃപ്രവണത എന്നാണോ കളിയില്‍മാത്രം കേന്ദ്രിതമാകുന്നത്, എന്നാണോ രാഷ്ട്രം, മതം, വര്‍ഗ്ഗം, വര്‍ണ്ണം, ഉപഭോഗം മുതലായവയുടെ പ്രേരണകളാലുള്ള യുദ്ധങ്ങള്‍ ഒടുങ്ങുന്നത്, നിയതി നല്കിയ അനുഗ്രഹമായ ബുദ്ധിശക്തിക്കു മനുഷ്യവര്‍ഗം അര്‍ഹത നേടുന്നത് അന്നായിരിക്കും.

വീരാരാധനയ്ക്കുള്ള അന്തസ്ത്വര കളികള്‍, സാഹിത്യം, സംഗീതം, നൃത്തം, വാദ്യം മുതലായ കലകള്‍ എന്നിവയിലെ അനുഗൃഹീത ധീമത്തുക്കളില്‍ കേന്ദ്രീകൃതമാവുന്ന ആ കാലത്തായിരിക്കും മനുഷ്യന്റെ അന്തഃകരണപരിണാമം ഭൂസ്വര്‍ഗത്തിലേക്കുള്ള വഴിയിലെത്തിച്ചേരുന്നത്. സംഹാരാത്മകമായ യുദ്ധങ്ങളുണ്ടാക്കുന്നവര്‍, അതിലേര്‍പ്പെട്ട് ആത്മാഹൂതി ചെയ്യേണ്ടിവരുന്നവരില്‍ മാത്രം വീരാരാധന കേന്ദ്രീകൃതമാകണമെന്ന സന്ദേശം പ്രചരിപ്പിക്കുന്നു. നാടിനുവേണ്ടി യുദ്ധംചെയ്തു മൃത്യുവരിക്കുന്നവര്‍ ത്യാഗധീരന്മാരാണ്; സംശയമില്ല. പക്ഷേ, യുദ്ധങ്ങളുണ്ടാക്കുന്നവര്‍ അക്കാരണത്താല്‍ വാഴ്ത്തപ്പെടേണ്ടവരല്ല. യുദ്ധത്തിലേര്‍പ്പെട്ടു മരിക്കേണ്ടിവരുന്നവരും അംഗഭംഗം വന്ന് ആജീവനാന്തം നരകിക്കുന്നവരും ഭൂമുഖത്ത് ഇല്ലാതാവണമെന്നാണ് മനുഷ്യന്‍ ഇച്ഛിക്കേണ്ടത്. അതിനുള്ള ഏകമാര്‍ഗം മത്സരിക്കാനുള്ള പ്രവണതയെ സംഹാരക്രിയയിലേക്കു വളര്‍ത്തുന്നതിനു പകരം സൃഷ്ടി പ്രക്രിയകളിലേക്കു വികസിപ്പിക്കലാണ്. സര്‍ഗ്ഗശക്തിധനരായ കവികളും കലാകാരന്മാരും ഖേലനപ്രതിഭകളും വീരന്മാരായി വാഴ്ത്തപ്പെടുകയും ‘പരാക്രമി’ കളായ ശത്രുസംഹാരകര്‍ ഇകഴ്ത്തപ്പെടുകയും ചെയ്യുന്ന കാലമാണ് ‘ദൈവരാജ്യം ഭൂമിയിലും വരേണമേ’ എന്ന പ്രാര്‍ത്ഥന സഫലമാവുന്ന കാലം. അതിനനുഗുണമായ മാനസികപ്രവണതയാണ്, രക്തബന്ധമോ, രാജ്യബന്ധമോ, വര്‍ഗ്ഗബന്ധമോ വര്‍ണ്ണബന്ധമോ ഒന്നുംതന്നെ ആലംബമല്ലാത്ത കലാവീരാരാധനയും കളിവീരാരാധനയും.

പൂര്‍ണ്ണരൂപം 2023 മാർച്ച് ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും മാർച്ച് ലക്കം ലഭ്യമാണ്‌

Comments are closed.