DCBOOKS
Malayalam News Literature Website

കേരളത്തിന്റെ മണിനാദം നിലച്ചിട്ട് നാല് വര്‍ഷം

മലയാളികളുടെ പ്രിയതാരം കലാഭവന്‍ മണിയുടെ ഓര്‍മകള്‍ക്ക് ഇന്ന് നാല് വയസ് പൂര്‍ത്തിയായി. കണ്ണീര്‍ ചിരികൊണ്ട് മലയാള മനസ്സുകള്‍ കീഴടക്കിയ കലാകാരനായിരുന്നു കലാഭവന്‍ മണി.

കൊച്ചിന്‍ കലാഭവന്‍ മിമിക്‌സ് പരേഡിലൂടെ കലാരംഗത്ത് സജീവമായ  മണി പിന്നീട് കോമഡി വേഷങ്ങളിലൂടെയാണ് സിനിമാ ലോകത്ത് എത്തിയത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് ചലച്ചിത്രങ്ങളിലും മണി സജീവമായി. പിന്നീട് നായകനായി വളര്‍ന്നു. നാടന്‍ പാട്ടുകളുടെ അവതരണം, ആലാപനം എന്നിവയിലും കഴിവ് തെളിയിച്ച മണി കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ പാടി പ്രചരിച്ചിരുന്ന നാടന്‍ പാട്ടുകളും പുതിയ തലമുറയിലെ സിനിമാ സംഗീതത്തിനു സമാന്തരമായി അറുമുഖന്‍ വെങ്കിടങ്ങ് അടക്കമുള്ള പ്രമുഖ ഗാനരചയിതാക്കള്‍ എഴുതിയ നാടന്‍ വരികളും നാടന്‍ ശൈലിയില്‍ത്തന്നെ അവതരിപ്പിച്ചു.

കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, ദേശീയ ചലച്ചിത്ര പുരസ്‌കാരം എന്നിവയുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

2016 മാര്‍ച്ച് ആറിനാണ് മലയാളി മനസ്സുകളില്‍ തീരനൊമ്പരമായി കലാഭവന്‍ മണി വിടവാങ്ങിയത്. അതിഗുരുതരമായ കരള്‍രോഗത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. മണിയുടെ നാടന്‍ പാട്ടുകളും, മണി ജീവന്‍ നല്‍കിയ കഥാപാത്രങ്ങളും ആ ചിരിയും എന്നും മലയാളി മനസ്സുകളില്‍ അനശ്വരമായി ജീവിക്കും.

Comments are closed.