DCBOOKS
Malayalam News Literature Website

പിതൃനാരസ്യനെ മലയാള സാഹിത്യത്തിന് സമ്മാനിച്ച് ഉണ്ണി മാധവന്റെ പഠിയിറക്കം

മലയാള സാഹിത്യത്തിന് ‘പിതൃനാരസ്യന്‍’ എന്ന നോവല്‍ സമ്മാനിച്ചാണ് ഔദ്യോഗിക ജീവിതത്തില്‍ നിന്നും ആര്‍ ഉണ്ണിമാധവന്റെ പടിയിറക്കം. ചെറുവാച്ചേരി ഗവ.എല്‍പി സ്‌കൂള്‍ പ്രധാനാധ്യാപകനും നോവലിസ്റ്റുമായ ഉണ്ണിമാധവന്റെ പുതിയ പുസ്തകം അദ്ദേഹം വിരമിക്കുന്ന ഏപ്രില്‍ 30ന് പുറത്തിറങ്ങും. ഡി സി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

കവിനാരസ്യനിൽ നിന്നും സഖാവ് നാരസ്യനിലേക്ക് നീളുന്ന പിതൃയാനമാണ് ‘പിതൃനാരസ്യൻ’. നാരസ്യൻ ഒറ്റമനുഷ്യനല്ല. നൂറ്റാണ്ടുകളുടെ പടവുകൾ താണ്ടി, ഒന്നിടവിട്ട തലമുറകളിലെ നാരസ്യനിലൂടെ വർത്തമാനകാലത്തിനപ്പുറത്തേക്ക് കടന്നുപോന്നവർ . ബ്രഹ്‌മപ്രതിഷ്ഠാകാവ്യത്തിൽ നിന്നും നാരസ്യന്റെ ജീവചരിത്രപുസ്തകത്തിലേക്ക് ഭൂതജീവിതത്തിന്റെ ഫോസിലുകളുമായി ചേക്കേറിയവർ.ഓരോരുത്തരും പടയോട്ട മുറിവുകളുടെയും നിശ്ശബ്ദ പലായനങ്ങളുടെയും ചുരുക്ക് ഓതിയത് സഖാവ് നാരസ്യന്റെ ശേഷക്കാരോടാണ്. നാരസ്യന്റെ ജീവിതത്തിന്റെ സ്വകാര്യമായിരുന്നില്ല ദേശീയസമരവും കർഷക പ്രക്ഷോഭവും കമ്മ്യൂണിസ്റ്റ് വ്യവഹാരങ്ങളും . അതെല്ലാം മതഭേദമില്ലാത്ത ജീവിതത്തിന്റെ അർത്ഥശാസ്ത്രവുമായിരുന്നു.

ആശുതോഷിന്റെയും ഇവാ മെഹക്കിന്റെയും ജീവിതത്തിന്റെ ഇന്ധനവും . ശാന്തി പഥ സഭായോഗം ചേർന്ന് ഇത് ഞങ്ങൾക്കല്ല, നിങ്ങൾക്കുള്ളതാക്കുന്നു എന്ന ഫലശ്രുതി കേട്ട് ഇരുവരും പുത്ര വ്രതരാകാൻ ഒന്നിച്ചു ജീവിക്കുന്നതോടെ ‘പിതൃനാരസ്യൻ ‘അനവധി ജീവിതങ്ങളുടെ സമാഹിതമനസ്സാവുന്നു. ബ്രാഹ്മണജീവിത പശ്ചാത്തലത്തിൽ നിന്നും സോദരത്വ ജീവിതത്തിന്റെ സിരാപടലത്തിലേക്ക് പടരുന്ന ഈ നോവൽ വേറിട്ട അനുഭവത്തിന്റെ മാതൃകാസ്ഥാനവുമാണ്. പുതുഭാഷയുടെ ഒഴുക്കിൽ നവഭാവുകത്വത്തിലേക്ക് ഉറഞ്ഞാടിയുണരുന്ന ‘ പിതൃ നാരസ്യൻ ‘ജീവിതപ്പകർച്ചയുടെ വ്യത്യസ്തത അനുഭവഭേദ്യമാക്കുന്നു. തീർച്ചയായും ഈ നോവൽ ജീവിതത്തെ തേടിയെത്തുന്ന ചരിത്രമാണ്.

Comments are closed.