DCBOOKS
Malayalam News Literature Website

തുടര്‍ച്ചയായ സസ്‌പെന്‍ഷന്‍ നിയമവിരുദ്ധം; ജേക്കബ്ബ് തോമസിനെ തിരിച്ചെടുക്കണമെന്ന് കേന്ദ്ര ട്രിബ്യൂണല്‍

സസ്‌പെന്‍ഷനിലായിരിക്കുന്ന ഡിജിപി ജേക്കബ് തോമസ് ഐ.പി.എസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബൂണലിന്റെ ഉത്തരവ്. രണ്ട് വര്‍ഷമായി ജേക്കബ്ബ് തോമസ് സസ്‌പെന്‍ഷനിലാണ്. തുടര്‍ച്ചയായ സസ്‌പെന്‍ഷന്‍ നിയമവിരുദ്ധമാണെന്ന് ട്രിബൂണല്‍ ഉത്തരവില്‍ പറയുന്നു. ജേക്കബ് തോമസിനെ സര്‍വീസില്‍ നിന്ന് രണ്ടു വര്‍ഷത്തോളം സസ്‌പെന്‍ഡ് ചെയ്തതിന് യാതൊരു ന്യായീകരണവുമില്ല.അതിനാല്‍ അദ്ദേഹത്തെ അടിയന്തരമായി തിരിച്ചെടുക്കണമെന്നാണുത്തരവ്. അഴിമതിക്കാര്‍ തന്നെ വേട്ടയാടിയെന്നും അഴിമതിക്കെതിരെയുള്ള വിധിയാണ് ഇന്നുണ്ടായതെന്നും ജേക്കബ് തോമസ് പ്രതികരിച്ചു.

അതേസമയം, അനുകൂല വിധി വന്നതിന് തൊട്ടുപിന്നാലെ ജേക്കബ് തോമസ് ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റും ചര്‍ച്ചയാകുന്നു. അഴിമതി മൂടിവച്ചാലല്ലേ, നാട് അഴിമതി രഹിതമാകൂ എന്ന കുറിപ്പോടെ സംസ്ഥാന സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്. വൈറ്റില മേല്‍പ്പാലം സംബന്ധിച്ച പത്രവാര്‍ത്തയും ജേക്കബ് തോമസ് ഫെയ്‌സ്ബുക്ക് പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

രണ്ടു വര്‍ഷമായി ജേക്കബ് തോമസ് സസ്‌പെന്‍ഷനിലായിരുന്നു. ഓഖി ദുരന്തത്തില്‍ സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശനത്തിന്റെ പേരിലായിരുന്നു ആദ്യം ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തത്. സര്‍വ്വീസിലിരിക്കെ, അനുമതിയില്ലാതെ പുസ്തകങ്ങള്‍ എഴുതിയതിന്റെ പേരിലും, മറ്റ് കാരണങ്ങളുമുയര്‍ത്തിയും സസ്‌പെന്‍ഷന്‍ കാലാവധി പലഘട്ടങ്ങളായി ദീര്‍ഘിപ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ജേക്കബ്ബ് തോമസ് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്. ഇതില്‍ വിശദമായ വാദം കേട്ട ശേഷമാണ് ട്രിബ്യൂണല്‍ ഉത്തരവിട്ടിരിക്കുന്നത്. നേരത്തെ സ്വയം വിരമിക്കലിന് ജേക്കബ് തോമസ് അനുമതി തേടിയെങ്കിലും സര്‍ക്കാര്‍ നിരസിച്ചിരുന്നു.

Comments are closed.