DCBOOKS
Malayalam News Literature Website

മഹര്‍ഷിമേട് മാഹാത്മ്യം

ചെറുകഥയ്ക്കുള്ള പ്രഥമ ദേശാഭിമാനി പുരസ്‌കാരം, ഓടക്കുഴല്‍ അവാര്‍ഡ്, എം പി പോള്‍ അവാര്‍ഡ് എന്നിവ നേടിയ അയ്മനം ജോണിന്റെ ഏറ്റവും പുതിയ കഥാസമാഹാരമാണ് മഹര്‍ഷിമേട് മാഹാത്മ്യം.കേരളത്തിന്റെ അറുപതാം പിറന്നാളിനോടടുത്ത കാലയളവില്‍ എഴുതപ്പെട്ട ഈ കഥകളുടെ മുഖ്യപ്രമേയം തന്റെ ഓര്‍മ്മകളില്‍ കലര്‍ന്നുകിടക്കുന്ന കേരളീയ ജീവിതത്തിന്റെ ഓര്‍മ്മകളാണെന്ന് കഥാകാരന്‍ തന്നെ വ്യക്തമാക്കുന്നു. മാത്രമല്ല കേരളത്തിന്റെ പ്രകൃതിയിലും മനുഷ്യജീവിതത്തിലും ഇക്കാലയളവില്‍ സംഭവിച്ചിട്ടുള്ള ഭാവപരിണാമങ്ങള്‍ വൈയക്തിക സ്മരണകളിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ചുരുക്കം ചില കഥകളില്‍ കേരളം വിട്ട് ഇന്ത്യയുടെയും ഒരുപക്ഷേ ലോകത്തിന്റെ തന്നെയും ജീവചരിത്രത്തിലേക്ക് ചില എത്തിനോട്ടങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഇവയ്ക്ക് ചരിത്രപരമായി എന്തെങ്കിലും പ്രസക്തി കല്പിക്കരുതെന്നും അദ്ദേഹം പുസ്തകത്തിനെഴുതിയ ആമുഖത്തില്‍ പറയുന്നു.

മഹര്‍ഷിമേട് മാഹാത്മ്യം, എന്റെ കാര്‍ഷിജീവിത സ്വപ്‌നങ്ങള്‍, മയൂരസന്ദേശം, ചാത്തനേറ്, പ്രതിരൂപം കാണാത്ത പെണ്‍കുട്ടി, ദലൈലാമയുടെ ചിരി, വെള്ളാംകല്ലുകള്‍, റോസാപ്പൂനിറമുള്ള ഇറച്ചി, കടലാസു കടുവകള്‍ തുടങ്ങി ഇരുപത്തിയൊന്നുകഥകളുടെ സമാഹാരമാണ് മഹര്‍ഷിമേട് മാഹാത്മ്യം. ഈ കഥകള്‍ക്ക് കഥയെഴുത്തിന്റെ പ്രകൃതിനിയമം എന്ന പേരില്‍ രാഹുല്‍ രാധാകൃഷണന്‍ എഴുതിയ പഠനവും ഉള്‍പ്പെടുത്തിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അയ്മനം ജോണ്‍ എന്ന കഥാകൃത്തിനെ അടയാളപ്പെടുത്തുന്ന പ്രത്യേകമായ ശൈലീവിശേഷം ഈ സമാഹാരത്തിലെ കഥകളിലെല്ലാം കാണാം. ഓരോ കഥപറച്ചിലിനു പിന്നിലും അതിജീവനത്തിന്റെ ഒരു നിഗൂഢ വഴിയുണ്ട്.അത്തരം വഴികളിലെ പ്രദേശികമായ രാഷ്ട്രീയ/ പാരസ്ഥിതിക/ അധികാര സമസ്യകളെ ഭാവനാപരവും മാനുഷികവുമായ ഉള്‍ക്കാഴ്ചകൊണ്ട് അഭിസംബോധനചെയ്യാനാണ് അദ്ദേഹം ശ്രമിക്കുന്നത്- കഥകള്‍ക്ക് എഴുതിയ പഠനക്കുറിപ്പില്‍ രാഹുല്‍ രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നു.

മഹര്‍ഷിമേട് മാഹാത്മ്യം ഇ-ബുക്കില്‍ വായിക്കാം

Comments are closed.