DCBOOKS
Malayalam News Literature Website

ജെ.സി.ബി സാഹിത്യപുരസ്‌കാരം 2022 ഖാലിദ് ജാവേദിന്

ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു. ഖാലിദ് ജാവേദിന്റെ ദി പാരഡൈസ് ഓഫ് ഫുഡ് (ഉറുദുവില്‍ നിന്ന് വിവര്‍ത്തനം ചെയ്തത് ബാരന്‍ ഫാറൂഖി) എന്ന കൃതിക്കാണ് പുരസ്കാരം. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഷീലാ ടോമിയുടെ ‘വല്ലി’ ഉൾപ്പെടെ 5 കൃതികളായിരുന്നു ചുരുക്കപ്പട്ടികയിൽ ഇടംനേടിയത്.  ഇന്ത്യക്കാർ ഇംഗ്ലീഷിലെഴുതിയതോ മറ്റ് ഇന്ത്യൻ ഭാഷകളിൽ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയ കൃതികളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്. ഇമാന്‍, മനോരഞ്ജന്‍ ബ്യാപാരി (ബംഗാളിയില്‍ നിന്ന് വിവര്‍ത്തനം ചെയ്തത് അരുണാവ സിന്‍ഹ), സോങ്  ഓഫ് ദി സോയില്‍, ചുഡെന്‍ കബിമോ ലെപ്ച (നേപ്പാളിയില്‍ നിന്ന് അജിത് ബറാല്‍ വിവര്‍ത്തനം ചെയ്തു), ടോംബ് ഓഫ് സാന്‍ഡ്, ഗീതാഞ്ജലി ശ്രീ (ഡെയ്‌സി റോക്ക്‌വെല്‍ ഹിന്ദിയില്‍ നിന്ന് വിവര്‍ത്തനം ചെയ്തു) എന്നിവയാണ്ചു രുക്കപ്പട്ടികയിൽ ഇടം നേടിയ മറ്റു ടൈറ്റിലുകൾ.

2021 ലെ ജെ.സി.ബി സാഹിത്യ പുരസ്‌കാരം എം മുകുന്ദന്റെ ദൽഹിഗാഥകളുടെ ഇംഗ്ലീഷ് പരിഭാഷയായ ‘Delhi: A Soliloquy’ -ആയിരുന്നു. ഫാത്തിമ ഇ.വി, നന്ദകുമാർ കെ എന്നിവർ ചേർന്നാണ് പുസ്തകം ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്. അവസാന പട്ടികയിൽ വി ജെ ജയിംസിന്റെ ആന്റി ക്ലോക്കും ഇടം പിടിച്ചിരുന്നു. എസ്.ഹരീഷിന്റെ പ്രശസ്ത നോവൽ മീശയുടെ ഇംഗ്ലീഷ് വിവർത്തനമായ Moustache-നാണ് 2020-ലെ പുരസ്‌ക്കാരം ലഭിച്ചത്. നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ ജയശ്രീ കളത്തിലാണ് നിർവ്വഹിച്ചിരിക്കുന്നത്. 2018-ലെ പ്രഥമ ജെ.സി.ബി സാഹിത്യ പുരസ്‌കാരം മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരൻ ബെന്യാമിന്റെ Jasmine Days എന്ന കൃതിക്കായിരുന്നു. ബെന്യാമിന്റെ മുല്ലപ്പൂനിറമുള്ള പകലുകൾ എന്ന മലയാളനോവൽ ജാസ്മിൻ ഡെയ്‌സ് എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ഷഹനാസ് ഹബീബായിരുന്നു.

ഇന്ത്യയിൽ സാഹിത്യരചനകൾക്ക് ഏറ്റവും ഉയർന്ന സമ്മാനത്തുക നൽകുന്ന ജെ.സി.ബി സാഹിത്യ പുരസ്‌കാരം ജെ.സി.ബി ലിറ്ററേച്ചർ ഫൗണ്ടേഷനാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 25 ലക്ഷം രൂപയാണ് സമ്മാനത്തുക. പൂർണ്ണമായും ഇന്ത്യൻ എഴുത്തുകാരെ കണ്ടെത്തുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2018 മുതലാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്. ഇന്ത്യാക്കാർ ഇംഗ്ലീഷിലെഴുതിയതോ മറ്റ് ഇന്ത്യൻ ഭാഷകളിൽ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയ കൃതികളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്.

Comments are closed.