DCBOOKS
Malayalam News Literature Website

കെ വി പ്രവീണിന്റെ ഓര്‍മ്മച്ചിപ്പ് പുസ്തകത്തെ കുറിച്ച്‌ കെ രാജശേഖരന്‍ എഴുതുന്നു

 

മലയാള ചെറുകഥാസാഹിത്യത്തിലെ പുതിയ താരോദയമാണ് കെ വി പ്രവീണ്‍ എന്ന എഴുത്തുകാരന്‍. ഉത്തരാധുനിക മലയാളി സമൂഹത്തിന്റെയും മലയാള സാഹിത്യത്തിന്റെയും സ്വാഭാവികമായ അപരിചിതപ്രകൃതിയെ, അല്ലെങ്കില്‍ സ്ഥലകലാസമ്മിളിതത്തെ ആഖ്യാനപ്പെടുത്തുന്നവയാണ് പ്രവീണിന്റെ ചെറുകഥകള്‍. അത്തരത്തിലുള്ള എട്ട് കഥകളുടെ സമാഹാരമാണ് ഓര്‍മ്മച്ചിപ്പ്. പ്രകൃതിയും സാങ്കേതികവിദ്യയും എല്ലാം പ്രമേയമായിവരുന്ന ഈ ചെറുകഥാസമാഹാരം പുതിയകലാത്തിന്റെ എഴുത്തുരീതിയ പരിചയപ്പെടുത്തുന്നതാണ്. രാഹുല്‍ രാധാകൃഷ്ണന്‍ എഴുതിയ പഠനം ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച ഓര്‍മ്മച്ചിപ്പിന് അവതാരിക എഴുതിയിരിക്കുന്നത് പി കെ രാജശേഖരനാണ്.

പി കെ രാജശേഖരന്റെ അവതാരികയില്‍ നിന്ന്;

ഓര്‍മ്മച്ചിപ്പ്
ഓര്‍മ്മച്ചിപ്പ്

ഉത്തരാധുനിക മലയാളി സമൂഹത്തിന്റെയും മലയാളസാഹിത്യത്തിന്റെയും സ്വഭാവമായ ആ അപരിചിതഭൂപ്രകൃതിയെ, അല്ലെങ്കില്‍ സ്ഥലകാലസമ്മിളിതത്തെ ആഖ്യാനപ്പെടുത്തുന്നവയാണ് കെ. വി. പ്രവീണിന്റെ ചെറുകഥകള്‍, നോവലുകളെപ്പോലെ. കേരളത്തില്‍ ജീവിക്കുന്ന മലയാളിക്കു മാത്രമല്ല, മലയാളം വായിക്കുന്ന എവിടെയുമുള്ള മലയാളിക്കു മുന്നിലും കേരളത്തിനും ഇന്ത്യയ്ക്കും പുറത്തു ജീവിക്കുമ്പോഴും മലയാളിയായിരിക്കുന്ന കേരളീയര്‍ സമകാലികാവസ്ഥയില്‍ അനുഭവിക്കുന്ന പുതിയ ഭൂപ്രകൃതിയുടെയും സ്വത്വത്തിന്റെയും ഉത്തരാധുനികാനുഭവം നിവേദിക്കുന്നവയാണ്. അതത്രയുമുള്‍ക്കൊണ്ട് ‘ഓര്‍മ്മച്ചിപ്പി‘ലെ ചെറുകഥകള്‍ നിവേദിക്കുന്നു. മലയാളസാഹിത്യത്തിന്റെ പുതിയ അനുഭവപ്രകൃതിയാണിത്. വാക്കുകളുടെ വാച്യാര്‍ത്ഥത്തെയും രൂഢിയും യോഗവും യോഗരൂഢിയുമായ അര്‍ത്ഥവ്യാപാരങ്ങള്‍ സൃഷ്ടിക്കുന്ന വിവക്ഷിതത്തെയും സന്ദിഗ്ധമാക്കുന്നവയാണ് പുതിയ കാലവും സാങ്കേതികവിദ്യയും ലിംഗഭാവനയും തൊഴില്‍ജീവിതവും മനുഷ്യസഞ്ചാരരീതികളും. ഈ വാച്യാര്‍ത്ഥസന്ദിഗ്ധത ഉത്തരാധുനിക മലയാളചെറുകഥയെയും നോവലിനെയും വിശദീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ പലതരം പരിമിതികള്‍ സൃഷ്ടിക്കുന്നുവെന്ന് ഏറ്റുപറയാതിരിക്കാന്‍ നിവൃത്തിയില്ല. ഉത്തരാധുനിക ചെറുകഥയെയോ നോവലിനെയോ മുന്‍നിര്‍ത്തി പ്രകൃതി, ഭൂപ്രകൃതി എന്നീ സംജ്ഞകള്‍ പ്രയോഗിക്കുമ്പോള്‍ ആ പ്രതിസന്ധിയുണ്ട്. ശബ്ദവ്യാപാരങ്ങളായ രൂഢിയോ യോഗമോകൊണ്ടുറച്ച അര്‍ത്ഥങ്ങളല്ല അവയ്ക്ക് ഉത്തരാധുനികരചനയില്‍ വന്നുപെട്ടിരിക്കുന്നത്. ഓര്‍മ എന്ന ശാരീരികക്രിയയെയും (മൈക്രോ) ചിപ്പ് എന്ന മനുഷ്യശരീരേതരമായ വസ്തുവിനെയും കൂട്ടിയിണക്കി സൃഷ്ടിക്കുന്നതിനാല്‍, ഭാഷയിലെ പരമ്പരാഗത ശബ്ദാര്‍ത്ഥവ്യാപാരസങ്കല്പ പ്രകാരം പൊരുത്തക്കുറവ് ആരോപിക്കാവുന്ന ‘ഓര്‍മ്മച്ചിപ്പ്‘ എന്ന പദസംയുക്തം ശീര്‍ഷകമായി സ്വീകരിച്ചിട്ടുള്ള ഈ ചെറുകഥാസമാഹാരത്തിലെ രചനകളുടെ സ്ഥല/പശ്ചാത്തലവും സ്വത്വാനുഭവാവിഷ്‌കാരവും മനുഷ്യ ഭൂമിശാസ്ത്രവും സൂചിപ്പിക്കാന്‍ സൗകര്യപ്രദമായി ഉപയോഗിക്കുന്ന സംജ്ഞകളാണ് പ്രകൃതിയും ഭൂപ്രകൃതിയും. ഭൂമിശാസ്ത്രപരമായ കേവലാര്‍ത്ഥത്തില്‍ മാത്രമല്ല അവ മനസ്സിലാക്കേണ്ടത്. ഭൂമിശാസ്ത്രപ്രരമായി കേരളീയമായ സ്ഥലങ്ങളോ ഭൂപ്രകൃതിയോ അല്ല ‘ഓര്‍മ്മച്ചിപ്പി’ലെ കഥകളിലുള്ളത്. എന്നാല്‍, അകേരളീയമായ ആ ഭൂപ്രകൃതിയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകളോ, വ്യത്യസ്തതകളോ ചരിത്രമോ ‘ഓര്‍മ്മച്ചിപ്പി‘ലെ കഥകളിലെ കഥാപാത്രങ്ങളില്‍ ഗൃഹാതുരത്വമോ അന്യത്വബോധമോ സൃഷ്ടിച്ച് അവരുടെ ജീവിതത്തെയും സ്വത്വാനുഭവത്തെയും വികാരനിര്‍ഭരമാക്കുന്നില്ല.

ഇന്ത്യയിലെ മറുനാടന്‍പട്ടണങ്ങളിലെയും പട്ടാളത്താവളങ്ങളിലെയും തൊഴിലിടങ്ങളിലെയും മലയാളിജീവിതം പശ്ചാത്തലമാക്കിയ ചെറുകഥകളില്‍ മുന്‍തലമുറകളിലെ എഴുത്തുകാര്‍ ആ ഭൂപ്രകൃതികളിലെ അപരിചിതാനുഭവലോകത്തിനും അവിടത്തെ അന്യത്വംനിറഞ്ഞ
ജീവിതത്തിനും സ്വദേശത്തോടുള്ള ഗൃഹാതുരത്വത്തിനും നല്‍കിയ ഇതിവൃത്തപരവും വൈകാരികവുമായ വിശേഷപ്രാധാന്യം ഈ കഥകളില്‍ കാണാനാവില്ല. ഗ്രാമം/നഗരം, നാട്/മറുനാട്, ദേശം/രാഷ്ട്രം, സ്വദേശവാസം/പ്രവാസം തുടങ്ങിയ വിരുദ്ധദ്വന്ദ്വങ്ങളിലൂടെ മലയാൡയുടെ സ്വത്വാനുഭവസംഘര്‍ഷങ്ങള്‍ ആവിഷ്‌കരിച്ച ആ രചനാപാരമ്പര്യങ്ങളില്‍ ജീവിക്കുന്ന ഭൂപ്രകൃതിയും ജീവിതാഖ്യാനവും തമ്മിലുണ്ടായിരുന്ന വൈകാരികമായ ബന്ധവും ‘ഓര്‍മ്മച്ചിപ്പി‘ലെ കഥകളിലില്ല. മറിച്ച്, ആ പരമ്പരാഗതരീതികളുമായൊന്നും ബന്ധപ്പെടാത്ത, അല്ലെങ്കില്‍, അത്തരം ആഖ്യാനകങ്ങളിലെ വൈകാരികതകളൊന്നും പിന്തുടരാത്ത/അനുഭവിക്കാത്ത മറ്റൊരുതരം ഭൂപ്രകൃതി അല്ലെങ്കില്‍, അനുഭവപ്രകൃതി സ്വാഭാവികപശ്ചാത്തലമായി സ്വീകരിച്ചുകൊണ്ടാണ് പ്രവീണിന്റെ കഥകള്‍ എഴുതപ്പെട്ടിരിക്കുന്നത്. സ്വ(ത്വ)പ്രകൃതിയും അന്യപ്രകൃതിയും തമ്മിലുള്ള, അല്ലെങ്കില്‍, സ്വദേശവാസവും പരദേശവാസവും തമ്മിലുള്ള വ്യത്യസ്തതയില്‍ ഭൂപ്രകൃതിപരമോ ദേശപരമോ ആയ ഭിന്നത/അകല്‍ച്ച/പ്രവാസിതകള്‍ സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങള്‍ ആഖ്യാനത്തിലും കഥാപാത്രങ്ങളിലും തീവ്രമായിത്തീര്‍ന്ന് കേരളീയ/മലയാളി വായനക്കാരെ സ്വത്വവ്യസനങ്ങളും പരദേശ/പ്രവാസിത്വവേദനകളുംവഴി കാല്പനികത്വത്തോളമെത്തുന്ന തന്നാട്ടുബോധത്തിലെത്തിച്ചിരുന്ന മുന്‍തലമുറകളുടെ കഥാഖ്യാനരീതിയില്‍നിന്നു വിടപറഞ്ഞ, അല്ലെങ്കില്‍, വേര്‍പെട്ടുപോയ പരദേശവാസിയായ എഴുത്തുകാരന്റെ അതുമല്ലെങ്കില്‍, ആ ദേശ/സ്വത്വാനുഭവത്തില്‍നിന്നു വേര്‍പെടുത്തപ്പെട്ട കേരളീയ/മലയാളിയുടെ പുതിയദേശ/ലോക/സ്വത്വ/പ്രവാസാനുഭവങ്ങളും ബോധവുമാണ് ഈ കഥകള്‍ ആഖ്യാനംചെയ്യുന്നത്. ഇതിനെ വിശ്ലഥമലയാളിയുടെ കഥാഖ്യാനമെന്നുവിളിക്കാനാണ് എനിക്കു താത്പര്യം.

ഉത്തരാധുനിക കല്പിതകഥാസാഹിത്യത്തിന്റെ സ്വഭാവങ്ങളിലൊന്നാണിത്. ഉത്തരാധുനികകാലത്തിന്റെ കര്‍ത്തൃത്വങ്ങളിലൊന്നാണ് ഈ വിശ്ലഥ
മലയാളി. ‘ഓര്‍മ്മച്ചിപ്പ്’ പ്രതിനിധാനംചെയ്യുന്ന അനുഭവലോകം മനസ്സിലാകണമെങ്കില്‍ ആ കര്‍ത്തൃത്വത്തെ വിശദീകരിച്ചേ പറ്റൂ. പാരമ്പര്യത്തിലും പരിചിതത്തിലും നിന്നു വ്യത്യസ്തനായ, ആ മലയാളിയെ (ഇന്ത്യക്കാരനെയും) സൃഷ്ടിച്ചത് സമീപഭൂതകാലത്തിലാരംഭിച്ച് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന ലോകസാഹചര്യമാണ്. പുത്തന്‍സാമ്പത്തികക്രമം, രാജ്യാതിര്‍ത്തികള്‍ ബാധകമല്ലാത്ത മൂലധനപ്രവാഹം, വിവരസാങ്കേതികവിദ്യ, പുത്തന്‍ ഭൗമരാഷ്ട്രീയം തുടങ്ങിയവയും അവയിലെ മേല്‍ക്കോയ്മകളുംചേര്‍ന്നു സൃഷ്ടിച്ച ആ ലോകസാഹചര്യത്തിന്റെ ഉത്പന്നമാണ് ഭിന്നിതനെന്നും ഭിന്നദേശവാസിയെന്നും നാട്ടില്‍പാര്‍ക്കാത്ത ഇന്ത്യക്കാരനെന്നുമൊക്കെ വിളിക്കാവുന്ന വിശ്ലഥമലയാളി. പഴയ മറുനാടന്‍മലയാളിയില്‍നിന്നും അക്കരെയക്കരെപ്പോയ വെറും തൊഴിലാളിയില്‍നിന്നും വ്യത്യസ്തനായ ഒരു തൊഴില്‍പ്രവാസി; വിദഗ്ധത്തൊഴിലാളി. വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടുണ്ടായ ആ വിദഗ്ധത്തൊഴിലാളി/പുതുപ്രവാസിമലയാളിയുടെ അനുഭവലോകമാണ് ‘ഓര്‍മ്മച്ചിപ്പി’ല്‍ പ്രവീണ്‍ ആവിഷ്‌കരിക്കുന്നത്.

പാശ്ചാത്യലോകത്തെ ആ പ്രവാസജീവിതവും തൊഴില്‍ജീവിതവും കര്‍ത്തൃത്വങ്ങളിലും വ്യക്തിത്വങ്ങളിലും സ്വത്വങ്ങളിലും കുടുംബബന്ധങ്ങളിലും സൃഷ്ടിക്കുന്ന പിളര്‍പ്പുകളും വ്യതിരേകങ്ങളും അവയുടെ ഫലമായ വൈകാരികസംഘര്‍ഷങ്ങളും സ്വീകരിക്കാതിരിക്കാന്‍ നിവൃത്തിയില്ലാത്ത മാതൃകാവ്യതിയാനങ്ങളുമാണ് പ്രവീണിന്റെ ആഖ്യാനമേഖല. മാളുകള്‍, എക്‌സ്പ്രസ് വേ, പുതുമതവിശ്വാസവേദികള്‍, തലച്ചോറില്‍ മെമ്മറിചിപ്പുകള്‍ വച്ചുപിടിപ്പിക്കുന്ന ആശുപത്രികള്‍, രാപകല്‍ഭേദമില്ലാതെ യന്ത്രസമാനം പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍സാങ്കേതികവിദ്യാസ്ഥാപനങ്ങള്‍, കോമിക്കുകള്‍, കമ്പ്യൂട്ടര്‍ ഗെയിമുകള്‍, ഹാക്കിങ്, ഇന്‍ഷുറന്‍സില്ലെങ്കില്‍ നരകം മാത്രമായിത്തീരുന്ന നിത്യജീവിതം, എളുപ്പംമുറിയുന്ന ദാമ്പത്യബന്ധങ്ങള്‍ തുടങ്ങിയവയുടെ ഭൂപ്രകൃതിയില്‍ അടയാളപ്പെട്ടുകഴിഞ്ഞ അവിടത്തെ വിശ്ലഥസ്വത്വങ്ങളെ പ്രവീണ്‍ ആഖ്യാനവും അനുഭവപരിചയവുംകൊണ്ടു പിന്തുടരുന്നു. അപരിചിതത്വസ്വത്വങ്ങളുടെയും ഭൂപ്രകൃതികളുടെയും ആ ലോകമാണ് ‘ഓര്‍മ്മച്ചിപ്പി‘ലെ കഥകള്‍; ചിപ്പിലൊതുക്കപ്പെട്ട ജീവിതങ്ങളുടെ ചെപ്പിലൊതുക്കിയ ആവിഷ്‌കാരങ്ങള്‍.

മലയാളത്തിലെ സമകാലികചെറുകഥ ഇതുവരെയും തേടിയിട്ടില്ലാത്ത അനുഭവ(ഭൂ)പ്രകൃതി ആവിഷ്‌കരിച്ചുകൊണ്ട് ഉത്തരാധുനികകഥാഖ്യാനത്തില്‍ ഒരു ഭിന്നത സൃഷ്ടിക്കാന്‍ ”ഓര്‍മ്മച്ചിപ്പി‘ല്‍ പ്രവീണ്‍ നടത്തുന്ന ശ്രമത്തോട് ആഭിമുഖ്യമുള്ളതുകൊണ്ട് അതിനെ വിശദീകരിക്കാതെ വയ്യെന്ന് ഈ ഭാവുകത്വവിച്ഛേദത്തെ തുടക്കംതൊട്ടുതന്നെ പിന്‍തുടരുകയും രേഖപ്പെടുത്തുകയും ചെയ്യുന്ന സാഹിത്യവിമര്‍ശകനെന്ന നിലയിലുള്ള ഉത്തരവാദിത്വബോധം എന്നെ നിര്‍ബന്ധിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യവര്‍ഷങ്ങളിലും ഈ നൂറ്റാണ്ടിന്റെ ആരംഭവര്‍ഷങ്ങളിലുമായി സൈബര്‍ലോകത്തെയും വിവരസാങ്കേതികവിദ്യയുടെ സാധ്യതകളെയും ആദ്യമായി അഭിമുഖീകരിക്കുമ്പോള്‍ മലയാളചെറുകഥയും നോവലും ആവിഷ്‌കരിച്ച അനുഭവപ്രപഞ്ചമല്ല ഒന്നരപ്പതിറ്റാണ്ടിനുശേഷം, നാം വലയ്ക്കുള്ളിലും ആപ്പുകളിലും ജീവിതം ശീലിച്ചുകഴിഞ്ഞിരിക്കുന്ന ഇക്കാലത്ത് ഉത്തരാധുനിക തലമുറയിലെതന്നെ ഇളമുറക്കാരനായ പ്രവീണ്‍ എഴുതുന്നത്. സാങ്കേതികവിദ്യ നല്‍കുന്ന അതിപൂരിത യാഥാര്‍ഥ്യവും പ്രതീതിലോകവുമല്ല അതിന്റെ സ്രഷ്ടാക്കളും സൃഷ്ടികളും ഉപഭോക്താക്കളുമായവരുടെ ജീവിതവും അതില്‍ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട തൊഴില്‍മണ്ഡലം സൃഷ്ടിച്ചിരിക്കുന്ന പ്രകമ്പനങ്ങളുമാണ് പ്രവീണിന്റെ എഴുത്തുവിഷയം. സൈബര്‍സാങ്കേതികവിദ്യ സൃഷ്ടിച്ച സമൂഹത്തിന്റെയും കര്‍ത്തൃത്വങ്ങളുടെയും സവിശേഷക്രമത്തിലെ ക്രമഭംഗങ്ങളിലേക്കും പിളര്‍പ്പുകളിലേക്കും ആ ഭൂപ്രകൃതിയിലെ വൈകാരിക ശിഥിലനങ്ങളിലേക്കും സ്വത്വപ്രതിസന്ധികളിലേക്കും ഒരു നവയാഥാതഥ്യവാദിയെപ്പോലെ ഈ കഥാകൃത്ത് കടന്നുപോകുന്നു; സൈബര്‍ അനുഭവത്തിന്റെ പുതിയ ആഖ്യാനപ്രകാരം. മലയാളിയുടെ തൊഴില്‍പ്രവാസചരിത്രത്തിലെ പുതിയ അധ്യായമായ, വിവരസാങ്കേതികവിദ്യയുടെ ഫലമായ നവപ്രവാസിത്വത്തിന്റെ ഭൂപ്രകൃതിയിലെ കര്‍ത്തൃത്വങ്ങളെന്നോ സ്വത്വങ്ങളെന്നോ വിഷയികളെന്നോ വിളിക്കാവുന്ന ചെറുപ്പക്കാരെയും അവരുടെ സംഘര്‍ഷനിര്‍ഭരമായ ജീവിതങ്ങളെയും ‘ഓര്‍മ്മച്ചിപ്പി’ലെ കഥകളില്‍ നാം കാണുന്നു.

Comments are closed.