DCBOOKS
Malayalam News Literature Website

“മലയാള സിനിമകൾ ഇപ്പോൾ ലോകശ്രദ്ധ നേടുന്നു”: കമൽഹാസൻ

ലക്ഷകണക്കിന് ആളുകളുടെ ഹർഷാരവത്തോട് കൂടിയാണ് ഉലകനായകൻ കമൽഹാസനെ കേരള ലിറ്ററേച്ചർ ഫെറ്റിവൽ വേദിയിലേക്ക് സ്വാഗതം ചെയ്തത്. ‘വേർഡ് ടു സിനിമ’ എന്ന വിഷയത്തിൽ കമലഹാസനോടൊപ്പം സക്കറിയ, ജയമോഹൻ, സി. എസ്. വെങ്കിട്ടശ്വരൻ എന്നിവർ പങ്കെടുത്തു.

എഴുത്തുകാരൻ സക്കറിയ 63 വർഷത്തെ സിനിമാജീവിതത്തെ കമൽ എങ്ങനെ നോക്കിക്കാണുന്നു എന്ന ചോദ്യത്തോടെ ചർച്ച ആരംഭിച്ചു. നൂറു വർഷത്തെ ഇന്ത്യൻ സിനിമാപാരമ്പര്യമ്പത്തിൽ 63 വർഷം തുടരാൻ സാധിച്ചതിൽ സന്തോഷമെന്ന് കമൽ. ഇനിയും പ്രേക്ഷക പിന്തുണയോട് കൂടി ശ്വാസം നില്ക്കുന്ന വരെ തുടരാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഒരു എഴുത്തുകാരനും നടനും എന്ന നിലയിൽ അത് രണ്ടിനെയും എങ്ങനെയാണ് നോക്കിക്കാണുന്നു എന്ന ജയമോഹന്റെ ചോദ്യത്തിന് അത് എണ്ണയും വെള്ളവും പോലെയാണ് ഒരിക്കലും ചേരില്ല. പക്ഷെ ഞാൻ അത് രണ്ടിന്റെയും വേവിച്ച രൂപമാണെന്ന് കമൽ വ്യകതമാക്കി. എഴുത്തിനെയും അഭിനയത്തെയും ഒരുപോലെ കൊണ്ടുപോവാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ അത്തരം ആളുകളോട് അസൂയ തോന്നിയിട്ടുണ്ട്. സിനിമയിലെ എഴുത്തുകൾ ജനാധിപത്യപരവും ശക്തവുമാണെന്ന് എപ്പോഴും തിരകഥാകൃത്തുക്കളോട് പറയാറുണ്ട്. അത് ഈ തലമുറയോളം പരിവർത്തനം ചെയ്തുവരികയാണ്. അതിൽ സന്തോഷം. സൗത്ത് ഇന്ത്യൻ സിനിമകളെ എങ്ങനെ നോക്കിക്കാണുന്നു എന്ന ചോദ്യത്തിന് മലയാളവും ഇപ്പോൾ കന്നടയും ലോകത്തിന്റെ ശ്രദ്ധ നേടികൊണ്ടിരിക്കുകയാണെന്നും ഇത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

നിർമ്മാല്യം സിനിമയെ കുറിച്ചും എം.ടി.യുടെ എഴുത്തുകളെ കുറിച്ചും സംസാരിച്ചു. മലയാള സിനിമ കണ്ട് വളർന്ന എനിക്ക് സ്വന്തം വീട്ടിലെത്തിയ അനുഭൂതിയാണ് ഇവിടെ വരുമ്പോൾ കിട്ടുന്നത് എന്നും അദ്ദേഹം പറഞ്ഞു. തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം കുറിച്ച സിനിമയാണ് ഹേയ് റാം. ആ സിനിമയെ കുറിച്ചുണ്ടായിരുന്ന ഭയവും പരിമിതികളും അദ്ദേഹം ചർച്ച ചെയ്തു. എന്നെ പോലെ ഒരു നടനാവണമെന്ന് മറ്റുള്ളവർ പറയുന്ന തരത്തിൽ എനിക്ക് അഭിനയിക്കണം. അതാണ്‌ ഒരു നടന്റെ വിജയം; കമലഹാസൻ കൂട്ടിച്ചേർത്തു. സിനിമയും ക്രിയാത്മകരചനയും തമ്മിലുള്ള വ്യത്യാസത്തെ പറ്റി എന്റെ നോവൽ അതേപടി സിനിമയാക്കാൻ പറ്റില്ലെന്നും അത് ഒരു സമാന്തര രൂപമാണെന്നും സക്കറിയ കൂട്ടിച്ചേർത്തു.

Comments are closed.