DCBOOKS
Malayalam News Literature Website

സക്കറിയയുടെ ‘ഒരു ആഫ്രിക്കന്‍ യാത്ര’

എസ്.കെ.പൊറ്റെക്കാട്ട് അറുപതുവര്‍ഷം മുമ്പ് സാഹസികമായി സഞ്ചരിച്ച ആഫ്രിക്കന്‍ പാതയെ പിന്തുടരുകയാണ് സക്കറിയ ഒരു ആഫ്രിക്കന്‍ യാത്രയിലൂടെ. പാശ്ചാത്യ കൊളോണിയല്‍ മനസ്സ് നിര്‍മ്മിച്ച് ലോകവ്യാപകമായി വിതരണം ചെയ്ത ഇരുണ്ട ഭൂഖണ്ഡം എന്ന സ്ഥിരം വിശേഷണം തന്നെ തെറ്റാണെന്ന് ഈ കൃതിയിലൂടെ സക്കറിയ ചൂണ്ടിക്കാട്ടുന്നു. കേരളത്തേക്കാള്‍ വെളിച്ചത്തില്‍ മുങ്ങിനില്‍ക്കുന്ന നാടിനെയാണ് അദ്ദേഹം നമുക്ക് കാട്ടിത്തരുന്നത്. ആഫ്രിക്കന്‍ വനാന്തരങ്ങള്‍ എന്ന പ്രയോഗം കേട്ട് തഴമ്പിച്ചവര്‍ ആഫ്രിക്കയിലെത്തിയാല്‍ അമ്പരക്കുമെന്ന് പറഞ്ഞുകൊണ്ട് ആഫ്രിക്കയിലുണ്ടെന്ന് വെളുത്തവര്‍ പ്രചരിപ്പിച്ച ഇരുട്ട് ആഫ്രിക്കയുടെ വെളിച്ചത്തെ അടക്കി വാണവരുടെ ഹൃദയങ്ങളിലായിരുന്നുവെന്ന് സക്കറിയ സ്ഥാപിക്കുന്നു.

സക്കറിയയുടെ പുസ്തകം മറ്റൊരു ആഫ്രിക്കയെ എന്റെ മുന്നില്‍ സൃഷ്ടിച്ചുതരുന്നത് ഈ കാലത്തിടയില്‍ ആഫ്രിക്ക മറ്റൊന്നായതുകൊണ്ടുമാത്രമല്ല, മറിച്ച് അതിനെ സൃഷ്ടിച്ചെടുത്ത ഭാഷ മറ്റൊന്നായതുകൊണ്ടു കൂടിയാണ്. ഭാഷകൊണ്ട് സാധിക്കുന്ന ദേശനിര്‍മ്മിതികളാണ് യാത്രാവിവരണങ്ങള്‍. ‘പദങ്ങള്‍’ കൊണ്ടാണ് -കാല്‍വച്ച് എന്ന അര്‍ത്ഥത്തിലും വാക്ക് എന്ന അര്‍ത്ഥത്തിലും – ഇതു പൂര്‍ത്തിയാക്കപ്പെടുന്നത്. ‘ കെ.സി.നാരായണന്‍ പറയുന്നു.

പൊറ്റെക്കാട്ട് ചരക്കുലോറികളിലിരുന്ന് കുടുങ്ങി സഞ്ചരിച്ച മണ്‍വഴികളുടെ സ്ഥാനത്ത് ഇന്ത്യ ഇനിയും കാണാത്ത അത്യന്താധുനിക ഹൈവേകള്‍ വിരാജിക്കുന്നതായി സക്കറിയ പുസ്തകത്തില്‍ കുറിക്കുന്നു. പൊറ്റെക്കാട്ട് ആഫ്രിക്കയെ കണ്ടെത്തുമ്പോള്‍ പരമ്പരാഗത മാരകരോഗങ്ങളായിരുന്നു ആഫ്രിക്കക്കാരെ കൊന്നുകൂട്ടിയിരുന്നതെങ്കില്‍ ഇന്ന് കൂട്ടവധം നിര്‍വ്വഹിക്കുന്നത് എയ്ഡ്‌സാണെന്ന് അദ്ദേഹം പറയുന്നു.

ആഫ്രിക്കയുടെ തെക്കന്‍ മുനമ്പായ കേപ്പ് ഓഫ് ഗുഡ്‌ഹോപ്പില്‍ നിന്ന് വടക്ക് ഈജിപ്തിലെ സീനായ് പ്രവിശ്യ വരെ കിഴക്കന്‍ പാളിയിലെ എട്ട് രാജ്യങ്ങളിലൂടെയായിരുന്നു സക്കറിയയുടെ യാത്ര. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഇന്നുള്ള അമ്പത്തഞ്ചോളം രാാഷ്ട്രങ്ങളില്‍ എട്ടെണ്ണത്തിലേ തന്റെ യാത്ര സ്പര്‍ശിച്ചുള്ളൂ എന്ന പരിമിതി മൂലം ആഫ്രിക്കയെക്കുറിച്ച് സാമാന്യവല്‍ക്കരിക്കാന്‍ തുനിയുന്നില്ലെന്ന് അദ്ദേഹം പറയുന്നു.

കാപ്പിരികളുടെ നാട്ടില്‍ എന്ന കൃതിയുടെ പ്രചോദനമുള്‍ക്കൊണ്ട് സക്കറിയ നടത്തിയ ഒരു ആഫ്രിക്കന്‍ യാത്ര ഇപ്പോള്‍ യാത്രക്കാര്‍ക്ക് ലഭ്യമാണ്.

Comments are closed.