DCBOOKS
Malayalam News Literature Website

ഡി സി കിഴക്കെമുറി കര്‍മ്മനിരതനായ പുസ്തക പ്രസാധകന്‍: എ.ജെ. ഫിലിപ്പ്

കേരളത്തിന്റെ സാംസ്‌കാരിക മേഖലയില്‍ നിറസാന്നിദ്ധ്യമാവുകയും അക്ഷരങ്ങളുടെയും പുസ്തകങ്ങളുടെയും ലോകത്ത് വിരാജിക്കുകയും ചെയ്ത ഡി സി കിഴക്കെമുറി ആധുനിക കേരളത്തിന്റെ ശില്പികളില്‍ മുഖ്യപങ്കുവഹിച്ച വ്യക്തിയാണെന്ന് പി. കെ. രാജശേഖരന്‍ അഭിപ്രായപ്പെട്ടു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിലെ ‘ആധുനിക കേരളത്തിന്റെ ശില്പികള്‍ ഡി.സി കിഴക്കെമുറി’ എന്ന സെഷനില്‍ സംവദിക്കുകയായിരുന്നു അദ്ദേഹം. ആധുനിക കേരളത്തെ പടുത്തുയര്‍ത്തുന്നതില്‍ അച്ചടിയ്ക്കും പുസ്തക പ്രസാധനത്തിനും വലിയ പങ്കുണ്ട്. അതാണ് ഡി.സി കിഴക്കെമുറിയെ ആധുനിക കേരളത്തിന്റെ ശില്പികളില്‍ ഒരാളായി അടയാളപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡി.സി കിഴക്കെമുറി കര്‍മ്മനിരതനായ പുസ്തക പ്രസാധകനാണെന്ന് എ. ജെ. ഫിലിപ്പ് പറഞ്ഞു. പൊന്‍കുന്നം വര്‍ക്കി, കെ. ജെ. തോമസ്, ഡി. സി എന്നിവര്‍ ചേര്‍ന്നാണ് 1945-ല്‍ നാഷണല്‍ ബുക്ക്സ്റ്റാള്‍ തുടങ്ങുന്നത്. ലോകത്താദ്യമായി എഴുത്തുകാരുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം എം പി പോളിന്റെയും കാരൂര്‍ നീലകണ്ഠപിള്ളയുടെയും ഡി സിയുടെയും ശ്രമഫലമായാണ് രൂപംകൊണ്ടത്. 25 വര്‍ഷം ഡി. സി സംഘത്തിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1946 നവംബര്‍ 14-ന് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന് ആറുമാസം ജയില്‍ശിക്ഷയനുഭവിച്ച ശേഷം തിരിച്ചെത്തിയ ഡി.സി കിഴക്കെമുറി സി. എം. സ്റ്റീഫന്‍ ആരംഭിച്ച പൗരപ്രഭ എന്ന പത്രത്തില്‍ ‘കറുപ്പും വെളുപ്പും’ എന്ന കോളം എഴുതി. പൗരപ്രഭ നിന്നപ്പോള്‍ കേരളഭൂഷണം, മാതൃഭൂമി, മനോരാജ്യം വാരികകളില്‍ ഈ പംക്തി പ്രസിദ്ധീകരിച്ചു. ഇന്ത്യയിലെ ആദ്യ കോളമിസ്റ്റാണ് അദ്ദേഹമെന്ന് എ. ജെ ഫിലിപ്പ് അഭിപ്രായപ്പെട്ടു. പുസ്തകങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വില്‍പ്പനനികുതി നിര്‍ത്തിയത് 1952ല്‍ ഡി സിയുടെ ശ്രമഫലമായിരുന്നു. പറവൂര്‍ ടി. കെ. നാരായണപിള്ള, പനമ്പിള്ളി, എ. ജെ. ജോണ്‍ എന്നീ തിരുകൊച്ചി മന്ത്രിമാരെ സ്വാധീനിച്ച് ഡി സി പുസ്തകങ്ങളെ വില്‍പ്പനനികുതിയില്‍ നിന്നൊഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് സംഘടിപ്പിച്ചു. പിന്നീട് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ കണ്ട് ഇത് ഇന്ത്യയൊട്ടുക്കും നടപ്പാക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

സംസ്ഥാനസര്‍ക്കാര്‍ ഇന്ന് വിജയകരമായി നടത്തിവരുന്ന ലോട്ടറി എന്ന ആശയത്തിനു പിന്നില്‍ ഡി സി കിഴക്കെമുറിയാണ്. കോട്ടയം പബ്ലിക്ക് ലൈബ്രറി സെക്രട്ടറിയായിരിക്കെയാണ് ഡി സി ലോട്ടറി എന്ന ആശയം നടപ്പിലാക്കിയത്. ലൈബ്രറി കെട്ടിടം നിര്‍മ്മിക്കാനുള്ള ധനശേഖരണാര്‍ത്ഥമായിരുന്നു അത്. പിന്നീട് സംസ്ഥാനസര്‍ക്കാരിന്റെ നിര്‍ദ്ദേശം അനുസരിച്ച് ലോട്ടറിയുടെ പ്രവര്‍ത്തനരീതി ഡി സി പറഞ്ഞുകൊടുത്തു. കേരളത്തിനൊരു സാംസ്‌കാരിക വകുപ്പ് സൃഷ്ടിക്കുന്നതിനും ലിപി പരിഷ്‌കരണത്തിനും ഡി സി നിര്‍വഹിച്ച പങ്ക് നിസ്സീമമാണ്. കോട്ടയത്തെ സമ്പൂര്‍ണ്ണസാക്ഷരത നിറഞ്ഞ പട്ടണമാക്കി മാറ്റുകയെന്ന ആശയവും ഡി സിയുടെതാണെന്നും അദ്ദേഹം പറഞ്ഞു. 1974 ആഗസ്റ്റ് 29നാണ് ഡി സി കിഴക്കെമുറി ഡി സി ബുക്‌സ് തുടങ്ങുന്നത്. അന്ന് ഏഴായിരം രൂപയായിരുന്നു മൂലധനം. പത്ത് മാസങ്ങള്‍ക്കുള്ളില്‍ ‘മലയാളശൈലി നിഘണ്ടു’ എന്ന ആദ്യകൃതി പുറത്തിറക്കിയെന്നും എ ജെ ഫിലിപ്പ് പറഞ്ഞു.

Comments are closed.