DCBOOKS
Malayalam News Literature Website

അസ്വാതന്ത്ര്യത്തെ തകര്‍ത്തെറിഞ്ഞ ഒരു പെണ്‍കുട്ടിയുടെ കഥ

പെണ്‍ജീവിതത്തിന്റെ ആത്മസംഘര്‍ഷങ്ങളെ ഏറെ സൂക്ഷ്മതയോടെ ആവിഷ്‌ക്കരിച്ചിരിക്കുന്ന കൃതിയാണ് ഫസീല മെഹറിന്റെ ഖാനിത്താത്ത് എന്ന നോവല്‍. അകത്തും പുറത്തും ആണിനെയും മതത്തെയും അനുസരിച്ച് ഒതുങ്ങിക്കഴിയേണ്ടവരാണ് മുസ്‌ലിം സ്ത്രീകള്‍ എന്ന യാഥാസ്ഥിതികമനോഭാവത്തെ പൊട്ടിച്ചെറിഞ്ഞ്, അസ്വാതന്ത്ര്യത്തിന്റെ ഇരുള്‍നിലങ്ങളില്‍ നിന്ന് വിടുതല്‍ നേടിയ ഒരു യുവതിയുടെ കഥയാണ് നോവലില്‍ പറയുന്നത്. 2018-ലെ ഡി.സി സാഹിത്യ പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ട നോവലാണിത്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഫസീല മെഹറിന്റെ ഖാനിത്താത്ത് ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.

‘മുസ്‌ലിം പെണ്‍ ജീവിതത്തിന്റെ സംഘര്‍ഷങ്ങള്‍ സൂക്ഷ്മമായി രേഖപ്പെടുത്തുന്ന നോവലാണ് ഖാനിത്താത്ത്. ഇസ്‌ലാമിനുള്ളിലെ നീതിനിഷേധവും സ്ത്രീക്ക് അനുകൂലമായ നിയമങ്ങളും കൃത്യമായി പഠിച്ച് ആവിഷ്‌ക്കരിക്കാന്‍ നോവലിസ്റ്റിനു കഴിഞ്ഞിട്ടുണ്ട്. ഭക്തകളും അനുസരണശീലരുമായ സ്ത്രീകളെ കുറിക്കാനുള്ള ഖുര്‍ ആന്‍ പ്രയോഗമായ ഖാനിത്താത്ത് എന്ന ശീര്‍ഷകത്തിലൂടെ കേരളത്തിലെ മുസ്‌ലിം സ്ത്രീകളുടെ ദീനമായ പരിതോവസ്ഥ സൂചിപ്പിക്കാനും നോവലിലൂടെ അത് അപഗ്രഥിക്കാനും പുരുഷമേധാവിത്വത്തിനെതിരായ ശക്തവും ധീരവുമായ നിലപാട് സ്വീകരിക്കാനും കഴിഞ്ഞിട്ടുണ്ട്. മുസ്‌ലിം ദാമ്പത്യ ജീവിതത്തിന്റെ ഉള്ളറകളിലേക്കു കടന്നുചെല്ലാന്‍ ഫസീല മെഹര്‍ രചിച്ച ഖാനിത്താത്തിനു കഴിഞ്ഞിട്ടുണ്ട്.’ നോവല്‍ ഡി.സി സാഹിത്യപുരസ്‌കാരത്തിനു തിരഞ്ഞെടുത്തുകൊണ്ട് ജഡ്ജിങ് കമ്മിറ്റി വിലയിരുത്തിയത് ഇപ്രകാരമാണ്.

ഫസീല മെഹര്‍: വയനാട് ജില്ലയിലെ പുല്‍പ്പളളി സ്വദേശിനി. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും നരവംശശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടി. 2009-ലെ കഥാവിഭാഗം കുട്ടേട്ടന്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകയായി ജോലി ചെയ്യുന്നു.

Comments are closed.