DCBOOKS
Malayalam News Literature Website

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ചരിത്രം സമഗ്രമായി

ആരെയും വിസ്മയിപ്പിക്കുന്ന ബഹിരാകാശനേട്ടങ്ങള്‍ ഇന്ത്യയുടെ അഭിമാനമാണ്. ചെലവു കുറഞ്ഞ മംഗള്‍യാനും, ഒറ്റ വിക്ഷേപണത്തില്‍ 104 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിച്ചതും ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തി. ഇല്ലായ്മയുടെയും വല്ലായ്മയുടെയും പരാജയങ്ങളുടെയും നിഷേധങ്ങളുടെയും ഇടയില്‍ ദീര്‍ഘവീഷണവും അതിശയകരമായ സാങ്കേതികമികവും അശ്രാന്ത പരിശ്രമവും കൊണ്ടുകൈവരിച്ചതാണ് നമ്മുടെ ബഹിരാകാശനേട്ടങ്ങളെല്ലാം. ആ തപസ്യയുടെ ചരിത്രം എഴുതപ്പെടേണ്ടതും വരുംതലമുറയ്ക്കായി കരുതിവയ്‌ക്കേണ്ടതുമാണ്.

ഐ.എസ്.ആര്‍.ഒ.യുടെ സമഗ്രചരിത്രം പുസ്തകത്താളുകള്‍ക്കുള്ളിലാക്കുകയാണ് മുതിര്‍ന്ന ബഹിരാകാശ ശാസ്ത്രജ്ഞന്‍ വി.പി. ബാലഗംഗാധരന്‍. ഇരുപത്തിയേഴ് അധ്യായങ്ങളിലായി ഇന്ത്യന്‍ ബഹിരാകാശചരിത്രം ഹ്രസ്വമായി പറഞ്ഞുവയ്ക്കുന്നു ഈ പുസ്‌കത്തില്‍. ഇന്ത്യയുടെ ബഹിരാകാശചരിത്രം സാധാരണ പറഞ്ഞു തുടങ്ങുന്നത് തുമ്പയില്‍നിന്നുള്ള ആദ്യ റോക്കറ്റ് വിക്ഷേപണം മുതലാണ്. എന്നാല്‍ നമ്മുടെ ബഹിരാകാശ കുതിപ്പിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് അതിനും നാളുകള്‍ക്കു മുന്‍പേ തുടക്കമായിരുന്നു.

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണചരിത്രം‘ എന്ന പുസ്തകത്തിന്റെ ആദ്യ അധ്യായത്തില്‍ ബഹിരാകാശ ഗവേഷണം ആരംഭിക്കുന്നതിന് നാലഞ്ചുവര്‍ഷം മുന്‍പുതൊട്ടു പിന്നണിയില്‍ നടന്ന സംഭവങ്ങളും അവയെങ്ങനെ റോക്കറ്റ് വിക്ഷേപണത്തിലേക്കു നയിച്ചെന്നും പറഞ്ഞുവെക്കുന്നു. വസ്തുനിഷ്ഠമായ ചരിത്രത്തിന്റെ അവതരണമാണ് പുസ്തകത്തില്‍. വിദ്യാര്‍ത്ഥികള്‍ക്കും ഇന്ത്യന്‍ ബഹിരാകാശചരിത്രത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഉപകാരപ്രദമാകുന്ന പുസ്തകം.

ചരിത്രത്തിന് മാറ്റമില്ല. തൊട്ടുമുന്‍പ് ചരിത്രമായ നിമിഷം പോലും തിരിച്ചുചെന്ന് തിരുത്താനാവാത്ത വിധം കടന്നുപോയിക്കഴിഞ്ഞു. അതിനാല്‍ തന്നെ ചരിത്രത്തില്‍ തിരുത്തലില്ല. ഭാവനകളില്ല. വളരെ കൃത്യമായി സ്ഥലവും സമയവുംവരെ വച്ചുള്ള സംഭവങ്ങളുടെ അവതരണം. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണചരിത്രം എന്ന പുസ്തകം കയ്യിലെടുക്കുമ്പോളും വായനക്കാര്‍ മറക്കരുത്, ഇത് ഒരു ചരിത്രപുസ്തകമാണ്. നിങ്ങളുടെ വായനാകൗതുകങ്ങളെ തൃപ്തിപ്പെടുത്തുന്നവയൊന്നും ഇതിലുണ്ടാവണമെന്നില്ല. ചരിത്രത്തിലാണ്‌നിങ്ങളുടെ കൗതുകമെങ്കില്‍ ധൈര്യമായി പുസ്തകം
വായിച്ചു തുടങ്ങാം.

കടപ്പാട്: മനോരമ ഓണ്‍ലൈന്‍

Comments are closed.