DCBOOKS
Malayalam News Literature Website

മാന്തളിര്‍: സര്‍ക്കാര്‍ രേഖകളില്‍ എവിടെയും രേഖപ്പെടുത്താത്ത ഒരു പ്രദേശം

ചരിത്രത്തിന്റെ പിന്‍ബലത്തോടെ, ഒട്ടേറെ പഠനങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഒടുവില്‍ ഒരു കാലത്തിന്റെ ചരിത്രം വായനക്കാര്‍ക്കായി കരുതി വച്ചിരിക്കുന്നു ബെന്യാമിന്‍

 

ബെന്യാമിന്റെ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ എന്ന നോവലിന് നിധി ശോശ കുര്യന്‍ എഴുതിയ വായനാനുഭവം

മാന്തളിര്‍: സര്‍ക്കാര്‍ രേഖകളില്‍ എവിടെയും രേഖപ്പെടുത്താത്ത ഒരു പ്രദേശം. എന്നാല്‍ സഭാചരിത്രം ഉള്‍പ്പടെയുള്ള പല രേഖകളിലും മാന്തളിര്‍ എന്ന ദേശം ഉണ്ട്. ദേശനിവാസികളുണ്ട്.

ഓരോ എഴുത്തുകാരനെയും അടയാളപ്പെടുത്താന്‍, എഴുത്തുകാരന് അടയാളപ്പെടുത്താന്‍ ഒരു ദേശമുണ്ടാകും. താന്‍ ജനിച്ചു വളര്‍ന്നതും ജീവിച്ചതും, തന്റെ എല്ലാമായ, പാരമ്പര്യങ്ങളുടെ കഥകള്‍ വിളിച്ചോതുന്നതുമായ ദേശം. ആ ദേശത്തിന്റെ വെള്ളിവെളിച്ചങ്ങള്‍ അവരുടെ കഥകളില്‍ കഥാപാത്രങ്ങളില്‍ പ്രകാശം പൊതിയാറുണ്ട്.
എഴുത്തിന്റെ ലോകത്ത് മലയാള സാഹിത്യത്തില്‍ തന്നെ പല ദേശങ്ങളും നമ്മള്‍ നേരില്‍ കാണാതെ തന്നെ നമ്മുടെ സ്വപ്നങ്ങളില്‍ നിറം നല്‍കി കടന്നു വരാറുണ്ട്. കുട്ടനാടും , വള്ളുവനാടും, വൈക്കവും, ഖസാക്കും, സുലൈമാനിയുടെ കഥ പറയുന്ന കോഴിക്കോടുമൊക്കെ നമ്മള്‍ നെഞ്ചില്‍ അടക്കി വച്ച ദേശങ്ങളാണ്. മാന്തളിര്‍ ദേശവും വായനക്കാരന്റെ മനസ്സില്‍ മായാതെ നില്‍ക്കും എന്നതില്‍ സംശയം ഇല്ല.

നാലഞ്ചു പതിറ്റാണ്ടുകള്‍ പിന്നിട്ട നാട്ടുവഴികളിലൂടെ, സഭാ വിയോജിപ്പുകളുടെയും, വിദ്വേഷത്തിന്റെയും കമ്മ്യൂണിസത്തിന്റെയും ഒക്കെ തിരുശേഷിപ്പുകള്‍ വളരെ രസകരമായി, ആക്ഷേപവും ഹാസ്യവും കൂട്ടിക്കലര്‍ത്തി വായനക്കാര്‍ക്കു ഒരു പുതുമ നിറഞ്ഞ വായനാ അനുഭവം സമ്മാനിക്കുകയാണ് ബെന്യാമിന്‍ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ എന്ന നോവലിലൂടെ…

മാന്തളിര്‍ ദേശത്തിലൂടെ കടന്നു പോകുമ്പോള്‍ ആ ദേശവും അവിടുത്തെ ആളുകളും, തനതായ മധ്യതിരുവിതാംകൂര്‍ ധാര്‍ഷ്ട്യവും സംസ്‌ക്കാരവും, ജീവിത രീതികളും ഭാഷ പോലും വളരെ ലളിതമായി നമ്മള്‍ തിരിച്ചറിയുന്നു. ഇതു മനസ്സിലാക്കിക്കൊണ്ട് നോവലിലേക്കു പ്രവേശിക്കുമ്പോള്‍ കഥകളും കഥാപാത്രങ്ങളും നമുക്ക് ഹൃദ്യമായി മാറുന്നു.

ചരിത്രത്തിന്റെ പിന്‍ബലത്തോടെ, ഒട്ടേറെ പഠനങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഒടുവില്‍ ഒരു കാലത്തിന്റെ ചരിത്രം വായനക്കാര്‍ക്കായി കരുതി വച്ചിരിക്കുന്നു ബെന്യാമിന്‍. രാഷ്ട്രീയപരമായും ചരിത്രപരമായും സഭാധിഷ്ഠിതമായും നോവല്‍ ജീവിതത്തെ തറപ്പിച്ചു നോക്കിക്കൊണ്ടിരുന്നു.

ഇനി നോവല്‍ വായന വിട്ടു പുറത്തേക്കു വരുമ്പോള്‍, ഒരുപാട് സന്തോഷം തോന്നുന്നു. ഈ മാന്തളിര്‍ ദേശത്തിനു വളരെ വലുതലാത്ത ദൂരത്തിലാണ് എന്റെ നാട്.  കഥകള്‍ കടന്നു പോകുന്ന വഴികള്‍ പലതിലൂടെയും ഞാന്‍ സഞ്ചരിച്ചിട്ടുണ്ട്. അമ്മ വീടായ ചെങ്ങന്നൂരിലും, വല്യമ്മച്ചിയുടെ വീടായ കുളനടയിലും പന്തളത്തും തിരുവല്ലയിലും, കോഴഞ്ചേരി, മാവേലിക്കര ഭാഗങ്ങളിലും കഥാതന്തുക്കള്‍ സഞ്ചരിക്കുന്നു. നോവലിലെ ചില കഥാപാത്രങ്ങളെ എങ്കിലും നേരില്‍ കാണുവാന്‍ സാധിച്ചിട്ടുണ്ട്. കഥകള്‍ കേട്ടിരിക്കാന്‍ ഇഷ്ടമുള്ള ഞങ്ങള്‍ കൊച്ചുമക്കളോടു വല്യമ്മച്ചി പറഞ്ഞു തന്ന കഥകള്‍ കൂടുതലും കുളനട മാന്തളിര്‍ ദേശത്തെ കഥകള്‍ ആയിരുന്നു.

പിന്നീട് മുതിര്‍ന്നപ്പോള്‍ പപ്പ പറഞ്ഞ കഥകള്‍ കമ്മ്യൂണിസത്തിന്റെയും പാര്‍ട്ടിയുടെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍പ്പിന്റെയും ഒക്കെ ചുവപ്പിന്‍ നിറമുള്ള വിപ്ലവ കഥകള്‍. ആ കഥകളില്‍ ഒക്കെ നിറഞ്ഞിരുന്നത് ഡാങ്കെയും, ഡാങ്കെയുടെ മകള്‍ റോസാദേശ് പാണ്ഡേയുടെയും ഇന്ദിരാഗാന്ധിയുടെയും ഒപ്പമുള്ള ഒരു അത്താഴവിരുന്നിന്റെ കഥകള്‍. ആ ദിവസത്തിന്റെ ഓര്‍മയ്ക്ക് നിധി പോലെ കൊണ്ട് നടക്കുന്ന ആ ഫോട്ടോ. വര്‍ഗീസ് വൈദ്യനും മകന്‍ ചെറിയാന്‍ കല്പകവാടിയും, ലാല്‍ വര്‍ഗീസും, വേണു നാഗവള്ളിയും ഒക്കെ വീട്ടിലെ അതിഥികളായി വന്നിരുന്ന ഒരു കാലം.

മാന്തളിര്‍ നോവല്‍ വായന പുരോഗമിക്കുന്നത് ആറു ദിവസം നീളുന്ന ട്രെയിന്‍ യാത്രയില്‍ ആയിരുന്നു. കഥാസന്ദര്‍ഭങ്ങളില്‍ ചിലതൊക്കെ വീട്ടില്‍ വിളിച്ചു പങ്കുവച്ചു. ഓര്‍മ്മകള്‍ പൊടിതട്ടിയെടുത്തു പപ്പ ആ കാലഘട്ടത്തെ കുറിച്ച് ഏറെ വാചാലനായി. ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷം…
എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു കൂട്ടിവായനയാണ്… കേട്ടുമറന്ന കഥകളുടെ… കോംഗോ കാടുകളില്‍ തെളിഞ്ഞ ചെയുടെ, സഭാചരിത്രത്തിന്റെ…  അങ്ങനെ ഒരുപാട് കാര്യങ്ങളുടെ ഓര്‍മ്മപുതുക്കല്‍…

അക്കപ്പോരിന്റെ ഇരുപതു നസ്രാണി വര്‍ഷങ്ങളുടെ തുടര്‍ച്ചയാണ് ഈ നോവല്‍ എന്നും പറയാം. എന്നാല്‍ ഒന്നൊന്നിനോട് ബാക്കിയാവുന്നുമില്ല . നാനൂറില്‍ അധികം പേജുകള്‍. ഓരോ പേജും മറിക്കുമ്പോള്‍ ചിലപ്പോളൊക്കെ ഞാന്‍ പൊട്ടിച്ചിരിച്ചു. മന്ദാകിനി കൊച്ചമ്മയും, കൊച്ചാപ്പച്ചനും, ആന്‍സിയും, ത്രിത്വവും,വല്യപ്പച്ചനും, അമ്മിണിയും അച്ചാച്ചനും… കോമറൈഡ് ജിജനും കോംഗോ കാടുകളും, പാട്രിസ് ലുമുംബയും പഞ്ചാബി കല്യാണവും… എല്ലാം പുതിയ വായനാ അനുഭവങ്ങളും നര്‍മ അനുഭവങ്ങളും ആണ്.. എല്ലായ്‌പ്പോഴത്തെയും പോലെ വളരെ വ്യത്യസ്തമായ ശൈലിയും അവതരണവും കഥകളും കൊണ്ട് ബെന്യാമിന്‍ ഈ നോവലും നമുക്ക് നല്ലയൊരു വായനാ അനുഭവം സമ്മാനിക്കുകയാണ്.

Comments are closed.