DCBOOKS
Malayalam News Literature Website

ജാതിവ്യവസ്ഥയെ നിലനിര്‍ത്തുന്നതില്‍ സംഘപരിവാറിന് മുഖ്യമായ പങ്കുണ്ട്

സ്വതന്ത്രമായി ജീവിക്കാനും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുമുള്ള അവകാശം ഭരണഘടനാപരമായി നമ്മുടെ രാജ്യം ഉറപ്പു  നല്‍കുമ്പോഴും ഇന്ത്യയുടെ അവസ്ഥ ഗൗരി ലങ്കേഷിന്റെ കൊലപാതകംപോലെ, ആക്രമണരീതിയിലാണെങ്കില്‍ നമ്മുക്ക്
പാക്കിസ്ഥാനിലേക്ക് പോകാമെന്ന വാക്കുകളിലൂടെയാണ് ശശികുമാര്‍ വേദി മൂന്നില്‍ തന്റെ അഭിപ്രായപ്രകടനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ പരിതാപകരമാണെന്നും രാജ്യം കണ്ടതില്‍വെച്ച് ഏറ്റവും വലിയ അരക്ഷിതാവസ്ഥയാണ്
അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും പറയുമ്പോള്‍, ഭരണഘടനയുടെ നാലാം തൂണെന്ന് നമ്മള്‍ വിശേഷിപ്പിക്കുന്ന മാധ്യമങ്ങള്‍എന്തൊക്കെ തരത്തില്‍ അടിച്ചമര്‍ത്തപ്പെടുന്നു എന്നുകൂടി പറയേണ്ടിവരും.

ഗൗരിയുടെ മരണം കൃത്യമായ ലക്ഷ്യങ്ങളോടെ നടന്നതും, മുന്‍വിധികള്‍ അടിസ്ഥാനമാക്കി ഉളളതുമായിരുന്നു. മുന്‍കൂട്ടി തീരുമാനിച്ചതുതന്നെയാണിതെന്ന് കവിത ലങ്കേഷ് പറയുമ്പോള്‍ ബീഫ് നിരോധനത്തിനെതിരെ ഗൗരി പറഞ്ഞതും എഴുതിയതുമായ കാര്യങ്ങള്‍ക്ക് ശേഷം അവര്‍ അനുഭവിച്ച ഭീഷണികളും തെളിവായി നിരത്തുന്നുണ്ട്. നക്‌സലേറ്റ് ബന്ധമാരോപിച്ച്, ഗൗരി ലങ്കേഷിന്റെ സാമൂഹ്യ പ്രവര്‍ത്തനങ്ങളെ ദുര്‍വ്യാഖ്യാനിച്ചതും അവര്‍ തുറന്നു പറഞ്ഞു. എഴുത്തുകള്‍ക്ക് മേലെ നിയന്ത്രണം കൊണ്ട് വരുന്നത് ജനാധിപത്യവിരുദ്ധമാണെന്നിരിക്കെ അതിനെ എതിര്‍ക്കുന്നവരെ കൊലചെയ്യുന്ന ഫാസിസ്റ്റ് രീതി ഇന്ത്യയുടെ ഭരണവര്‍ഗ്ഗം തുടര്‍ന്ന് വരുന്നത് പരിതാപകരമായ കാര്യമാണ്.

ഗൗരി ലങ്കേഷിന്റെ എഴുത്തുകളില്‍ നിറഞ്ഞുനിന്ന രാജ്യത്തിന്റെ അധപതനത്തെ തുറന്നുകാട്ടുന്ന വാക്കുകളാണ് അവരെ  ഇല്ലാതാക്കാന്‍ കാരണമായതെങ്കില്‍ പത്മാവത്, സെക്‌സി ദുര്‍ഗ പോലുള്ള സിനിമകള്‍ രാഷ്ട്രീയമായതും, വിശ്വാസപരമായതും പല ഘടകങ്ങളുടെ പേരില്‍ തടയപ്പെടുന്നത് ബി.ജെ.പി യുടെയും അതിന് കീഴിലെ സംഘപരിവാര്‍ പ്രവര്‍ത്തകരുടേയും
ഇടപെടല്‍കൊണ്ട് മാത്രമാണ്. ഇവരെ രാജ്യത്തില്‍ നിന്നും തുടച്ചുമാറ്റുന്നതിന് ജനം മുന്നിട്ടിറങ്ങണമെന്നും, വോട്ടുബാങ്കുകളായി മാത്രം ഒരു സമൂഹമോ വ്യക്തിയോ അധ:പതിക്കരുതെന്നും ശശികുമാര്‍ ഓര്‍മിപ്പിച്ചു.

നിലനില്‍ക്കുന്നവ്യവസ്ഥയെ ചോദ്യം ചെയ്യുന്ന പലരെയും പ്രശസ്തമാക്കാന്‍ ബി.ജെ.പി അനുകൂല മീഡിയകള്‍ അനുവദിക്കുന്നില്ലെന്നും, ഗൗരിയേയും അവരുടെ എഴുത്തുകളേയും ലോകമറിഞ്ഞത് അവരുടെ മരണത്തിനുശേഷമാണെന്നും ആനന്ദ് അവകാശപ്പെട്ടു. ഗൗരിയുടെ പത്രത്തിന്റെ ലാസ്റ്റ് എഡിറ്റോറിയല്‍ ചര്‍ച്ച ചെയ്ത മുഖ്യധാരാ വീഡീയോകള്‍ നല്‍കുന്ന പെയ്ഡ് ന്യൂസുകളെക്കുറിച്ചുള്ള ചര്‍ച്ച, ഭരണഘടന ഉറപ്പ് നല്‍കുന്ന മതേതരത്വവും, ജനാധിപത്യവും, സ്വാതന്ത്യവും ഒന്നും ഇന്ന് ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല എന്ന രീതിയില്‍ ചര്‍ച്ച എത്തിനിന്നു.

ജാതിവ്യവസ്ഥയെ അന്ധമായി അനുകരിക്കുന്ന സാമൂഹ്യാവസ്ഥ ഇന്നും ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉണ്ടെന്നും ഇത് നിലനിര്‍ത്തിക്കൊണ്ടുപോകുന്നതില്‍ സംഘപരിവാര്‍ ശാഖകള്‍ക്ക് മുഖ്യമായ പങ്കുണ്ട് എന്ന് പറയുമ്പോള്‍ ഹിന്ദുരാജ്യത്തിനായുള്ള ഇവരുടെ ശ്രമങ്ങളെ വിസ്മരിക്കാന്‍ കഴിയില്ല. സിനിമയും, രാഷ്ട്രീയവും, മാധ്യമങ്ങളും സാഹിത്യവും വിഷയമായ വേദിയില്‍ മുതലാളിത്തത്തിന്റെയും ഫാസിസത്തിന്റെയും അടിയൊഴുക്കിനെ ശക്തിപ്പെടുത്തുന്ന സാമ്പത്തിക സ്രോതസ് ഇല്ലാതാക്കുന്നതിനെക്കുറിച്ച് വാദം ഉയര്‍ന്നു. ക്രിമിനല്‍ ക്യാപിറ്റല്‍ ഇല്ലാതായാല്‍ ഒരു പരിധി വരെ രാജ്യം സുരക്ഷിതമാകുമെന്ന അഭിപ്രായത്തില്‍ ചര്‍ച്ച അവസാനിക്കുമ്പോള്‍ നിറഞ്ഞ കാണികളെ കൊണ്ട് വേദി സമ്പന്നമായി.

ഡിസി കിഴക്കോമുറി ഫൗണ്ടേഷന്‍ ഇന്‍ക്രടിബിള്‍ ഇന്ത്യ, കേരള ടൂറിസം, കേരള സാംസ്‌കാരിക വകുപ്പ് കൂടാതെ കേരള സര്‍ക്കാരിന്റെ മറ്റുവകുപ്പുകളുമായി സഹകരിച്ചാണ് മൂന്നാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നടത്തുന്നത്.

Comments are closed.