DCBOOKS
Malayalam News Literature Website

കർണ്ണന്റെ ജനനം മുതൽ അന്ത്യം വരെ

മഹാഭാരതത്തിന്റെ കേന്ദ്രകഥാപാത്രങ്ങളുടെ വ്യക്തിത്വ ബഹിർസ്ഫുരണത്തിലൂടെ ജീവിതമെന്ന വിഹ്വല സമസ്യയുടെ അർത്ഥമന്വേഷിക്കുകയാണ് വിശ്രുത മറാത്തി നോവലിസ്റ്റ് ശിവാജി സാവന്ത്. കർണ്ണൻ , കുന്തി , വൃഷാലി , ദുര്യോധനൻ , ശോണൻ , ശ്രീകൃഷ്ണൻ , എന്നിവരുടെ ആത്മകഥാ കഥനത്തിലൂടെ , ഒൻപത് അദ്ധ്യായങ്ങളിലായി ഭാരതകഥ ഇവിടെ അനാവരണം ചെയ്യപ്പെടുന്നു. അത്യന്തം നൂതനമായ കഥാഖ്യാന രീതിയിലും ഭാവതലങ്ങളെ തൊട്ടുണർത്തുന്ന വൈകാരിക സംഭവങ്ങളാലും സമ്പുഷ്ടമായ ഈ നോവലിൽ ഭാവനാ സമ്പന്നമായ ഒരു ശില്പിയുടെ കരവിരുത് പ്രകടമാണ്.

പ്രശസ്ത മറാത്തി നോവൽ മൃത്യുഞ്ജയത്തിന്റെ മലയാള പരിഭാഷ , കർണ്ണൻ. ഭാരതീയ ജ്ഞാനപീഠത്തിന്റെ 1955 ലെ മൂർത്തീദേവി പുരസ്കാരം ലഭിച്ച കൃതി. മഹാഭാkarnnanരതം അനവധി ആകർഷകങ്ങളായ ആഖ്യാനങ്ങളുടെ കലവറയാണ്. വൈവിധ്യമാർന്ന അനുഭവങ്ങളുടെ അക്ഷയഖനിയാണ് ; സങ്കീർണ്ണങ്ങളായ സംഭവ പരമ്പരകളുടെ സംഗമസ്ഥാനമാണ്. വ്യക്തിയുടെയും സമൂഹത്തിന്റെയും ബാഹ്യാഭ്യന്തര ജീവിതത്തിന്റെ സമഗ്രതകൊണ്ട് സമ്പന്നമാണ് ആ കാവ്യം. ” ഇവിടെയുള്ളത് മറ്റു പലയിടത്തും ഉണ്ടായിരിക്കും , എന്നാൽ ഇവിടെയില്ലാത്ത് മറ്റെങ്ങും ഉണ്ടാവുകയുമില്ല. ” എന്ന് മഹാഭാരതത്തെ കുറിച്ച് അഭിപ്രായപ്പെട്ടിരിക്കുന്നു എത്രയോ അന്വർഥമാണ്. വ്യാസന്റെ പിൻഗാമികളായ വന്ന അനേകം സാഹിത്യകാരന്മാർ മഹാഭാരതമെന്ന മഹാസാഗരത്തിൽ നിന്ന് വിലയേറിയ മുത്തുകൾ മുങ്ങിത്തപ്പിയെടുത്ത് പുതുമയോടെ അവതരിപ്പിച്ചിട്ടുണ്ട്.

അക്കൂട്ടത്തിൽ ഒരാളാണ് മറാഠിയിലെ ശിവാജി സാവന്ത്. മഹാഭാരതത്തിലെ സൂര്യോജ്ജ്വല തേജസ്സോടെ വിളങ്ങി നിൽക്കുന്ന കർണ്ണനാണ് അദ്ദേഹത്തെ ഏറ്റവും അധികം ആകർഷിച്ച കഥാപാത്രം. കർണ്ണന്റെ ജനനം മുതൽ അന്ത്യം വരെയുള്ള എല്ലാ ജീവിത സന്ദർഭങ്ങളും അദ്ദേഹം വിശദമായി വിവരിച്ചിട്ടുണ്ട്.ഈ നോവലിൽ കർണ്ണ കഥയോടൊപ്പം സമ്പൂർണ്ണ മഹാഭാരതം പുനരാഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നു. അത്യന്തം രസനീയമായി വായിച്ചു പോകാൻ പറ്റിയ പാകത്തിൽ രചിക്കപ്പെട്ട ഈ നോവൽ ഇന്ത്യയിലെ ഇതിഹാസനോവലുകളുടെ കൂട്ടത്തിൽ പ്രമുഖ സ്ഥാനം നേടിക്കഴിഞ്ഞു.

ഇംഗ്ലീഷിലേക്കും പല ഭാരതീയ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ട കർണ്ണൻ പല പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ഈ ബൃഹദ് ഗ്രന്ഥം മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത് ഡോ. പി കെ ചന്ദ്രനും , ഡോ. ടി ആർ ജയശ്രീയുമാണ്. 1995 ജൂണിൽ ആദ്യമായി പ്രസിദ്ധീകരിച്ച കർണ്ണന്റെ 20-ാം ഡി സി പതിപ്പാണ് ഇപ്പോൾ വിപണിയിൽ.

Comments are closed.