DCBOOKS
Malayalam News Literature Website

എം എസ് ചന്ദ്രശേഖര വാരിയര്‍ അന്തരിച്ചു

1974 ഡി സി ബുക്‌സ് ആരംഭിച്ചകാലം മുതല്‍ 26 വര്‍ഷം  എഡിറ്റോറിയല്‍ വിഭാഗത്തിന്റെ നേതൃത്വം വഹിച്ചു.

ഡി സി ബുക്‌സിന്റെ ആദ്യകാല എഡിറ്ററും ഭാഷാപണ്ഡിതനും മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന എം എസ് ചന്ദ്രശേഖര വാരിയര്‍ (96) അന്തരിച്ചു. തൊടുപുഴയിലെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. 1974 ഡി സി ബുക്‌സ് ആരംഭിച്ചകാലം മുതല്‍ 26 വര്‍ഷം  എഡിറ്റോറിയല്‍ വിഭാഗത്തിന്റെ നേതൃത്വം വഹിച്ചിരുന്നു.

1957 ല്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍തന്നെ കവിയും എഴുത്തുകാരനുമെന്ന നിലയില്‍ ശ്രദ്ധേയനായിരുന്നു അദ്ദേഹം. വീരകേസരി, മലയാളീ എന്നീ പത്രങ്ങളുടെ പത്രാധിപസമിതിയില്‍ ആറുവര്‍ഷക്കാലം പ്രവര്‍ത്തിച്ചു. പത്തുകൊല്ലം കേരളദ്ധ്വനി ദിനപത്രത്തിന്റെയും നാലുകൊല്ലം കേരളഭൂഷണം പത്രത്തിന്റെയും നാലുകൊല്ലം മനോരാജ്യം വാരികയുടെയും ചീഫ് എഡിറ്ററായിരുന്നു. സിദ്ധാര്‍ത്ഥന്‍, ജനകീയന് എന്ന പേരിലാണ് ലേഖനങ്ങളും കുറിപ്പുകളും എഴുതിയിരുന്നത്.

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ (ഡൊമിനിക് ലാപിയര്‍, ലാരികോളിന്‍സ്) എന്ന കൃതിയുടെ വിവര്‍ത്തകരിലൊരാളായിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ടി രാമലിംഗം പിള്ളയുടെ ഇംഗ്ലീഷ്-ഇംഗ്ലീഷ് മലയാളം നിഘണ്ടു സംഗ്രഹിച്ചത് ചന്ദ്രശേഖര വാരിയരാണ്. നിഘണ്ടുവിന്റെ ഒന്നാം പതിപ്പ് ശാസ്ത്രജ്ഞനായ ഡോ. ഇ. സി. ജി സുദര്‍ശനാണ് ന്യൂയോര്‍ക്കില് വെച്ച് പ്രകാശിപ്പിച്ചത്.

അധ്യാത്മരാമായണം കുറതീര്‍ത്ത് പതിപ്പ് തയ്യാറാക്കി. ഭാഗവതം, മഹാഭാരതം എന്നീ കിളിപ്പാട്ടുകളും ഹരിനാമകീര്‍ത്തനവും അര്‍ത്ഥവിവരണത്തോടെ സംശോധനം ചെയ്തു. സ്വപ്‌നം വിടരുന്ന പ്രഭാതം (കെ എ അബ്ബാസ്), നെഹ്രുയുഗ സ്മരണകള്‍ (എം.ഒ.മത്തായി), എണ്‍പതുദിവസം കൊണ്ട് ഭൂമിക്ക് ചുറ്റും (ഷൂള്‍വേണ്‍) തുടങ്ങിയ വിവര്‍ത്തനം ഉള്‍പ്പെടെ ഇരുപതില്‍പ്പരം കൃതികളുടെ കര്‍ത്താവാണ്.

ഭാര്യ: പുഷ്‌കല, മക്കള്‍: മായ, ഡോ. ജീവരാജ്.

ഡി സി ബുക്സിനുവേണ്ടി സി ഇ ഒ രവി ഡി സി, എക്സിക്യുട്ടീവ് ഡയറക്ടര്‍ രതീമ രവി, പബ്ലിക്കേഷന്‍ മാനേജര്‍ എ വി ശ്രീകുമാര്‍ എന്നിവര്‍ റീത്ത് സമര്പ്പിച്ചു.

 

Comments are closed.